ശ്രീജിത്ത്
തുറവൂർ: വനിത സഹപ്രവർത്തകയെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ പിടിയിൽ.
തിരുവനന്തപുരം നെയ്യാറ്റിൻകര കാർത്തിക വീട്ടിൽ ശ്രീജിത്ത് (44) ആണ് പോലീസ് പിടിയിൽ ആയത്. കോടംതുരുത്ത് പ്രൈമറി ഹെൽത്ത് സെന്ററിലെ വനിതാ സഹപ്രവർത്തകയെ ഔദ്യോഗിക വാട്ട്സ് ആപ്പ് ഗ്രൂപ്പിലൂടെയും നേരിട്ടും അസഭ്യം പറയുകയും അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനാണ് നടപടി. വനിത ജൂണിയർ ക്ലർക്കിന്റെ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു.
മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും ഇയാൾ സമാനമായ രീതിയിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പിട്ടുണ്ട്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ച് കയറി നാശനഷ്ടമുണ്ടാക്കിയതിന് പിഡിപിപി ആക്ട് പ്രകാരവും മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സഹപ്രവർത്തകരെ ചീത്തവിളിക്കുകയും അസഭ്യം പറഞ്ഞതിനും കേസുണ്ട്.
സംഭവത്തെത്തുടർന്ന് ഒളിവിൽ പോയ പ്രതിയെ കുത്തിയതോട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. രതീഷിന്റെ നേതൃത്വത്തിൽ സിപിഒമാരായ വിജേഷ്, രജിഷ്, പീറ്റർ, സാജൻ. എന്നിവർ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Nattuvishesham DistrictNews DeepikaNews