പാലാ മുനിസിപ്പാലിറ്റി
പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ രാഷ്ട്രീയ പാര്‍ട്ടി സംഘടനകളുടെ അടക്കം 35 ഓളം പരിപാടികള്‍ മുന്‍ വര്‍ഷങ്ങളില്‍ നടന്നതായി രേഖകള്‍ ഉണ്ടെന്നും നഗരസഭയിലെ പടലപ്പിണക്കത്തിൽ എല്‍ഡിഎഫിനെ കരുവാക്കേണ്ടതില്ലെന്നും സിപിഎം. പാലായില്‍ പൊതുയോഗം നടത്താന്‍ പറ്റിയ മറ്റ് സ്ഥലങ്ങളില്ല.
കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ ഡിവൈഎഫ്ഐയുടെ സമാപനയോഗം നടത്താന്‍ അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ചെയര്‍പേഴ്സണ്‍ കത്ത് നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരുമായി സംസാരിച്ചിരുന്നു. എന്നാല്‍ നഗരസഭയിലെ സ്വതന്ത്ര മുന്നണിയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെയും പടല പ്പിണക്കത്തിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ തങ്ങളെ കരുവാക്കി മുതലെടുപ്പ് നടക്കാന്‍ അനുവദിക്കില്ലെന്നും പാലാ മുനിസിപ്പാലിറ്റിയില്‍ പ്രതിപക്ഷമായ തങ്ങള്‍ ക്രിയാത്മക നിലപാട് സ്വീകരിച്ച് എന്നും ഉറച്ചു നില്‍ക്കുന്നവരാണെന്നും നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി എന്നിവര്‍ വിശദീകരിച്ചു.
സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനുമില്ല: ജോസ് കെ. മാണി
പാലായില്‍ ഇപ്പോള്‍ ഉള്ളത് പ്രാദേശികമായ വിഷയമാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഇക്കാര്യത്തില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ പ്രാദേശിക നേതൃത്വം തീരുമാനമെടുക്കും. സ്വതന്ത്ര മുന്നണിക്കൊപ്പം ഒരു സഹകരണത്തിനുമില്ലെന്ന് മുന്‍പുതന്നെ കേരള കോണ്‍ഗ്രസ്-എം വ്യക്തമാക്കിയിട്ടുണ്ട്. സ്വതന്ത്ര കൂട്ടായ്മയെ ഒപ്പം കൂട്ടുന്നത് പല അപകടങ്ങള്‍ക്കും കാരണമാകുമെന്ന് മുന്‍കൂട്ടി കണ്ടിട്ടുണ്ട്. നിലവിലുള്ളത് യുഡിഎഫിന്റെ ആഭ്യന്തര പ്രശ്നമാണ്.
അവിശ്വാസം സംബന്ധിച്ചൊക്കെ കേരള കോണ്‍ഗ്രസ്-എം പ്രാദേശിക നേതൃത്വം തീരുമാനിക്കും. പാലാ അനാഥമായി പോകാന്‍ പാടില്ല. കഴിഞ്ഞ ആറു മാസമായി പാലായില്‍ ഭരണം നടക്കുന്നില്ല എന്നും ജോസ് കെ. മാണി പറഞ്ഞു.
പിന്തുണ നല്കിയതു യുഡിഎഫ്: ബിനു പുളിക്കക്കണ്ടം
ഞങ്ങള്‍ക്ക് പിന്തുണ നല്കിയതും എഗ്രിമെന്റ് ഉണ്ടാക്കിയതും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കന്മാരുമായിട്ടാണെന്നും കൗണ്സിലര്മാരുമായിട്ടല്ലെന്നും പാലാ നഗരസഭയിലെ വിഷയത്തിൽ സ്വതന്ത്ര കൂട്ടായ്മയിലെ കൗൺസിലർ ബിനു പുളിക്കക്കണ്ടം പ്രതികരിച്ചു.