തോടിനു കൈവരികൾ ഇല്ലാത്തതുമൂലം അപകടസാധ്യതയിലായ റോഡ്.
എരുമേലി: വലിയ തോടിന്റെ സമീപത്തുകൂടി കടന്നുപോകുന്ന വിലങ്ങുപാറ റോഡിൽ തോടിന്റെ ഭാഗത്ത് കൈവരികൾ ഇല്ലാത്തതുമൂലം അപകടസാധ്യത വർധിക്കുന്നു. മുമ്പ് ഇവിടെ വാഹനം മറിഞ്ഞ് അപകടം സംഭവിച്ചതാണ്.
എരുമേലി-കാഞ്ഞിരപ്പള്ളി റോഡിൽ ഇളപ്പുങ്കൽ റോട്ടറി ജംഗ്ഷനിൽ പാലത്തിനടുത്ത് വലിയ തോടിനോട് ചേർന്നുള്ള ഇടുങ്ങിയ റോഡിലാണ് കൈവരികൾ ഇല്ലാത്തതു മൂലം അപകടസാധ്യതയുള്ളത്. രണ്ടു വാഹനങ്ങൾക്ക് ഒരേ സമയം സഞ്ചരിക്കാനുള്ള വീതി റോഡിനില്ല.
കഷ്ടിച്ച് ചെറിയ വാഹനങ്ങൾക്കാണ് ഇതുവഴി സഞ്ചരിക്കാനാകുക. വാഹനങ്ങൾ വരുമ്പോൾ കാൽനട യാത്രക്കാർക്ക് ഇടമില്ല. മഴക്കാലത്ത് തോട്ടിൽ വെള്ളം ഉയരുമ്പോൾ ഈ റോഡ് വെള്ളക്കെട്ടിലാകും. തോട് കര കവിയുമ്പോൾ റോഡ് വെള്ളത്തിനടിയിലാകും. തോടിന്റെ സംരക്ഷണഭിത്തിക്ക് ഉയരം വർധിപ്പിച്ചാൽ വെള്ളപ്പൊക്കത്തിന്റെ തീവ്രത കുറയും. ഒപ്പം വെള്ളക്കെട്ട് ഒഴിവാകുകയും ചെയ്യും.
സുരക്ഷ മുൻനിർത്തി കൈവരികൾ സ്ഥാപിച്ചാൽ അപകടസാധ്യതയ്ക്ക് പരിഹാരമാകുമെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് റോഡ് ആയതിനാൽ കൈവരി നിർമാണം ഏറ്റെടുത്ത് നടത്തേണ്ട ചുമതല പഞ്ചായത്തിനാണ്. തോടിന്റെ സംരക്ഷണഭിത്തിക്ക് ഉയരം കൂട്ടുന്നതിനൊപ്പം റോഡും ഉയർത്താൻ സാധിക്കും. സംരക്ഷണഭിത്തി നിർമിക്കാൻ ഇറിഗേഷൻ വകുപ്പിന്റെ സഹായം തേടാവുന്നതുമാണെന്ന് നാട്ടുകാർ പറയുന്നു.