മുണ്ടുവേലിപ്പടി - വേദഗിരി റോഡ്
ഏറ്റുമാനൂർ: അതിരമ്പുഴ പഞ്ചായത്ത് ഒന്നാം വാർഡിലെ മുണ്ടുവേലിപ്പടി - വേദഗിരി റോഡ് തകർന്ന് വർഷങ്ങളായിട്ടും നന്നാക്കാൻ നടപടി സ്വീകരിക്കാത്തതിൽ വൻ പ്രതിഷേധം. ആം ആദ്മി പാർട്ടി അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെയും തദ്ദേശവാസികളുടെയും നേതൃത്വത്തിൽ നാളെ നിരാഹാര സമരം നടത്തും.
തോമസ് ചാഴികാടൻ എംപിയായിരിക്കെ പ്രധാനമന്ത്രി സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നതിന് 2.80 കോടി രൂപ അനുവദിച്ച റോഡാണിത്. പിഎംഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് നിർദേശിക്കപ്പെട്ട സർഫസ് ഡ്രസിംഗ് സാങ്കേതികവിദ്യയും അതിനനുസൃതമായ സംവിധാനങ്ങളും ഇല്ലാത്തതിനാൽ കരാറുകാരൻ പിൻവാങ്ങി.
60 ശതമാനം കേന്ദ്രഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമിക്കുന്നത്. ബാക്കി 40 ശതമാനം സംസ്ഥാന സർക്കാർ വിഹിതമാണ്. കേന്ദ്രവിഹിതമായ 2.80 കോടി രൂപയുടെ 40 ശതമാനം തുക ഓടയും കലുങ്കും കൽക്കെട്ടും നിർമിക്കുന്നതിന് ചെലവിട്ടു.നിർമാണം അനിശ്ചിതത്വത്തിലായ റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോഡ് പൂർണമായി തകർന്നതോടെ നാട്ടുകാർ വലയുകയാണ്. കാൽനട യാത്ര പോലും അസാധ്യമായ നിലയിൽ റോഡ് തകർന്നടിഞ്ഞു.
സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകാൻ ജനപ്രതിനിധികളുടെ സജീവമായ ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ കൂട്ടായ്മയ്ക്ക് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ രൂപം കൊടുത്തിരിക്കുകയാണ്.
മുണ്ടുവേലിപ്പടി ജംഗ്ഷനിൽ റീത്താ ചാപ്പലിനു സമീപം നാളെ രാവിലെ 10.30 മുതൽ വൈകുന്നേരം 5.30 വരെയാണ് നിരാഹാര സമരം. ആം ആദ്മി പാർട്ടി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഡോ. സെലിൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
കരാറുകാരനുണ്ട്, പക്ഷേ...
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് അന്നത്തെ മന്ത്രി വി.എൻ. വാസവന്റെ ഇടപെടലിൽ 80 ലക്ഷം രൂപ അനുവദിച്ചിരുന്നു.റോഡ് നിർമാണം പുതിയ കരാറുകാരൻ ഏറ്റെടുത്തെങ്കിലും എഗ്രിമന്റ് വച്ചിട്ടില്ല. യുദ്ധത്തെത്തുടർന്ന് ടാറിനും ഇതര സാമഗ്രികൾക്കുമുണ്ടായ വിലവർധനയുടെ പശ്ചാത്തലത്തിൽ 48 ലക്ഷം രൂപ കൂടി അധികമായി അനുവദിച്ചാലേ എഗ്രിമെന്റ് വയ്ക്കാൻ കരാറുകാരൻ തയാറാകൂകയുള്ളൂ. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെങ്കിലും സമയബന്ധിതമായി കാര്യങ്ങൾ നടക്കുന്നില്ല.
Tags : Nattuvishesham Districtnews road