മറവൻതുരുത്ത്: മറവൻതുരുത്ത് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ മരുന്ന് ക്ഷാമമെന്ന് പരാതി. പദ്ധതി തുക ലഭിക്കാൻ കാലതാമസമുണ്ടായതോടെ പഞ്ചായത്ത് നിയോഗിച്ച ഡോക്ടർക്കും ജീവനക്കാർക്കും ശമ്പളവും ലഭിച്ചില്ല. ഡോക്ടർമാരുടെയും ജീവനക്കാരുടെയും പ്രതിബദ്ധതയോടെയുള്ള പ്രവർത്തനത്താൽ മികച്ച രീതിയിലാണ് മറവൻതുരുത്ത് കുടുംബാരോഗ്യ കേന്ദ്രം നടന്നുവരുന്നത്.
രോഗികൾക്ക് മികച്ച പരിഗണന ലഭിക്കുന്നതിനാൽ സമീപ പഞ്ചായത്തുകളായ ഉദയനാപുരം,ചെമ്പ്, വെള്ളൂർ, തലയോലപ്പറമ്പ് എന്നിവിടങ്ങിൽ നിന്നും ഇവിടെ രോഗികൾ എത്തുന്നുണ്ട്. ദിനംപ്രതി 200ഓളം രോഗികളാണ് ചികിത്സ തേടി എത്തുന്നത്. മരുന്നുക്ഷാമം നിർധനരോഗികളെ ഏറെ പ്രതികൂലമായി ബാധിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും പുതിയ സർക്കാർ അധികാരത്തിലേറി ബജറ്റ് അവതരിപ്പിച്ച് പദ്ധതികൾ പ്രാവർത്തികമാകാനുള്ള സാങ്കേതിക പ്രശ്നങ്ങളും മൂലം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥാസമയം ഫണ്ട് ലഭിക്കാതിരുന്നതാണ് പ്രശ്നമായത്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിട്ടതോടെ രോഗികൾക്ക് ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കുകളുമൊക്കെ വലിയ തുക നൽകി പുറത്തുനിന്നു വാങ്ങേണ്ടി വന്നു. ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, രണ്ട് പാലിയേറ്റീവ് നഴ്സുമാർ എന്നിവർക്ക് പഞ്ചായത്താണ് ശമ്പളം നൽകുന്നത്.
കഴിഞ്ഞ ആറുമാസമായി ഇവർക്ക് ശമ്പളം മുടങ്ങിയിരിക്കുകയാണ്. എന്നാൽ ഈ സാമ്പത്തികവർഷം 25 ലക്ഷം രൂപയുടെ പ്രോജക്ടാണ് പഞ്ചായത്ത് അംഗീകാരത്തിനായി സമർപ്പിച്ചത്. ആദ്യ ഗഡു പോലും ലഭ്യമാകാത്തതാണ് പ്രതിസന്ധിക്കിടയാക്കിയതെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു.
ഭരണ സമിതിക്ക് വീഴ്ചയില്ല
മരുന്നുക്ഷാമം ഉണ്ടായതു ഭരണസമിതിയുടെ വീഴ്ചയല്ല. സാങ്കേതിക തടസം നീക്കിയതിനാൽ രണ്ട് ദിവസത്തിനകം മരുന്ന് ലഭിക്കും. ജീവനക്കാരുടെ മൂന്ന് മാസത്തെ ശന്പളകുടിശികകൂടി ഉടൻ നൽകാൻ ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. സർക്കാർ ഫണ്ട് ഉടൻ ലഭിക്കുന്നതോടെ മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള ക്രമീകരണം ഏർപ്പെടുത്തും.
പി.സി. തങ്കരാജ്
വൈസ് പ്രസിഡന്റ്
മറവൻതുരുത്ത് പഞ്ചായത്ത്
Tags : Local News Nattuvishesham Kottayam