പാമ്പാടിയിൽ ജനവാസമേഖലയിൽ കണ്ടെത്തിയ കുറുനരി.
പാമ്പാടി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാർക്ക് ആശങ്കയായി കുറുനരി ശല്യം. കഴിഞ്ഞ ഏതാനും ആഴ്ചകളായി ജനവാസമേഖലകളിൽ കുറുനരിയുടെ സാന്നിധ്യം വർധിച്ചതോടെ പ്രദേശവാസികൾ ഭീതിയിലാണ്.
പകൽസമയങ്ങളിൽ പോലും വീടുകളുടെ തിണ്ണകളിലും റോഡുകളിലും ആളൊഴിഞ്ഞ വീടുകളുടെ സിറ്റൗട്ടുകളിലും കുറുനരിയെ കാണുന്നത് പതിവായിരിക്കുകയാണ്. ചില വീടുകളിൽ സോഫ ഉൾപ്പെടെയുള്ള സാധനങ്ങൾ നശിപ്പിച്ചതായും നാട്ടുകാർ പറയുന്നു. വീടിന് പുറത്തുവച്ച ചെരിപ്പുകളും മറ്റ് വസ്തുക്കളും കടിച്ചുകീറുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
പാമ്പാടി മുക്കാംകുഴി ഭാഗത്തെ തെളിക്കാതെ കാടുപിടിച്ച് കിടക്കുന്ന റബർ തോട്ടങ്ങളാണ് കുറുനരി ശല്യം വർധിക്കാൻ പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രദേശങ്ങളിൽ അഭയം കണ്ടെത്തുന്ന കുറുനരി ഭക്ഷണം തേടി ജനവാസമേഖലകളിലേക്ക് എത്തുകയാണെന്നാണ് വിലയിരുത്തൽ. സമീപത്തെ സ്കൂളുകളിലെ വിദ്യാർഥികളടക്കമുള്ളവർ കുറുനരി സാന്നിധ്യം കാരണം ആശങ്കയിലാണ്.
വൈകുന്നേരങ്ങളിലും രാത്രിയിലും കുറുനരി കൂട്ടമായി ഓലിയിടുന്നത് പ്രദേശത്ത് ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിക്കുന്നതായും നാട്ടുകാർ പറയുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വന്യജീവി വകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവരുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കാടുപിടിച്ച് കിടക്കുന്ന സ്വകാര്യ ഭൂമികൾ വൃത്തിയാക്കുന്നതിനും കുറുനരിശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനുമായി ബന്ധപ്പെട്ട വകുപ്പുകൾ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.
Tags : Local News Nattuvishesham Kottayam