വെഞ്ഞാറമൂട്: നടന്നുപോകുകയായിരുന്ന വീട്ടമ്മയുടെ രണ്ടര പവന്റെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന രണ്ടുപേർ പിടിയിൽ. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സാജൻ നിവാസിൽ സാജൻ (29 ), കാരേറ്റ് പുളിമാത്ത് മാടൻവിള വീട്ടിൽ സിനു ( 25 ) എന്നിവരാണ് പിടിയിലായത്. വാമനപുരം ആനാകുടി പൊയ്കമുക്ക് ലക്ഷ്മിവിളയിൽ പ്രശോഭന (54) യുടെ മാലയാണ് സംഘം കവർന്നത്. കഴിഞ്ഞദിവസം ആനാകുടി ജംഗ്ഷനിലായിരുന്നു സംഭവം.
സ്കൂളിൽ റീ സർവേയുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുത്തശേഷം വീട്ടിലേക്കു നടന്നുവരികയായിരുന്നു പ്രശോഭന. ഇതിനിടെ ഹെൽമെറ്റ് ധരിച്ചു ബൈക്കിലെത്തിയവർ വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുക്കുന്നതിനിടെ ഇവർ മാല പൊട്ടിച്ചുകടന്നുകളയുകയായിരുന്നു. ബഹളംകേട്ട് നാട്ടുകാർ ഓടിക്കൂടി. ചിലർ ബൈക്കുകാരെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല.
വെഞ്ഞാറമൂട് പോലീസ് വിവിധ ഇടങ്ങളിലെ സിസി ടിവികൾക്ക് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതികൾ പിടിയിലായത്. ഇവരെ റിമാൻഡ് ചെയ് തു. വെഞ്ഞാറമൂട് എസ്എച്ച്ഒ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ എസ്. ഷെമീർ, പി. അംബരീഷ്, എം.എ. ഷാജി, ജിഎസ്ഐ എസ്. ബിജു, സിപി ഒമാരായ നജിംഷാ, അനൂപ്, സിയാസ്, എം.പി. അഭിജിത്ത്, അനീഷ്, നംഷീർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.