അടഞ്ഞുകിടക്കുന്ന എടയ്ക്കല്‍ ഗുഹ.
സുല്‍ത്താന്‍ ബത്തേരി: മേപ്പാടിക്ക് സമീപം തുരങ്കനിര്‍മാണം നടക്കുന്ന കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ചുപേര്‍ മരിക്കുകയും മൂന്നുപേരെ കാണാതാകുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ ഇടിവ്.
കാലവര്‍ഷം ആരംഭിച്ചതോടെ മഴയും പ്രകൃതിഭംഗിയും ആസ്വദിക്കാന്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വലിയ തോതില്‍ സഞ്ചാരികള്‍ ജില്ലയിലേക്ക് എത്തിയിരുന്നെങ്കിലും ദുരന്തവാര്‍ത്തയ്ക്ക് പിന്നാലെ ഹോട്ടല്‍ ബുക്കിംഗുകളും യാത്രാപദ്ധതികളും വ്യാപകമായി റദ്ദാക്കപ്പെടുകയാണ്.ഈ മാസം ഏഴിന് രാവിലെ മേപ്പാടിയിലെ തുരങ്കനിര്‍മാണ സ്ഥലമായ മീനാക്ഷിയിലുണ്ടായ മണ്ണിടിച്ചിലാണ് ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിച്ചത്.
അപകടത്തെത്തുടര്‍ന്ന് സുരക്ഷാ ആശങ്ക വര്‍ധിച്ചതോടെ നിരവധി സഞ്ചാരികള്‍ യാത്ര മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്തതായി ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു. ബത്തേരി, കല്‍പ്പറ്റ, മേപ്പാടി, അമ്പലവയല്‍, പൂക്കോട്, എടയ്ക്കല്‍ തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ടൗണുകളിലും പതിവ് സീസണുകളിലെ തിരക്ക് ഇപ്പോള്‍ കാണാനില്ല. മുത്തങ്ങ, തോല്‍പ്പെട്ടി, പാട്ടവയല്‍ എന്നിവിടങ്ങളിലൂടെ കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയപാത വഴി എത്തുന്ന വാഹനങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതും സഞ്ചാരികളുടെ ആശങ്ക വര്‍ധിപ്പിച്ചു. ജില്ലയില്‍ തുടര്‍ച്ചയായി റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെടുന്നതും യാത്രകള്‍ക്ക് തിരിച്ചടിയായതായി ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. റിസോര്‍ട്ടുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ മുറികളുടെ മുന്‍കൂര്‍ ബുക്കിംഗുകള്‍ റദ്ദാക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണ്. പല സ്ഥാപനങ്ങളിലും ഒക്യുപന്‍സി നിരക്ക് ഗണ്യമായി കുറഞ്ഞതോടെ തൊഴിലാളികളെയും ചെറുകിട ടൂറിസം സംരംഭകരെയും പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്.
ജീപ്പ് സഫാരി, ഗൈഡ് സേവനം, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയെയും സഞ്ചാരികളുടെ കുറവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കാലവര്‍ഷ ടൂറിസത്തെ ആശ്രയിച്ച് വലിയ പ്രതീക്ഷയിലായിരുന്ന ജില്ലയിലെ ടൂറിസം മേഖലയ്ക്ക് കള്ളാടി ദുരന്തവും പ്രതികൂല കാലാവസ്ഥയും തിരിച്ചടിയായിരിക്കുകയാണ്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാകുകയും സഞ്ചാരികളുടെ വിശ്വസം തിരിച്ചുപിടിക്കാനാകുകയും ചെയ്താല്‍ മാത്രമേ മേഖലയ്ക്ക് ആശ്വാസമാകൂവെന്നാണ് ടൂറിസം രംഗത്തുള്ളവരുടെ വിലയിരുത്തല്‍.
വയനാട് പ്രകൃതി സംരക്ഷണ സമിതി സത്യഗ്രഹം നടത്തി
കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരസ്ഥിതി സാംസ്കാരിക മനുഷ്യാവകാശ സംഘടനാ പ്രവര്‍ത്തകര്‍ സിവില്‍ സ്റ്റേഷനു മുന്നില്‍ സത്യഗ്രഹം നടത്തി.
കള്ളാടിതുരങ്കമുഖത്തുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ ഉത്തരവാദിയായ കരാര്‍ കമ്പനിക്കെതിരേ കേസെടുക്കുകയും അവരെ അയോഗ്യരാക്കുകയും ചെയ്യുക, മതിയായ വിദഗ്ദ പഠനം നടത്താതെയും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്ന് തെറ്റായ വിവരം നല്കി തെറ്റിദ്ധരിപ്പിച്ചും പരിസ്ഥിതി അംഗീകാരം കരസ്ഥമാക്കിയ മുന്‍സര്‍ക്കാരിന്റെ ചെയ്തികള്‍ സമഗ്രമായി അന്വേഷിക്കണമെന്നും സത്യഗ്രഹികള്‍ ആവശ്യപ്പെട്ടു.
വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡന്റ് എന്‍. ബാദുഷ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു.
പശ്ചിമഘട്ട സംരക്ഷണ സമിതി പ്രസിഡന്റ് വര്‍ഗീസ് വട്ടേക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടര്‍ച്ചയായി നടക്കുന്ന അതീവ ദുര്‍ബലമായ പ്രദേശത്താണ് തുരങ്കമുണ്ടാക്കുന്നതെന്നും സമീപവര്‍ഷങ്ങളില്‍ മൂന്ന് ഉരുള്‍ പൊട്ടലുണ്ടായ പ്രദേശത്തിന്റെ സമീപത്താണ് തുരങ്കം നിര്‍മിക്കുന്നത് എന്നതിനാലും കര്‍ക്കശമായ 20 ഉപാധികള്‍ നിര്‍ദേശിച്ചാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന സമിതി തുരങ്ക നിര്‍മാണത്തിന് അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ സമിതിയെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും തെറ്റിദ്ധരിപ്പിക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെ നേടിയ പരിസ്ഥിതി അനുമതിയെക്കറിച്ചും തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്തതിനെക്കുറിച്ചും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഗൂഢാലോചനയെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണം.
പല സംസ്ഥാനത്തും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട കമ്പനിക്ക് കരാര്‍ നല്‍കിയതിനെക്കുറിച്ചും അന്വേഷണം നടത്തണം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നല്കിയ അനുമതിക്ക് നിര്‍ദേശിച്ച 60 മാര്‍ഗനിര്‍ദേശങ്ങളില്‍ ഒന്നുപോലും സര്‍ക്കാരോ കമ്പനിയോ പാലിച്ചിട്ടില്ല.
തുരങ്കനിര്മിതിയില് പാറ സ്ഫോടനം നടത്തരുതെന്ന് വിലക്കിയിരുന്നെങ്കിലും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത് പാറ പൊട്ടിക്കാനുളള സ്ഫോടനത്തിന്റെ ബട്ടണമര്ത്തിക്കൊണ്ടാണ്. ഇത്തരം നിയമലംഘനത്തിന് സംസ്ഥാന സര്‍ക്കാര്‍ പച്ചക്കൊടി കാണിക്കുകയായിരുന്നു.
വയനാട് പ്രകൃതിസംരക്ഷണ സമിതി നല്കിയ പരാതി സംസ്ഥാനപരിസ്ഥിതി ആഘാത സമിതിയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും തള്ളിക്കളഞ്ഞത് സംസ്ഥാന സര്‍ക്കാരിന്റെയും കരാര്‍ കമ്പനിയുടെും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നല്കിയ ഹര്‍ജ്ജികള്‍ തള്ളിയതിലും ദുരൂഹതയുണ്ട്. ഇപ്പോള്‍ സംഭവിച്ചത് പ്രകൃതിയുടെ ചെറിയ സൂചനയും താക്കീതുമാണ്. ടണലിന്റെ പ്രവൃത്തി തുടര്‍ന്നാല്‍ ഭയാനകമായ ദുരന്തങ്ങള്‍ ഇനിയുമുണ്ടാകും. വയനാട്ടിലെ ചുരം റോഡുകളില്‍ നിത്യേന സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്കിന്ന് ഈ തുരങ്കം പരിഹാരമല്ല.
വയനാടിന്റെ പരിസ്ഥിതിയെയും പശ്ചിമഘട്ടത്തിന്റെ സുസ്ഥിരതയെയും ഗുരുതരമായി ബാധിക്കുന്ന തുരങ്കപദ്ധതി ശാശ്വതമായി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് സത്യഗ്രഹത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. സാം പി. മാത്യു, ബാബു മൈലമ്പാടി, തോമസ് അമ്പലവയല്‍, ഡോ. പി.ജി. ഹരി, സുനില്‍ ജോസഫ്, പി.കെ. ഭഗത്ത്, എം. ഗംഗാധരന്, എം.കെ. ഷിബു, ടി. ശിവരാജ്, ബി.ജി. ലാലിച്ചന്‍, അബു പൂക്കോട്, പി.ജി. ലത, എം. ബാബുരാജ്, സണ്ണി മരക്കടവ്, സണ്ണി പടിഞ്ഞാറത്തറ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags : Local News Nattuvishesham Wayanad