ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളുടെ നീണ്ട നിര.
തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ മണിക്കൂറുകള്‍ കാത്തിരുന്ന് ദുരിതമനുഭവിക്കുന്നു. ഡോക്ടര്‍മാരുടെ കുറവുമൂലമാണ് രോഗികള്‍ക്ക് ഇത്തരത്തില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുന്നത്. വിവിധ മേഖലകളില്‍നിന്ന് ഏറെ ദുരം യാത്ര ചെയ്തെത്തുന്ന രോഗികള്‍പോലും ചികിത്സ സമയത്ത് ലഭിക്കാതെ മറ്റ് ആതുരാലയങ്ങള്‍ തേടിപ്പോകേണ്ട അവസ്ഥയാണ്.
കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ രോഗികളുടെ നീണ്ട നിര ആശുപത്രിമതിലും കടന്ന് റോഡുവരെയെത്തിയിരുന്നു. ആരോഗ്യ മന്ത്രി കെ. മുരളീധരന് കഴിഞ്ഞ ദിവസം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഡോക്ടര്‍മാരുടെ കുറവ് അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇക്കാര്യത്തില്‍ നടപടിയൊന്നും ഉണ്ടായിട്ടില്ല.
ജില്ലാ ആശുപത്രിയില്‍ എട്ട് ചീഫ് മെഡിക്കല്‍ ഓഫിസര്‍മാര്‍ വേണമെന്നിരിക്കെ നിലവില്‍ മൂന്നു പേര് മാത്രമാണുള്ളത്. നാലു തസ്തികകള്‍ ഉണ്ടെങ്കിലും ഒന്ന് ഒരു വര്‍ഷമായി ഒഴിഞ്ഞുകിടക്കുകയാണ്. പല സ്പെഷ്യാലിറ്റി വിഭാഗത്തിലും ആവശ്യത്തിന് ഡോക്ടര്‍മാരില്ല. ഗൈനക്കോളജി, ശിശുരോഗ വിഭാഗം, ഫിസിഷ്യന്‍ എന്നീ വിഭാഗങ്ങളില്‍ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
അത്യാഹിത വിഭാഗത്തില്‍ എട്ടു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാലു പേര് മാത്രമാണുള്ളത്. ഡോക്ടര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്തതിനാല്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍തന്നെ അത്യാഹിത വിഭാഗത്തിലും വാര്‍ഡിലും സേവനം നടത്തേണ്ടി വരുന്ന സ്ഥിതിയുമുണ്ട്. നിലവില്‍ ജില്ലാ ആശുപത്രിയില്‍ 279 ബെഡുകളാണുള്ളത്. ഇതിനു തക്ക രീതിയിലുള്ള സ്റ്റാഫ്പാറ്റേണ്‍ ആശുപത്രിയില്‍ ഇല്ലായെന്നുള്ളതാണ് വസ്തുത.
രാവിലെ എട്ടു മുതല്‍ ഒന്നു വരെയാണ് ഡോക്ടര്‍മാരുടെ ഡ്യൂട്ടി സമയം. ഇതു പ്രതീക്ഷിച്ച് രോഗികള്‍ ഒപി ചീട്ട് എടുത്ത് 7.30 മുതല്‍ അതത് ഡോക്ടര്‍മാരുടെ കാബിനുകള്ക്കു മുന്നില്‍ കാത്തുനില്ക്കും.
പല ഡ്യൂട്ടികള്‍ ചെയ്യേണ്ടിവരുന്ന ഡോക്ടര്‍മാര്‍ ഒന്നോ രണ്ടോ മണിക്കൂർ മാത്രമാണു പലപ്പോഴും കാബിനില്‍ ഇരുന്നു രോഗികളെ പരിശോധിക്കാറുള്ളത്. ചെറിയ രോഗവുമായി വരുന്നവരെ പോലും കോട്ടയം മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്യേണ്ട സ്ഥിതിയാണ്.
ഉച്ചകഴിഞ്ഞാല്‍ അത്യാഹിത വിഭാഗത്തില്‍ മാത്രമാണ് ചികിത്സ ലഭിക്കുക. എന്നാല്‍, രാപകല്‍ വ്യത്യാസമില്ലാതെ നൂറുകണക്കിനു രോഗികള്‍ ഇവിടെ ചികിത്സതേടി എത്തുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ആവശ്യത്തിന് ഇരിപ്പിടം ഇല്ലാത്തതും രോഗികളെ വലയ്ക്കുന്ന അവസ്ഥയാണ്. ജോലിഭാരം മൂലം ഡോക്ടര്‍മാര്‍ പല ദിവസങ്ങളിലും അവധിയില്‍ പോകുന്നതും പതിവാണ്.
ആരോഗ്യ മന്ത്രിയുടെ സന്ദര്‍ശനത്തോടെ ആശുപത്രിയുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണുമെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. എന്നാല്‍, ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന നൂറുകണക്കിന് രോഗികളുടെ ദുരിതം അനന്തമായി നീളുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews