പാലക്കാട്: കാഡയിലൂടെ കൃഷിക്കാർക്കു ജലവിതരണം നടത്തുന്നതിനുള്ള ഉത്തരവാദിത്തം ഇറിഗേഷൻ വകുപ്പിനാണെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
മലമ്പുഴ- വാവുള്ളിയാപുരം ബ്രാഞ്ച് കനാൽ പൂർണമായും നശിച്ചു കിടക്കുന്നതിനാൽ കൃഷിക്കാർക്ക് വെള്ളം ലഭിക്കുന്നില്ലെന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് നടപടി. കമ്മീഷൻ പാലക്കാട് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയറിൽനിന്നു റിപ്പോർട്ട് ആവശ്യപ്പെട്ടു.
2025-26 സാമ്പത്തിക വർഷത്തിൽ കാഡ നവീകരണത്തിനായി നബാർഡ് ഫണ്ടിൽ ഉൾപ്പെടുത്തി 21,00,000 രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമായാൽ പ്രവൃത്തി ചെയ്യുമെന്നും റിപ്പോർട്ടിൽ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി മുഖേന കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഏറ്റെടുക്കാൻ കഴിയില്ലെന്ന് തരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
നബാർഡ് സ്കീമിൽ ഉൾപ്പെടുത്തി സമർപ്പിച്ച എസ്റ്റിമേറ്റ് അനുമതി ലഭ്യമാക്കി കാലതാമസം കൂടാതെ ബണ്ടുകളുടെയും കാഡകളുടെയും നവീകരണ പ്രവൃത്തികൾ ചെയ്യണമെന്നു പാലക്കാട് എൽബിസി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർക്ക് കമ്മീഷൻ നിർദേശം നൽകി.
നബാർഡിൽനിന്നും ഫണ്ട് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിന്റെ പകർപ്പ് നബാർഡ് അധികൃതർക്കു നൽകണമെന്നും കമ്മീഷൻ എക്സിക്യുട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. തരൂർ വാവുള്ളിയാപുരം സ്വദേശി യു. മൂസക്കുട്ടി സമർപ്പിച്ച പരാതിയിലാണ് നടപടി.