മേക്കര തോടിന് കുറുകെ പാലം നിർമിക്കാൻ വിഭാവനം ചെയ്ത സ്ഥലം മേക്കര പുതിയവീട്ടിൽ രാമചന്ദ്രൻ ചൂണ്ടിക്കാട്ടുന്നു.
മേക്കര:കായലോരമേഖലയിലെ നിർധനരായ മത്സ്യത്തൊഴിലാളികുടുംബങ്ങളുടെ ഗതാഗത സൗകര്യം വർധിപ്പിക്കാൻ പാലവും റോഡും യാഥാർഥ്യമാക്കണമെന്ന ആവശ്യം ശക്തമായി. മറവൻതുരുത്ത് പഞ്ചായത്തിലെ ഒന്ന് 16 വാർഡുകളെ ബന്ധിപ്പിച്ച് മേക്കര തോടിനു കുറുകെ പാലം നിർമിച്ച് മേക്കര- ഷൺമുഖവിലാസം റോഡുമായിയോജിപ്പിച്ചാൽ കായലോരമേഖലയിലെ കുടുംബങ്ങളുടെ ജീവിത പിന്നാക്കാവസ്ഥയ്ക്ക് മാറ്റമുണ്ടാക്കാനാകും. മേക്കരയിൽ നിന്ന് ചെമ്മനാകരി വരെ നീളുന്ന കായലോരം മൂന്നരകിലോമീറ്ററോളം വരും.
ഗതാഗതയോഗ്യമായ റോഡില്ലാത്തതിനാൽ മേക്കരയുടെ വടക്കൻ മേഖലയിലേക്ക് ചെമ്മനാകരിയിലുള്ളവർക്കെത്താനിപ്പോൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങണം. മഴക്കാലത്തും വേലിയേറ്റം ശക്തമാകുമ്പോഴും ഇവിടത്തുകാർ ചെളിയും വെളളവും നിറഞ്ഞ മൺ വഴിയിലൂടെയാണ് പുറംലോകത്തെത്തുന്നത്. ഗതാഗത മാർഗമില്ലാത്തത് വിവിധ സ്കൂളുകളിലും അങ്കണവാടിയിലും പഠിക്കുന്ന കുട്ടികൾക്കും ഏറെ ദുരിതം സമ്മാനിക്കുന്നു.അസുഖ ബാധിതരെ ആശുപത്രിയിലെത്തിക്കുന്നതിനും ഇവർ ഏറെ പണിപ്പെടേണ്ടിവരുന്നുണ്ട്. 16ാം വാർഡിലെ ചുണ്ടങ്ങാത്തറ ബണ്ടേൽ നിവാസികളായ 35ഓളംകുടുംബങ്ങൾ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങിയാണ് പുറംലോകത്ത് എത്തുന്നത് .
ജനങ്ങളുടെ നിരന്തരാവശ്യത്തെ തുടർന്ന് 1996ൽ വൈക്കം ബ്ലോക്ക് പഞ്ചായത്ത് മേക്കര തോടിന് കുറുകെ പാലവും റോഡും നിർമിക്കുന്നതിനായി പ്രാരംഭ നടപടികൾ ആരംഭിച്ചെങ്കിലും സാങ്കേതികത്വത്തിൽ കുടങ്ങി പദ്ധതി നിലച്ചു. തോടിനിരുകരകളിലും റോഡായി വികസിപ്പിക്കാൻ കഴിയുന്ന മൺപാതയുണ്ട്. വേമ്പനാട്ടുകായലും മേക്കര തോടും ചേരുന്ന ഭാഗത്ത് ഷട്ടറോടുകൂടിയ പാലം യാഥാർഥ്യമായാൽ മറവൻതുരുത്ത് പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ആറ് വാർഡുകളിലെ വാഴ,കപ്പ,പച്ചക്കറി തുടങ്ങിയ ഇടവിളകൾ പതിവായി ഓരുകയറി നശിക്കുന്നത് ഒഴിവാക്കാനാകുമെന്ന് കർഷകർ പറയുന്നു.
Tags : Local News Nattuvishesham Kottayam