പ്രതീകാത്മക ചിത്രം
കുട്ടികൾക്കുള്ള ഭക്ഷണത്തിന് നിരോധനം പാടില്ലെന്ന് മേയർ
തിരുവനന്തപുരം: തിയറ്ററുകളിലെ ഭക്ഷണശാലകളിൽ അമിത വില ഈടാക്കുന്നതിനെതിരേ കർശന നടപടിയുമായി തിരുവ നന്തപുരം കോർപറേഷൻ.
എല്ലാ സിനിമാശാലകളിലെയും പ്രവേശനകവാടത്തിലും എല്ലാ വാതിലുകളുടെ മുന്നിലും കുടിവെള്ളവും ഗ്ലാസും വയ്ക്കണമെന്ന് ഇന്നലെ നടന്ന തിയറ്റർ ഉടമകളുടെ യോഗത്തിൽ മേയർ വി.വി. രാജേഷ് നിർദേശം നൽകി. കുട്ടികൾക്കുള്ള ഭക്ഷണം തിയേറ്ററുകൾക്കുള്ളിൽ കൊണ്ടുപോകാൻ യാതൊരു നിയന്ത്രണങ്ങളും പാടില്ല.
ഉത്ന്നങ്ങളുടെ വിലനിയന്ത്രിക്കാനും കുടിവെള്ളം സൗജന്യമായി നൽകാനും മേയർ നിർദേശിച്ചു. വില നിയന്ത്രിക്കാനും നിശ്ചയിക്കാനും കോർപറേഷന് അധികാരമില്ലെങ്കിലും തീയേറ്ററുകൾക്ക് ലൈസൻസ് ലഭിച്ചശേഷം പാലിക്കേണ്ട മാനദണ്ഡങ്ങൾ നടപ്പിലാക്കാത്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മേയർ വി.വി. രാ ജേഷ് അറിയിച്ചു.
ഫയർ ആൻഡ് സേഫ്റ്റി ലൈസൻസ് ലഭിച്ചശേഷം ഉപകരണങ്ങൾ മാറ്റി അവിടെ സീറ്റുകൾ ഘടിപ്പിക്കുന്നത് പരി ശോധനയിൽ കണ്ടെത്തിയി രുന്നു. ഇത്തരം സിനിമാശാലകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും യോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിൽ മേയർ അറിയിച്ചു.
സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം കോന്പൗണ്ടിൽ ഒരുക്കണം. തീയേറ്ററുകളിൽ എത്തുന്നവരുടെ ബാഗ് പരിശോധനയെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചിരുന്നു. സ്ത്രീകളുടെ ബാഗുകൾ വനിതകളായ സെക്യൂരിറ്റികൾ തന്നെ പരിശോധിക്കണം. എന്നാൽ വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തിലെ പരിശോധന പാടില്ല. അത്തരം പരിശോധനകളെക്കുറിച്ചു പരാതി ലഭിച്ചാൽ പോലീസിനു കൈമാറും.
മാലിന്യങ്ങൾ കോർപറേഷൻ അംഗീകരിച്ചിട്ടുള്ള ഏജൻസികൾക്കു മാത്രമേ നൽകാവൂ. തിയേറ്ററുകളിൽനിന്നും മാലിന്യങ്ങൾ നൽകുന്ന കാര്യത്തിൽ കൃത്യമായ ക്രമീകരണം ഉണ്ടായിരിക്കണം. ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കാതെ തിയറ്ററുകൾ നിയമം ലംഘിച്ചിട്ടുണ്ടെങ്കിൽ അതു തിരുത്തണം. 15 ദിവസത്തിനുശേഷം ഇതുപോലെ വീണ്ടും ഉടമകളുമായി ചർച്ച നടത്തുമെന്നും വി.വി. രാജേഷ് പറഞ്ഞു. ആഹാരം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളിലും കോർപറേഷന്റെ കൃത്യമായ പരിശോധന നടത്തും.
കഴിഞ്ഞ ദിവസം 63 ഹോട്ടലുകളിൽ പരിശോധന നടത്തി. 28 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 14 ഇടങ്ങളിലെ സ്ഥാപനങ്ങൾ സീൽചെയ്തു. വരും ദിവസങ്ങളിൽ നിലവിലുള്ള നിയമങ്ങളും സുപ്രീംകോടതിയുടെ വിധികൾക്കും അനുസൃതമായി നടപടിസ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
Tags : Nattuvishesham DistrictNews DeepikaNews drinking water