നീരാട്ടുകുഴിയില്‍ വെള്ളത്തിലായ വീടുകളിലൊന്ന്.
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ 14-ാം വാര്‍ഡിലുള്ള നീരാട്ടുകുഴി പ്രദേശത്ത് മൂന്നുവീടുകള്‍ വെള്ളക്കെട്ടിലായി.
വെള്ളിക്കുളം വലിയ തോടിനോടു ചേര്‍ന്നുള്ള മൂന്നുവീടുകളാണ് വെള്ളക്കെട്ടുഭീഷണിയിലുള്ളത്. കഴിഞ്ഞരാത്രി വീടുകളിലേക്ക് വെള്ളംകയറിയതിനെ തുടര്‍ന്ന് ഇവിടത്തെ കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസംമാറ്റി. സര്‍ക്കാരില്‍നിന്ന് ഭൂമിയു വീടുംനല്കി പുനരധിവസിപ്പിച്ച മൂന്നുവീടുകളാണ് ഇവിടെയുള്ളത്. സാധാരണയായി മഴക്കാലത്ത് വെള്ളംകയറാത്ത സ്ഥലമാണെങ്കിലും ഈയിടെ തോടിന്റെ ബണ്ട് ഇടിഞ്ഞതാണ് ഇപ്പോള്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ ഇടയാക്കിയത്. എത്രയും വേഗം തോടിന്റെ ബണ്ട് ഇടിഞ്ഞത് കെട്ടിസംരക്ഷിച്ച് സുരക്ഷിതമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് ഇവിടുത്തെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.
ഫുട്ട് ഓവർ ബ്രിഡ്ജ് തുറന്നു
ചാലക്കുടി: അറ്റകുറ്റപ്പണിക്കുവേണ്ടി പൊളിച്ച റെയിൽവെ സ്റ്റേഷനിലെ ഫുട്ട് ഓവർ ബ്രിഡ്ജ് തുറന്നു. അടച്ചിട്ടിരുന്ന ഫുട്ട് ഓവർ ബ്രിഡ്ജ് തുറന്നത് യാത്രക്കാർക്ക് അശ്വാസമായി. രണ്ടാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് പോകുന്നവർ റെയിൽപാളം മുറിഞ്ഞുനടന്നാണ് പോയിരുന്നത്.
ആംബുലൻസിനു മുന്നിൽ മരംവീണു
അതിരപ്പിള്ളി: മലക്കപ്പാറ മുക്കം ഭാഗത്ത് ആംബുലൻസിനു മുന്നിൽ മരം വീണു ഗതാഗതം തടസപ്പെട്ടു.
ഷോളയാർ ഉന്നതിയിലുള്ള ഒരു രോഗിയെ ഡയാലിസിസിനു കൊണ്ടുപോയി തിരികെവരുമ്പോഴാണ് ആംബുലൻസിനു മുന്നിൽ മരം വീണത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം.
മുക്കമ്പുഴ ഫോറസ്റ്റ് ഡെപ്യുട്ടി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫും വാച്ചർമാരും ചേർന്നാണ് മരം മുറിച്ചുമാറ്റിയത്.