ഗതാഗതത്തിരക്കേറിയ കല്ലറ ജംഗ്ഷന്.
കടുത്തുരുത്തി: കല്ലറ മാര്‍ക്കറ്റ് ജംഗ്ഷന് വികസനം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടി കല്ലറ പഞ്ചായത്ത്. ആവശ്യമായ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് റോഡ് വികസനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി അഗസ്റ്റിന്റെ നേതൃത്വത്തിലാണ് പൊതുമരാമത്തു വകുപ്പ് മന്ത്രി പി.കെ. ബഷീറിനെ നേരില്‍ക്കണ്ട് നിവേദനം നല്‍കിയത്.
കല്ലറ ജംഗ്ഷ ന്റെ വികസനം വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി സര്‍വകക്ഷി യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ എടുത്ത തീരുമാനങ്ങളെ തുടര്‍ന്നാണ് പഞ്ചായത്ത് ജനപ്രതിനിധികള്‍ മന്ത്രിയെ കണ്ട് നിവേദനം നല്‍കിയത്.
മുട്ടുചിറ-കല്ലറ-നീണ്ടൂര്‍ റോഡും കല്ലറ-വെച്ചൂര്‍ മിനി ഹൈവേയും ചേരുന്നതാണ് കല്ലറ മാര്‍ക്കറ്റ് ജംഗ്ഷൻ. കുറുപ്പന്തറ, കുറവിലങ്ങാട്, ആയാംകുടി, കൈപ്പുഴ, നീണ്ടൂർ, കടുത്തുരുത്തി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ദിവസവും നൂറുകണക്കിന് കൂറ്റന്‍ ടോറസ്, ടിപ്പര്‍ ലോറികളാണ് കല്ലറ ജംഗ്ഷനിലെത്തി ആലപ്പുഴ, ചേര്‍ത്തല, കുമരകം ഭാഗത്തേക്ക് മണ്ണുമായി പോകുന്നത്.
നിരവധി ബസുകളും കുമരകം, ആലപ്പുഴ ഭാഗത്തേക്കുള്ള ടൂറിസ്റ്റുകളുടെ വാഹനങ്ങളും സ്കൂള്‍ ബസുകളും മറ്റു വാഹനങ്ങളും ജംഗ്ഷനില്‍ എത്തുന്നതോടെ ഗതാഗത കുരുക്കും അപകടങ്ങളും പതിവാണ്. ജംഗ്ഷനു സമീപം തന്നെയാണ് കല്ലറ സെന്റ് തോമസ് ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. രാവിലെയും വൈകുന്നേരവും സ്കൂള്‍ വിദ്യാര്‍ഥികളും സ്കൂള്‍ വാഹനങ്ങളും കൂടി റോഡില്‍ എത്തുന്നതോടെ ടൗണും ജംഗ്ഷനും ഗതാഗത ക്കുരുക്കിലാവും.
മാറി വന്ന പഞ്ചായത്ത് ഭരണ സമിതികളും ജനപ്രതിനിധികളും കല്ലറ ജംഗ്ഷന് വികസനത്തിനായി ശ്രമങ്ങള്‍ നടത്തിയിട്ടും ഒന്നും ഫലവത്തായില്ല. റോഡിന് വീതി കൂട്ടി സുരക്ഷാ നടപടികള്‍ സ്വീകരിച്ചാലേ കല്ലറ ജംഗ്ഷനിലെ പ്രശ്നങ്ങളും ഗതാഗത ക്കുരുക്കും പരിഹരിക്കാന്‍ കഴിയൂ.
ഇതിന് പഴയ കെട്ടിടങ്ങള്‍ ഇരിക്കുന്ന സ്ഥലങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിനായി സ്ഥലം വിട്ടു നല്കാന് ഉടമകള്‍ സര്‍വകക്ഷി യോഗത്തില്‍ സമ്മതം അറിയിച്ചിരുന്നു. പണം നല്കി സ്ഥലം ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം ഉണ്ടായാലേ കല്ലറ ജംഗ്ഷന് വികസനം സാധ്യമാകൂ എന്ന് ജനപ്രതിനിധികള്‍ പറയുന്നു.
Tags : Local News Nattuvishesham Kottayam