നിലംപൊത്താറായ വീട്ടിനുള്ളിൽ ശ്രീനാഥ്ബാബുവും കുടുംബവും.
മറവൻതുരുത്ത്: വെള്ളമിറങ്ങിത്തുടങ്ങിയതിനെതുടർന്ന് ദുരിതാശ്വാസക്യാമ്പിൽ നിന്ന് വീട്ടിലെത്തിയപ്പോൾ വെള്ളക്കെട്ടിലമർന്നിരുന്ന വീട് താഴേക്ക് ഇരുന്ന് തറയും ഭിത്തിയും വിണ്ടടർന്ന് അപകട സ്ഥിതിയിലായതോടെ നിർധന കുടുംബം വാടക വീട്ടിൽ അഭയം തേടി.
മറവൻതുരുത്ത് കുളങ്ങര നഗറിൽ കെട്ടിട നിർമാണ തൊഴിലാളിയായ ശ്രീനാഥ് ബാബുവും കുടുംബവുമാണ് വീട് തകർച്ചാ ഭീഷണിയിലായതോടെ വാടക വീട്ടിലേക്ക് മാറിയത്. സർക്കാരിൽ നിന്ന് അനുവദിച്ച നാല് സെന്റിൽ 2010ൽ സർക്കാരിന്റെ 75,000 രൂപ ധനസഹായത്തിൽ നിർമിച്ച വീട് 2018 ലെ പ്രളയത്തിൽ ഭാഗികമായി തകർന്നെങ്കിലും സർക്കാരിൽ നിന്ന് ലഭിച്ച 60,000 രൂപ പ്രളയസഹായം കൊണ്ട് വീട് അറ്റകുറ്റപണി നടത്തിയെങ്കിലും കഴിഞ്ഞ ദിവസത്തെ വെള്ളപ്പൊക്കത്തിൽ വീട് പൂർണമായി തകർന്നു.
ശ്രീനാഥ് ബാബുവും അസുഖ ബാധിതയായ ഭാര്യ ഷൈലജയും മകൾ ശരണ്യയും നാലു വയസുള്ള കുഞ്ഞുമാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരുടെ സമീപത്ത് തനിച്ചു താമസിക്കുന്ന വള്ളോന്തറ സതിയുടെ വീടും വെള്ളക്കെട്ടിലമർന്ന് തകർന്ന് ചോരുന്ന നിലയിലായതോടെ ജീവഭയത്താൽ ഇവരും അയൽ വീട്ടിലാണ് അന്തിഉറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ച ഇവരുടെ രണ്ട് പെൺമക്കളും വിവാഹിതരാണ്. വയോധികയായ സതിക്ക് സ്വന്തം നിലയ്ക്ക് വീട് പുനർനിർമിക്കാൻ കഴിവില്ല.
ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വെള്ള മിറങ്ങി ഒറ്റമുറി വീട്ടിലേയ്ക്കെത്തിയ മറവൻതുരുത്ത് പഞ്ചായത്ത് 11ാം വാർഡിലെ കൊറ്റങ്കേരിൽ കെ.എസ്. പ്രജീഷിന്റെ വീടിനോടു ചേർന്നുളള ഷീറ്റുമേഞ്ഞ അടുക്കള മരം വീണ് പൂർണമായി തകർന്നു.വീടിനോടു ചേർന്നു നിന്ന പുളിമരം വീണതിനെ തുടർന്ന് ഷെഡിനൊപ്പം അടുക്കളയിലെ പാത്രങ്ങളടക്കം തകർന്നതോടെ നിർധന കുടുംബം കടുത്ത പ്രതിസന്ധിയിലായി. പ്രജീഷ് കൂലി പണിക്കാരനാണ്. ഒരാഴ്ചയായി ഭാര്യയും രണ്ടു മക്കളുമൊത്ത് പ്രജീഷ് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.