സനില്‍കുമാറിന്റെ കൃഷിയിടം
സുല്‍ത്താന്‍ബത്തേരി: ഫലവൃക്ഷ വൈവിധ്യ സമൃദ്ധിയില്‍ പഴുപ്പത്തൂര്‍ കക്കടംകുന്നിലെ വെള്ളഞ്ചൂര്‍ സനില്‍കുമാറിന്റെ കൃഷിയിടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അപൂര്‍വ ഇനങ്ങളില്‍പ്പെട്ടതടക്കം ഫലവര്‍ഗങ്ങളാണ് അദ്ദേഹത്തിന്റെ തോട്ടത്തില്‍ വിളയുന്നത്.
വയനാടിന്റെ മണ്ണും കാലാവസ്ഥയും ഏതൊരു ഫലവിളയ്ക്കും യോജ്യമാണെന്ന് സ്വന്തംഅനുഭവങ്ങളിലൂടെ തെളിയിക്കുകയാണ് ഈ കര്ഷകന്. കൃഷിയോടുള്ള ഇഷ്ടം പാരമ്പര്യമായി ലഭിച്ചതാണ് സനില്‍കുമാറിന്. ബാല്യം മുതല്‍ മണ്ണിനോടും ചെടികളോടും ഉണ്ടായിരുന്ന സ്നേഹമാണ് പില്ക്കാലത്ത് അദ്ദേഹത്തെ അനേകം ഇനം ഫലവൃക്ഷങ്ങള്‍ തഴച്ചുവളരുന്ന കൃഷിയിടത്തിന്റെ ഉടമയാക്കിയത്.
സീസണ് വിളകള്‍ക്ക് പുറമേ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന രീതിയിലാണ് സനില്‍കുമാര്‍ കൃഷി ആസൂത്രണം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു കാലാവസ്ഥ അവസാനിക്കുമ്പോള്‍ മറ്റൊരു പഴവര്‍ഗം വിളവെടുപ്പിനൊരുങ്ങും. വര്‍ഷം മുഴുവന്‍ കൃഷിയിടത്തില്‍ തിരക്കൊഴിയാറില്ല.
ഇപ്പോള്‍ റമ്പൂട്ടാന്‍ സീസണ് ആയതിനാല്‍ വിളവെടുപ്പിന്റെ തിരക്കിലാണ് സനല്‍കുമാറും കുടുംബവും. ചുവപ്പും മഞ്ഞയും കലര്‍ന്ന കുലകളായി പഴുത്തുനില്ക്കുന്ന റമ്പൂട്ടാന്‍ കാഴ്ചക്കാരെയും വാങ്ങാനെത്തുന്നവരെയും ഒരുപോലെ ആകര്‍ഷിക്കുകയാണ്.
ജബോട്ടിക്കാബ, വിവിധ ഇനം റമ്പൂട്ടാന്‍, തായ്ലന്ഡ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള സപ്പോട്ട ഇനങ്ങള്‍, ക്രിക്കറ്റ് ബോള്‍ സപ്പോട്ട, ബനാന സപ്പോട്ട, മാങ്കോസ്റ്റിന്‍, ലോംഗന്‍, പീനട്ട് ബട്ടര്‍ ഫ്രൂട്ട്, ബട്ടര്‍ ഫ്രൂട്ട്, വിവിധതരം കശുമാവുകള്‍, മാവുകള്‍ എന്നിവയാല്‍ സമ്പന്നമാണ് തോട്ടം. മല്ലിക മുതല്‍ സ്വര്ണനിറത്തില് പഴുക്കുന്ന ഗോള്‍ഡന്‍ കര്‍ക്കടകം വരെ വൈവിധ്യമാര്‍ന്ന മാവുകള്‍ തോട്ടത്തിന്റെ പ്രത്യേകതയാണ്. ഓരോ ഇനത്തിനും രുചിയിലും നിറത്തിലും പഴുപ്പുകാലത്തിലും വ്യത്യാസമുണ്ട്.
കൈയെത്തുംദൂരത്ത് ചക്ക
കൈയെത്തും ദൂരത്തുനിന്ന് ചക്ക പറിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് പ്ലാവുകള്‍ പരിപാലിച്ചിരിക്കുന്നത്.
ചുവപ്പ്, മഞ്ഞ, വിയറ്റ്നാം തുടങ്ങി നിരവധി ഇനങ്ങള്‍ ഇവിടെ വളരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് കുരുവില്ലാത്ത ചക്കയാണ്. സാധാരണ ചക്കകളില്നിന്ന് വ്യത്യസ്തമായി കുരു വളരെ കുറവോ ഇല്ലാത്തതോ ആയ ഈ ഇനം രുചിയിലും ഗുണത്തിലും മുന്നിലാണ്. വീട്ടാവശ്യത്തിനും വിപണിക്കും ഒരുപോലെ സാധ്യതയുള്ള ഈ ഇനം കര്‍ഷകരുടെ ശ്ദ്ധ പിടിച്ചുപറ്റുകയാണ്.
വന്യജീവി ശല്യത്തിനിടയിലുംവിജയക്കൃഷി
വന്യജീവിശല്യം രൂക്ഷമായ പ്രദേശത്താണ് സനില്‍കുമാറിന്റെ കൃഷിയിടം.
പന്നി, മാന്‍, മറ്റ് വന്യമൃഗങ്ങള്‍ എന്നിവയുടെ ആക്രമണസാധ്യതയുണ്ടെങ്കിലും കൃഷിയിടത്തിന് ചുറ്റും ഫെന്‍സിംഗ് സ്ഥാപിച്ചാണ് കൃഷി സംരക്ഷിക്കുന്നത്.
കൃഷി ഉപേക്ഷിക്കാതെ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മാതൃക കൂടിയാണ് ഇത്.
ഇടവേള കൃഷിയിലുംപുതുമ
വൃക്ഷവിളകള്ക്കിടയില് വെറുതെ കിടക്കുന്ന സ്ഥലങ്ങള്‍പോലും സനില്‍കുമാര്‍ പാഴാക്കുന്നില്ല. വിവിധ ഇടവിളകള്‍ കൃഷി ചെയ്ത് ഓരോ അടി സ്ഥലവും പ്രയോജനപ്പെടുത്തുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ പരീക്ഷണമാണ് പോളിത്തീന്‍ ഗ്രോബാഗുകളിലെ മരച്ചീനി കൃഷി. വലിപ്പം കൂടിയ പോളിത്തീന്‍ കവറുകളില്‍ മണ്ണും ജൈവവളവും നിറച്ച് അതിലാണ് മരച്ചീനി നട്ടുവളര്‍ത്തുന്നത്. ഒരു ചുവട്ടില്‍നിന്ന് അഞ്ച് കിലോഗ്രാം വരെ കപ്പ ലഭിക്കുമെന്നാണ് അനുഭവം. ഈ രീതിയുടെ ഏറ്റവും വലിയ ഗുണം എലി, കാട്ടുപന്നി, മറ്റ് കീടങ്ങള്‍ എന്നിവയുടെ ശല്യം വളരെ കുറവാണ് എന്നതാണ്. ആവശ്യമായ ഈര്‍പ്പം നിലനിര്‍ത്താനും വിളവെടുപ്പ് എളുപ്പമാക്കാനും ഈ രീതി സഹായിക്കുന്നു. ഒരു പോളിത്തീന്‍ കവര്‍ അഞ്ചു മുതല്‍ ഏഴു തവണ ഉപയോഗിക്കാനാകുമെന്നും സനില്‍കുമാര്‍ പറയുന്നു. വീട്ടുമുറ്റത്തും ചെറിയ സ്ഥലത്തും ഈ രീതിയില്‍ കൃഷി ചെയ്താല്‍ കുടുംബാവശ്യത്തിനുള്ള കപ്പ എളുപ്പം ഉത്പാദിപ്പിക്കാനാകും.
കുടുംബത്തിന്റെകരുത്ത്
കൃഷി ഒരാളുടെ മാത്രം അധ്വാനമല്ലെന്ന് സനിതും വിളവെടുപ്പും വിപണനവും വരെ കുടുംബം ഒരുമിച്ചാണ് നടത്തുന്നത്. കുടുംബത്തിന്റെ ഈ കൂട്ടായ്മയാണ് കൃഷി കൂടുതല്‍ വിജയകരമാക്കുന്നത്.
വയനാടിന് പ്രതീക്ഷ പകരുന്ന മാതൃക
കാലാവസ്ഥാവ്യതിയാനവും വിലത്തകര്‍ച്ചയും തൊഴിലാളി ക്ഷാമവും ഉള്‍പ്പെടെ വെല്ലുവിളികള്‍ക്കിടയിലും വൈവിധ്യക്കൃഷിയിലൂടെ വരുമാനം ഉറപ്പാക്കാമെന്നതിന് ഉദാഹരണമാണ് സനില്‍കുമാര്‍. ഒരേയൊരു വിളയെ ആശ്രയിക്കാതെ വിവിധ ഫലവര്‍ഗങ്ങള്‍ കൃഷി ചെയ്യുന്നത് വര്‍ഷം മുഴുവന്‍ വരുമാനം ഉറപ്പാക്കുകയാണ്. വയനാടിന്റെ മണ്ണും കാലാവസ്ഥയും ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തിയാല്‍ ലോകത്തിന്റെ ഏത് ഫലവര്‍ഗവും ഇവിടെ വിജയകരമായി വളര്‍ത്താനാകുമെന്ന സന്ദേശമാണ് ഈ തോട്ടം നല്‍കുന്നത്. പുതിയ കര്‍ഷകര്‍ക്കും വീട്ടുവളപ്പില്‍ കൃഷി തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രചോദനമാകുന്ന കാര്ഷികപാഠശാലയായി മാറിയിരിക്കുകയാണ് സനില്‍കുമാറിന്റെ തോട്ടം.
കാലവര്‍ഷത്തെ കായ്ഫലമാക്കി സനില്‍കുമാര്‍
വയനാട്ടില്‍ കാലവര്‍ഷം ശക്തമാകുമ്പോള്‍ പല കൃഷികളും മഴയുടെ വെല്ലുവിളി നേരിടുന്നു. എന്നാല്‍ സനില്‍കുമാര്‍ മഴയെ അവസരമാക്കി മാറ്റിയിരിക്കുകയാണ്. കേരളത്തിലെ പല ജില്ലകളിലും റമ്പൂട്ടാന്‍ സീസണ് അവസാനിക്കുന്ന ജൂലൈയോടെയാണ് അദ്ദേഹത്തിന്റെ തോട്ടത്തില്‍ വിളവെടുപ്പ് ആരംഭിക്കുന്നത്. വയനാട്ടിന്റെ തണുത്ത കാലാവസ്ഥയും ഉയര്‍ന്ന പ്രദേശത്തിന്റെ പ്രത്യേകതയും കാരണം റമ്പൂട്ടാന്‍ വൈകിയാണ് പാകമാകുന്നത്. വിപണിയില്‍ പഴങ്ങളുടെ ലഭ്യത കുറയുന്ന സമയത്താണ് സനില്‍കുമാറിന്റെ വിളവ് എത്തുന്നത്. ഈ സമയത്ത് കിലോഗ്രാമിന് 220 മുതല്‍ 300 വരെ രൂപ വില ലഭിക്കുന്നതായി അദ്ദേഹം പറയുന്നു. ഗുണമേന്യുള്ളതും മധുരം കൂടുതലുള്ളതുമായ പഴങ്ങള്‍ വ്യാപാരികളും ഉപഭോക്താക്കളും നേരിട്ട് തേടിയെത്തുന്ന സാഹചര്യം സൃഷ്ടിച്ചിട്ടുണ്ട്.
വരുമാനംഉറപ്പാക്കിയ കൃഷി
മഴക്കാലത്തും വരുമാനം ലഭിക്കുന്ന കൃഷി കണ്ടെത്തണമെന്ന ആഗ്രഹമാണ് സനില്‍കുമാറിനെ റമ്പൂട്ടാന്‍ കൃഷിയിലേക്ക് നയിച്ചത്.മികച്ച ഇനം തൈകള്‍ കണ്ടെത്തി ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച കൃഷി ഇന്ന് മികച്ച നേട്ടമാണ് നല്‍കുന്നത്. മരങ്ങള്‍ എല്ലാ വര്‍ഷവും സമൃദ്ധമായാണ് കായ്ക്കുന്നത്.
നില്‍കുമാര്‍ ഫോണ്‍ നമ്പര്‍: 9020302006.
Tags : NattuVishasham DistrictNews