തോട്ടകം വല്യാനപുഴ പാലത്തിന് സമീപം കരിയാറിൽ മാംസാവശിഷ്ടങ്ങളും ശുചിമുറിമാലിന്യവും പതിവായി തള്ളുന്നയിടം.
വൈക്കം: മാംസാവശിഷ്ടങ്ങളും ശുചിമുറി മാലിന്യവും തള്ളുന്നത് പതിവായതോടെ കരിയാറിന്റെ തീരത്ത് താമസിക്കുന്നവർ കടുത്ത മലിനീകരണ ഭീഷണിയിലായതായി പരാതി. വൈക്കം തോട്ടുവക്കം മുതൽ തോട്ടകംവരെയുള്ള ഭാഗത്ത് കെ വി കനാലിലും കരിയാറിലും രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തിയാണ് മാലിന്യം തള്ളുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. കരിയാറിനെയും വേമ്പനാട്ടുകായലിനേയും കൂട്ടിയിണക്കുന്ന കെ വി കനാലിലും വല്യാനപുഴ പാലത്തിനു സമീപവുമാണ് നിരന്തരം മാലിന്യം തള്ളുന്നത്.
കരിയാറിലും തോട്ടിലും രാസവസ്തു കലർത്തിയ ശുചിമുറി മാലിന്യമടക്കം കലർന്ന് ജല മലിനീകരണം രൂക്ഷമായതോടെ പ്രദേശവാസികൾ സാംക്രമിക രോഗ ഭീതിയിലാണ്. വലിയനാപ്പുഴ പാലവും പരിസരവും രാത്രി കാലത്ത് ഇരുട്ടുമൂടി കിടക്കുന്നത് മാലിന്യ നിക്ഷേപത്തിന് കാരണമാകുന്നതായും പരാതിയുണ്ട്. മഴ കനത്തതോടെ തോട്ടിലും ആറ്റിലും വ്യാപിച്ച മാലിന്യം സമീപപ്രദേശങ്ങളിലേക്കും കലർന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നത്തിനാണ് ഇടയാക്കുന്നതെന്ന് ജനപ്രതിനിധികളും പൊതുപ്രവർത്തകരും ആരോപിക്കുന്നു.
വൈക്കം നഗരസഭയും തലയാഴം പഞ്ചായത്തും അതിർത്തി പങ്കിടുന്ന പ്രദേശത്ത് വഴിവിളക്ക് തെളിക്കാൻ അധികൃതർ നടപടി സ്വീകരിച്ചാൽ സ്ഥിതിക്ക് മാറ്റമുണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ ആവശ്യപെട്ടിട്ടുണ്ടെന്നും നടപടി ഉണ്ടായില്ലെങ്കിൽ വെച്ചൂർ റോഡ് ഉപരോധിക്കുന്നതടക്കമുള്ള സമര പരിപാടികൾ നടത്തുമെന്നും നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി പറഞ്ഞു. മഴ തോട്ടിലേക്കും പുഴയിലേക്ക് മാലിന്യം വ്യാപിച്ച് പ്രദേശത്ത് മാത്രമല്ല സമീപപ്രദേശങ്ങളിലും ഗുരുതരമായ രോഗ ഭീഷണിയാണ് ഉയരുന്നത്.
Tags : Local News Nattuvishesham Kottayam