പ്രതീകാത്മക ചിത്രം
തൃശൂർ: സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണപദ്ധതിയെ താങ്ങിനിർത്തുന്ന ആയിരക്കണക്കിനു പാചകത്തൊഴിലാളികൾ ശന്പളവും പ്രഖ്യാപിച്ച വേതനവർധനവും ലഭിക്കാതെ കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. വിദ്യാലയങ്ങളിൽ വിദ്യാർഥികൾക്കു ഉച്ചഭക്ഷണവും അനുബന്ധ പോഷകാഹാരങ്ങളും പാചകംചെയ്തുനൽകുന്ന ഇവർക്ക് കഴിഞ്ഞ ജൂണിലെ ശന്പളംപോലും ഇതുവരെ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ നാലു മാസത്തിനിടെ ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാല സമാശ്വാസധനമായി അനുവദിച്ച നാലായിരം രൂപ മാത്രമാണു തൊഴിലാളികളുടെ കൈകളിലെത്തിയത്.
മറ്റുള്ളവരെ പരിഗണിച്ചപ്പോഴും തഴയപ്പെട്ടു
യുഡിഎഫ് സർക്കാർ അധികാരമേറ്റ ആദ്യ നാളുകളിൽ പ്രഖ്യാപിച്ച സ്കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്കുള്ള 1,000 രൂപയുടെ ശന്പളവർധന ഇതുവരെ നടപ്പാക്കിയിട്ടില്ല. സമാനമേഖലകളിൽ പ്രവർത്തിക്കുന്ന ആശ വർക്കർമാർക്കും അങ്കണവാടി ജീവനക്കാർക്കും പ്രീപ്രൈമറി അധ്യാപകർക്കും പ്രഖ്യാപിച്ച വേതനവർധന നൽകിയപ്പോൾ, സ്കൂൾ പാചകത്തൊഴിലാളികളെ മാത്രം തഴയുകയായിരുന്നു. നിലവിൽ ദിവസവേതനാടിസ്ഥാനത്തിലാണ് ഇവർക്കു വേതനം കണക്കാക്കുന്നത്. മുൻപുണ്ടായിരുന്ന 650 രൂപയോടൊപ്പം കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയ 25 രൂപകൂടി ലഭിച്ചാൽ അതു പ്രതിദിനം 675 രൂപ ഹാജർ അടിസ്ഥാനത്തിൽ ഇവർക്കു ലഭിക്കും. ഇതോടൊപ്പം പ്രഖ്യാപിക്കപ്പെട്ട 1,000 രൂപ വർധന ചേർത്തു ലഭിക്കേണ്ട തുക, വിദ്യാഭ്യാസവകുപ്പും ധനവകുപ്പും ട്രഷറിയും തമ്മിലുള്ള കൈമാറ്റത്തിലെ സാങ്കേതികതടസങ്ങളും ഫണ്ട് ലഭ്യതക്കുറവുംമൂലം തൊഴിലാളികൾക്കു ലഭിക്കുന്നില്ല. മഴയോ മറ്റു കാരണങ്ങളോമൂലം അധ്യയനദിനങ്ങൾ കുറയുന്പോൾ ഇവരുടെ വരുമാനം വീണ്ടും ഇടിയുന്ന സ്ഥിതിയാണുള്ളത്.
താങ്ങാനാവാത്ത ജോലിഭാരം, തസ്തിക വെട്ടിക്കുറയ്ക്കൽ
തൊഴിൽപരമായ മറ്റു നിരവധി പ്രതിസന്ധികളും ഈ മേഖലയിലെ തൊഴിലാളികൾ നേരിടുന്നുണ്ട്. കേന്ദ്ര സർക്കാരിന്റെ മാനദണ്ഡപ്രകാരം 500 കുട്ടികൾക്ക് പാചകംചെയ്യാൻ ആറുതൊഴിലാളികൾ വേണമെന്നാണ് നിബന്ധനയെങ്കിലും കേരളത്തിൽ ഇത് ഒരു തൊഴിലാളി ചെയ്യേണ്ട ഭാരമേറിയ സാഹചര്യമാണ്. വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ നേരിയ കുറവുണ്ടാകുന്പോൾപോലും പാചകത്തൊഴിലാളികളുടെ തസ്തിക വെട്ടിക്കുറയ്ക്കുകയാണ്. ഇതിനകം സംസ്ഥാനത്താകെ നൂറിലധികം തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയോ തൊഴിൽഭീഷണി നേരിടുകയോ ചെയ്തിട്ടുണ്ട്. ഒൗദ്യോഗികമായി പുറത്താക്കപ്പെടുന്നവർ പോലും ജോലിഭാരം കാരണം സഹപ്രവർത്തകരെ സഹായിക്കാൻ സ്വന്തംകൈയിൽനിന്നു പണം ചെലവഴിച്ച് ജോലിയിൽ തുടരേണ്ട ദുരവസ്ഥയിലാണ്.
പ്രക്ഷോഭത്തിനൊരുങ്ങി എഐടിയുസി
പാചകത്തൊഴിലാളികളോടു സർക്കാർ പുലർത്തുന്ന വിവേചനവും അവഗണനയും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സ്കൂൾ പാചകത്തൊഴിലാളി യൂണിയൻ (എഐടിയുസി) സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി. മോഹനൻ ആവശ്യപ്പെട്ടു. സംഘടന നിവേദനം നൽകിയപ്പോൾ നിരാശപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രിയും, തൊഴിലാളി യൂണിയനുകളുടെ യോഗം ഉടൻ വിളിക്കുമെന്നു വിദ്യാഭ്യാസമന്ത്രിയും ഉറപ്പുനൽകിയിരുന്നതാണെന്നും ഇനിയും നടപടി നീളുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് യൂണിയൻ നേതൃത്വം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Tags : Nattuvishesham DistrictNews DeepikaNews School cooks