കടുത്തുരുത്തി: സംസ്ഥാന ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ് കടുത്തുരുത്തി നിയോജകമണ്ഡലം. നീണ്ട ഇടവേളയ്ക്കുശേഷം ദീര്‍ഘകാലമായി എംഎല്‍എയായിരുന്ന അഡ്വ മോന്‍സ് ജോസഫ് മന്ത്രിയായതോടെ വികസനരംഗത്ത് കടുത്തുരുത്തിയില്‍ പുതിയ പദ്ധതികളും സംരംഭങ്ങളും വരുമെന്ന നിലയിലാണ് ജനങ്ങളും ജനപ്രതിനിധികളും വരുന്ന ബജറ്റിനെ നോക്കിക്കാണുന്നത്.
മണ്ഡലത്തില്‍നിന്ന് സമര്‍പിച്ചിട്ടുള്ള പദ്ധതികള്‍
ബൈപ്പാസ്
വര്‍ഷങ്ങളായി നിര്‍മാണം നിലച്ചു കിടന്ന ബൈപ്പാസ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെയാണ് ഭൂരിഭാഗം ജോലികളും പൂര്‍ത്തിയാക്കി ഗതാഗതത്തിനുള്ള സൗകര്യത്തിലാക്കിയത്. കടുത്തുരുത്തി ബൈപ്പാസ് നിര്‍മാണ പൂര്‍ത്തീകരണത്തിനും സുരക്ഷാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി തുക വകയിരുത്തും. നിലവില്‍ ബൈപ്പാസിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെങ്കിലും ഗതാഗതത്തിനായി തുറന്നു കൊടുക്കുകയോ ഉദ്ഘാടനം നടത്തുകയോ ചെയ്തിട്ടില്ല.
കേന്ദ്രീയ വിദ്യാലയം
നിലവില്‍ കെപിപിഎല്‍ വകസ്ഥലത്തെ കെട്ടിടത്തിലാണ് കേന്ദ്രീയ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. ആപ്പാഞ്ചിറ പോളിടെക്നിക് കോളജിന് സമീപം കേന്ദ്രീയ വിദ്യാലയത്തിനായി കണ്ടെത്തിയിട്ടുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കുന്നതിനുള്ള സാങ്കേതിക തടസം നീക്കി ഇതിനായി തുക വകയിരുത്തണം.
ആരോഗ്യരംഗം
കുറവിലങ്ങാട് താലൂക്ക് ആശുപത്രിയില്‍ പുതിയ കെട്ടിടം നിര്‍മിക്കും. മരങ്ങാട്ടുപിള്ളി, കടപ്ലാമറ്റം ആശുപത്രികള്‍ക്ക് പുതിയ കെട്ടിടം നിര്‍മിച്ച് സൗകര്യങ്ങള്‍ വിപുലപ്പെടുത്താൻ ഫണ്ട് അനുവദിക്കണം. ഉഴവൂര്‍ കെ.ആർ. നാരായണന് സ്പെഷ്യാലിറ്റി ആശുപത്രിയുടെ ആധുനികവത്കരണ നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള പദ്ധതി നടപ്പാക്കണം.
റോഡ് വികസനം
ഏറ്റുമാനൂര്‍-എറണാകുളം റോഡിലെ പുളിന്തറ ഉള്‍പെടെയുള്ള അപകട വളവുകള്‍ നിവര്‍ത്താനും കുറുപ്പന്തറ കവല വികസനം സാധ്യമാക്കാനുമുള്ള പദ്ധതി പൂര്‍ത്തീകരിക്കും. കീഴൂർ-അറുനൂറ്റിമംഗലം-ഞീഴൂര്‍ റോഡ് ഉള്‍പ്പെടെ ജലഅഥോറിറ്റിക്ക് കൈമാറിയ റോഡുകളുടെ നവീകരണം വേഗത്തിലാക്കും. പത്ത് റോഡുകളാണ് ഇത്തരത്തില്‍ കൈമാറിയിട്ടുള്ളത്. മൂര്‍ക്കാട്ടില്‍പടി-വെള്ളൂര്‍ കെപിപിഎൽ-റബര്‍ പാര്‍ക്ക് റോഡ് സര്‍ക്കാര്‍ ഏറ്റെടുത്ത് നവീകരിക്കണം. മണ്ഡലത്തിലെ മുഴുവന്‍ റോഡുകളും ഹൈടെക്കാക്കും.
കുടിവെള്ളം
സന്പൂര്‍ണ കുടിവെള്ള വിതരണ മണ്ഡലമായി കടത്തുരുത്തിയെ മാറ്റും. ഇതിനായി ബൃഹത് പദ്ധതിക്ക് അംഗീകാരം വേണം. മണ്ഡലത്തിലെ മുഴുവന്‍ വീടുകളിലും കുടിവെള്ളം എത്തിക്കും.
കെട്ടിട നിര്‍മാണം
കിടങ്ങൂര്‍ പഞ്ചായത്ത് ഓഫീസ് കോംപ്ലംക്സ്, സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിട നിര്‍മാണം, മുളക്കുളം പഞ്ചായത്തിന് പുതിയ ഓഫീസ് അനക്സ് ബില്‍ഡിംഗ് പെരുവയിലും നിര്‍മിക്കണം. വെളിയന്നൂര്‍ പഞ്ചായത്തിലെ പുതുവേലി, പൂവക്കുളം സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മിക്കണം.
സയന്‍സ് സിറ്റി
കുറവിലങ്ങാട് കേരള സയന്‍സ് സിറ്റിയുടെ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തീകരിക്കാനും പുതിയ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാനുമുള്ള പ്രവർത്തനം നടപ്പാക്കണം.
കോട്ടയം ടെക്സ്റ്റൈല്‍സ്
കാണക്കാരിയിലെ കോട്ടയം ടെക്സ്റ്റൈല്‍സ് പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള പദ്ധതി നടപ്പാക്കണം. നവീകരണ പ്രവര്‍ത്തങ്ങള്‍ കാലാനുസൃതമായിട്ടുണ്ടാകണം.
കാര്‍ഷിക രംഗം
സമ്പൂര്‍ണ കാര്‍ഷിക ഉത്പന്ന വികസന-വിപണന കേന്ദ്രമായി കടുത്തുരുത്തിയെ മാറ്റും. നെല്‍ക്കൃഷിയെ പ്രോത്സാഹിപ്പിക്കാനും പാടശേഖരങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനുമായുള്ള നടപടികളുണ്ടാകണം. കര്‍ഷകര്‍ക്ക് പ്രോജനപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.
കടുത്തുരുത്തിയില്‍ വികസന കുതിപ്പുണ്ടാകും അഡ്വ മോന്‍സ് ജോസഫ്
ഈ ബജറ്റില്‍ കടുത്തുരുത്തി മണ്ഡലത്തിന്റെ സമ്പൂര്‍ണ മാറ്റം സാധ്യമാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും ഉണ്ടാകും. കഴിഞ്ഞ പത്ത് വര്‍ഷക്കാലം എല്‍ഡിഎഫ് സര്‍ക്കാരിന് മുമ്പില്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ സമര്‍പിച്ചെങ്കിലും ഒന്നും പരിഗണിച്ചില്ല.
യുഡിഎഫ് സര്‍ക്കാര്‍ കടുത്തുരുത്തിക്ക് പ്രത്യേക പരിഗണനയും കരുതലും നല്‍കും. നല്ല പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കാം. അഡ്വ മോന്‍സ് ജോസഫ്, ജലവിഭവ വകുപ്പ് മന്ത്രി, കടുത്തുരുത്തി എംഎല്‍എ
Tags : Local News Nattuvishesham Kottayam