പേരൂര്‍ക്കട: കോടതിയില്‍ തങ്ങള്‍ക്കെതിരേ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമത്തിൽ സഹകരിക്കാത്തതിന്റെ പേരില്‍ യുവാവിനെ ആക്രമിച്ച നാലുപേരെ പേട്ട പോലീസ് പിടികൂടി. ആനയറ പുതുമന വീട്ടില്‍ സജി (42), സഹോദരന് സനല്‍ (37), ഒരുവാതില്‍ക്കോട്ട താന്നിമൂട്ടില്‍ വീട്ടില്‍ ശരണ്‍ (37), കുന്നുകുഴി ടി.സി 12/1027-ല്‍ അനു (38) എന്നിവരാണ് പിടിയിലായത്.
23ന് രാത്രി 11 നാണ് സംഭവം. ആനയറ സ്വദേശി അഖില്‍ (37) ആണ് ആക്രമണത്തിന് ഇരയായത്. അഖിലിനെ പ്രതികള്‍ ചേര്‍ന്ന് മുമ്പ് ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയില്‍ കുറച്ചുനാളായി നിലനില്‍ക്കുകയാണ്. കേസ് ഒത്തുതീര്പ്പണമെന്നാവശ്യപ്പെട്ട് നിരവധി തവണ പ്രതികള്‍ അഖിലിനെ സമീപിച്ചുവെങ്കിലും യുവാവ് ഇതിനു തയ്യാറായിരുന്നില്ല. സംഭവദിവസം ആനയറ ഗവ. എല്‍പി സ്കൂളിനു മുന്നിലൂടെ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഖിലിനെ പ്രതികള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയുമായിരുന്നു.
കൈയില്‍ കരുതിയിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് തലയ്ക്കും മുഖത്തും മര്‍ദിച്ചു. നിലത്തുവീണ അഖിലിനെ പ്രതികള്‍ ചവിട്ടുകയും ചെയ്തു. മാരകമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ആനയറ ഭാഗത്തുനിന്നാണ് നാലുപേരെയും പോലീസ് പിടികൂടിയത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.