എംവിഐപി കനാലിലൂടെ ഒഴുകിയെത്തിയ മാലിന്യങ്ങളുടെ തള്ളലിൽ കനാലിൽ പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പ് ഗ്രിൽ തകർന്ന നിലയിൽ.
അതിരമ്പുഴ: അതിരമ്പുഴ നിവാസികൾ ഏറെക്കാലം സമരം ചെയ്ത് പെണ്ണാർ തോടുമായി ബന്ധിപ്പിച്ച എംവിഐപി കനാൽ ഇപ്പോൾ പെണ്ണാർ തോടിനും അതിരമ്പുഴയ്ക്കും ശാപമായിരിക്കുന്നു. കനാലിലേക്ക് തള്ളുന്ന മുഴുവൻ മാലിന്യങ്ങളും വന്നടിയുന്നത് അതിരമ്പുഴ ചന്തക്കുളത്തിലും പെണ്ണാർ തോട്ടിലുമാണ്.
കനാൽ കടന്നു പോകുന്ന എല്ലാ പ്രദേശങ്ങളിലും ആളുകൾ സർവമാലിന്യങ്ങളും കനാലിലേക്ക് തള്ളുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ, തെർമോകോൾ, തേങ്ങയുടെ തൊണ്ട്, ചിരട്ട, ഉപയോഗം കഴിഞ്ഞ തുണി തുടങ്ങി വൃക്ഷത്തിന്റെ ശിഖരങ്ങൾ വരെയുണ്ട് ഈ മാലിന്യങ്ങളിൽ. മഴക്കാലമാകുമ്പോൾ കനാലിൽ ഒഴുക്കിന് ശക്തി കൂടും. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ വരെ അതിരമ്പുഴ ചന്തക്കുളത്തിൽ എത്തും.
ആഴ്ച്ചകൾക്കു മുമ്പ് അതിരമ്പുഴ പഞ്ചായത്തിലെ പെരുമ്പുഴ ഭാഗത്ത് കെഎസ്ഇബി ജീവനക്കാർ ടച്ചിംഗ് വെട്ടിയ വൃക്ഷ ശിഖരങ്ങൾ കനാലിലേക്ക് തള്ളിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഒ.എ. സജി ഇക്കാര്യം കെഎസ്ഇബി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി. പെണ്ണാർ തോട് കടന്നു പോകുന്ന 22-ാം വാർഡ് മെംബർ ജോയ്സ് ആൻഡ്രൂസിന്റെ നേതൃത്വത്തിൽ, ഒഴുകിയെത്തിയ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും പിൻവാങ്ങുകയായിരുന്നു. നീക്കം ചെയ്താലും അതിലേറെ മാലിന്യങ്ങളാണ് തൊട്ടടുത്ത ദിവസം ഒഴുകിയെത്തുന്നത്.
മാലിന്യങ്ങൾ തടഞ്ഞു നിർത്തി നീക്കം ചെയ്യുന്നതിനു വേണ്ടി ചന്തക്കുളത്തിനു സമീപം കനാലിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇരുമ്പ് ഗ്രിൽ സ്ഥാപിച്ചെങ്കിലും മരച്ചില്ലകൾ ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ കുത്തൊഴുക്കിൽ ഗ്രിൽ തകർന്നു പോയി കനാലിലേക്കുള്ള മാലിന്യ നിക്ഷേപത്തിനെതിരേ ശക്തമായ ബോധവത്കരണം ആവശ്യമാണ്. ആർക്കും എന്തും കനാലിലേക്ക് തള്ളാം എന്നതാണ് അവസ്ഥ.
കനാൽ കടന്നു പോകുന്ന പ്രദേശങ്ങളിലെ പഞ്ചായത്തുകളെ ഏകോപിപ്പിച്ച് ബോധവത്ക്കരണം നടത്തി ആളുകളെ മാലിന്യം തള്ളലിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം. ഒപ്പം പഞ്ചായത്തുകൾ നിരീക്ഷണം ശക്തമാക്കണം.
Tags : Local News Nattuvishesham Kottayam