കണ്ണൂർ: കാൽമുട്ട് , ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചികിത്സയിൽ രാജ്യം ആഗോളതലത്തിൽ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് ആർത്രോപ്ലാസ്റ്റി കോൺക്ലേവ്. യഥാസമയം ചികിത്സ ലഭ്യമാക്കാതിരിക്കുന്നതാണ് പലപ്പോഴും രോഗം സങ്കീർണമാകാൻ കാരണം. ഈ മേഖലയിലെ ചികിത്സാ രീതികളെ രോഗികളും ബന്ധുക്കളും ഇപ്പോഴും സംശയത്തോടെയാണ് കാണുന്നത്. ഇത്തരമൊരു കാഴ്ചപ്പാട് മാറ്റിയെടുക്കേണ്ടത് അനിവാര്യമാണെന്ന് കോൺക്ലേവ് അഭിപ്രായപ്പെട്ടു.
കണ്ണൂർ ബ്ലൂ നൈൽ ഹോട്ടലിൽ നടന്ന കോൺക്ലേവ് ഇന്ത്യൻ ഓർത്തോപീഡിക് അസോസിയേഷൻ ആർത്രോപ്ലാസ്റ്റി ചെയർപേഴസൺ ഡോ. ശുഭ്രാൻഷു മൊഹന്തി ഉദ്ഘാടനം ചെയ്തു. ആർത്രോപ്ലാസ്റ്റി ചികിത്സാരംഗത്ത് രാജ്യം മികച്ച നേട്ടം കൈവരിക്കാൻ കാരണം ഈ മേഖലയിലുള്ള ഡോക്ടർമാരുടെ ആത്മസമർപ്പണമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. നാരായണ പ്രസാദ് അധ്യക്ഷത വഹിച്ചു.
കോൺക്ലേവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഡോക്ടർമാർ വിവിധ സെഷൻസുകൾക്ക് നേതൃത്വം നൽകി. പാനൽ ഡിസ്കഷൻസും ശിൽപശാലകളും നടന്നു.150 ഓളം അസ്ഥിരോഗ വിദഗ്ധർ പങ്കെടുത്തു. ഇടുപ്പ് , മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് റോബോട്ടിക് വർക്ക് ഷോപ്പും നടന്നു. ഡോ. നവീൻ സി. ബാലൻ, ഡോ. അജിത് കുമാർ, ഡോ. കെ.എം. സജിൻ, ഡോ. അനീൻ എൻ. കുട്ടി, ഡോ.സി.കെ. രാജമോഹനൻ, ഡോ.അനൂപ് ജെ. മറ്റം എന്നിവർ പ്രസംഗിച്ചു. ഡോ. എ.ജെ. ഷെരീഫ്, ഡോ. ഹിഷാനിൽ, ഡോ. രാഹുൽ കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham India at Global Standards in Arthroplasty