അഞ്ചല്‍: പ്രഖ്യാപിതവും അപ്രഖ്യാപിതാവുമായ വൈദ്യുതി മുടക്കത്താല്‍ വലയുകയാണ് ജനങ്ങള്‍. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ രാത്രി രണ്ടുമണിക്കൂര്‍ വൈദ്യുതി മുടങ്ങി. പകലും വൈദ്യുതി മുടങ്ങി.
ആദ്യം എട്ടു മുതല്‍ 8.30വരെ വൈദ്യുതി മുടങ്ങി. അന്വേഷിച്ചവരോടു ലോഡ് ഷെഡിംഗ് എന്നായിരുന്നു മറുപടി. പിന്നീട് 10 മുതല്‍ 10.30വരെയും വൈദ്യുതിയില്ല. ചോദ്യത്തിന് സപ്ലൈ ഓഫ് ആയതാണെന്ന മറുപടിയാണ് ലഭിച്ചത്.
ഒട്ടും താമസമില്ലാതെ 11 മുതല്‍ 11.30 വരെ വീണ്ടും വൈദ്യുതി മുടങ്ങി. പകല്‍ എന്നോ രാത്രിയെന്നോ ഇല്ലാതെ വൈദ്യുതി ബന്ധം തുടര്‍ച്ചയായി തകരാറിലാവുകയാണ്.
കൃത്യമായി തകരാര്‍ പരിഹരിക്കുന്നതിനോ കണ്ടെത്തുന്നതിനോ അധികൃതരുടെ ഭാഗത്ത് നിന്നു നടപടിയില്ല. പകല്‍ തുടര്‍ച്ചയായി വൈ ദ്യുതി മുടങ്ങുന്നതിനാൽ നിര്‍മാണ മേഖലയും വെല്‍ഡിംഗ് ഫാബ്രിക്കേഷന്‍ ജോലികളും മുടങ്ങുന്നു.
പറഞ്ഞുറപ്പിച്ച സമയത്ത് ജോലികള്‍ തീരാത്തതിനാല്‍ പലരും വലിയ പ്രതിസന്ധിയിലാണ്. തുടര്‍ച്ചയായുള്ള വൈദ്യുതി മുടക്കം എല്ലാ വിഭാഗം ജനങ്ങളെയും ബുദ്ധിമുട്ടിലാക്കുമ്പോള്‍ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും മൗനം പാലിക്കുകയാണ്.
വ്യാപാര മേഖലയ്ക്ക് ഉള്‍പ്പെടെ വലിയ പ്രതിസന്ധിയിലാകുന്നതില്‍ വ്യാപരികള്ക്കിടയിലും പ്രതിഷേധം ഉയരുകയാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകാനാണ് നാട്ടുകാരുടെ തീരുമാനം.
ആദ്യഘട്ടം എന്ന നിലയില്‍ മുഖ്യമന്ത്രി, വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നൂറുകണക്കിന് ആളുകള്‍ ഒപ്പുവച്ച നിവേദനം അയക്കും. തുടര്‍ന്നും പരിഹാരം കണ്ടില്ലെങ്കില്‍ ധര്‍ണയും ഉപരോധവും ഉള്‍പ്പടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാര്‍ അറി യിച്ചു.
Tags : Local News Nattuvishesham Kollam