പ്രതീകാത്മക ചിത്രം
പൊൻകുന്നം: അഷ്ടമിരോഹിണി ദിനമായ ഇന്നു വിവിധ കേന്ദ്രങ്ങളിൽ ബാലഗോകുലങ്ങൾ ശ്രീകൃഷ്ണജയന്തി മഹാശോഭയാത്ര നടത്തും. വൈകുന്നേരം നാലോടെ എല്ലായിടത്തും ശോഭയാത്രകളുടെ സംഗമം നടക്കും. പൊൻകുന്നത്ത് വിവിധ ശോഭയാത്രകൾ സംഗമിച്ച് മഹാശോഭയാത്ര പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രത്തിലേക്ക് നടത്തും.
ചിറക്കടവിൽ വിവിധ ശോഭയാത്രകൾ ചേർന്ന് മഹാശോഭയാത്ര ചിറക്കടവ് മഹാദേവക്ഷേത്രത്തിലേക്കാണ്. ഉറിയടി, ഗോപികാനൃത്തം തുടങ്ങിയവയുണ്ടായിരിക്കും.
ചെറുവള്ളി ദേവീക്ഷേത്രത്തിലേക്ക് മഹാശോഭയാത്രയുണ്ട്. പനമറ്റം ഭഗവതിക്ഷേത്രത്തിലേക്ക് മഹാശോഭയാത്ര നടക്കും. ഇളങ്ങുളം ധർമശാസ്താക്ഷേത്രത്തിലേക്ക് മഹാശോഭയാത്രയുണ്ട്. ഉരുളികുന്നം, എലിക്കുളം ശോഭയാത്രകൾ സംഗമിച്ച് പുലിയന്നൂർക്കാട് ധർമശാസ്താക്ഷേത്രത്തിലേക്ക് മഹാശോഭയാത്ര നടത്തും.
ഉച്ചകഴിഞ്ഞ് രണ്ടിന് എരുമേലിയിൽ ശോഭായാത്രകൾ പുറപ്പെടും. തുടർന്ന് മഹാശോഭായാത്രയായി സംഗമിച്ച് ധർമശാസ്താ ക്ഷേത്രത്തിലെത്തി സമാപിക്കും. കനകപ്പലം, രാജീവ് ഭവൻ, ശ്രീനിപുരം, നെടുങ്കാവുവയൽ, മറ്റന്നൂർക്കര, കരിങ്കല്ലുമ്മുഴി, പൊരിയന്മല, പാത്തിക്കക്കാവ്, ഒഴക്കനാട്, നേർച്ചപ്പാറ, വാഴക്കാല, വയലാപറമ്പ്, കൊടിത്തോട്ടം, ചെമ്പകപ്പാറ, മണിപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തുന്ന വിവിധ ശോഭായാത്രകൾ എരുമേലി ടൗണിൽ സംഗമിച്ച് പേട്ടക്കവലയിൽനിന്നു ധർമശാസ്താ ക്ഷേത്രത്തിലെത്തി സമാപിക്കും.
കിഴക്കൻ മേഖലയിലെ പ്രധാന കൃഷ്ണക്ഷേത്രമായ മുക്കൂട്ടുതറ തിരുവമ്പാടി ക്ഷേത്രത്തിൽ വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മുക്കൂട്ടുതറ ടൗണിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകളെത്തി മഹാ ശോഭായാത്രയായി മാറി തിരുവമ്പാടി ക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഇടകടത്തി, പനയ്ക്കവയാൽ, എരുത്വാപ്പുഴ, പാണപിലാവ്, മുട്ടപ്പള്ളി, എലിവാലിക്കര, പ്രപ്പോസ്, വെൺകുറിഞ്ഞി, ഓലക്കുളം എന്നിവിടങ്ങളിൽ നിന്നു മുക്കൂട്ടുതറ ടൗണിൽ എത്തുന്ന ശോഭായാത്രകളിൽ നൂറുകണക്കിന് ആളുകൾ പങ്കുചേരും.