മുള്ളേരിയ: ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിനു വേണ്ടി മരങ്ങൾ മുറിച്ചുമാറ്റിയ വനഭൂമിയിൽ ഉയരം കുറഞ്ഞ മരങ്ങൾ നടാൻ വനംവകുപ്പ്. അശോകം, നെല്ലി, പേര, കുമ്പിൾ, ഇലഞ്ഞി, ഞാവൽ തുടങ്ങിയ മരങ്ങളാണ് നടുക. ഇവയെല്ലാംകൂടി 32,500 മരത്തൈകൾ വനംവകുപ്പിന്റെ നഴ്സറികളിൽ വളർത്തിയെടുക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് വലിപ്പം വച്ചതിനുശേഷം അടുത്ത വർഷത്തെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇവ വനങ്ങളിൽ നടാനാണ് തീരുമാനം.
ഉഡുപ്പി-കരിന്തളം ലൈൻ വലിക്കുന്നതിനു വേണ്ടി ജില്ലയിൽ ആകെ 13 ഹെക്ടർ വനഭൂമിയാണ് വനംവകുപ്പ് വിട്ടുനൽകിയത്. ഇതിനു പകരമായി ഭീമനടി വില്ലേജിലെ കമ്മാടം കാവിനോടനുബന്ധിച്ച് ഇത്രതന്നെ റവന്യൂഭൂമി വനംവകുപ്പിന് വിട്ടുനൽകിയിട്ടുണ്ട്. വൈദ്യുതലൈനിനുവേണ്ടി വിട്ടുനൽകിയ ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിൽ തന്നെ തുടരുന്നതിനാൽ ഫലത്തിൽ ഇത് വനംവകുപ്പിന് ഇരട്ടിനേട്ടമാണ്.
വൈദ്യുതലൈനിനുവേണ്ടി വിട്ടുനൽകിയ ഭൂമിയിൽ കൂടുതലും അക്കേഷ്യ മരങ്ങളാണ് ഉണ്ടായിരുന്നത്. വനഭൂമികളിൽ നിന്ന് അക്കേഷ്യ മരങ്ങൾ ഒഴിവാക്കുന്നതിനുള്ള പദ്ധതി നേരത്തേ വനംവകുപ്പ് തുടങ്ങിയതിനാൽ ഈ മരങ്ങൾ മുറിച്ചുമാറ്റുന്നതിനും കാര്യമായ പ്രശ്നം ഉണ്ടായിരുന്നില്ല. മുറിച്ച മരങ്ങൾക്ക് പകരം പുതിയ മരങ്ങൾ നടാനുളള തുകയും വനംവകുപ്പ് മുൻകൂറായി ഈടാക്കിയിരുന്നു.
വൈദ്യുതലൈനിനു താഴെ ഉയരംകുറഞ്ഞ മരങ്ങൾ മാത്രമേ നടാൻ പാടുള്ളൂ എന്ന നിർദേശം പാലിച്ചാണ് ഔഷധമൂല്യം കൂടിയുള്ള ഉയരംകുറഞ്ഞ നാട്ടുമരങ്ങൾ നടാൻ തീരുമാനിച്ചത്. ഇതിൽ പലതും വന്യജീവികൾക്ക് ആഹാരലഭ്യത ഉറപ്പുവരുത്താനും സഹായകമാണ്. വൈദ്യുതലൈൻ വലിച്ച ഭാഗങ്ങളിൽ കാടിന്റെ സ്വഭാവം മാറാതെ നിലനിർത്താ
നും ഇതുവഴി സാധിക്കും.
വൈദ്യുതലൈനിനു താഴെ ചെറുമരങ്ങൾ നടാൻ വനംവകുപ്പ് തീരുമാനിച്ച സാഹചര്യത്തിൽ ഈ ലൈനിനുവേണ്ടി ഭൂമി വിട്ടുനൽകിയ കർഷകർക്കും ആ സ്ഥലത്ത് അധികം ഉയരം വയ്ക്കാത്ത കാർഷികവിളകൾ നടാൻ തടസമുണ്ടാവില്ലെന്നാണ് സൂചന.
Tags : Nattuvishesham District News