പ്രതീകാത്മക ചിത്രം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിസ്റ്റി ബോർഡ് ഓഫ് സ്റ്റഡീസിലെ ഫാക്കൽറ്റികളുടെ നിയമനവുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് സമർപ്പിച്ച ലിസ്റ്റ് വെട്ടിനിരത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ചതായി ആരോപണം.
സിൻഡിക്കേറ്റ് വൈസ് ചാൻസലർക്കു സമർപ്പിച്ച പട്ടിക അംഗീകാരത്തിനായി ചാൻസലർക്ക് അയയ്ക്കുകയും അംഗീകരിച്ച് തിരിച്ചയയ്ക്കുകയുമാണ് സർവകലാശാലകളിൽ നടന്നുവരുന്ന കീഴ്വഴക്കം.
ചാൻസലർ അംഗീകരിച്ചു വിസിക്ക് അയച്ച പട്ടിക വീണ്ടും സിൻഡിക്കേറ്റിൽ അവതരിപ്പിച്ച ശേഷമാണ് നിയമനങ്ങൾ നടത്തുക. ബോർഡ് ഓഫ് സ്റ്റഡീസിലെ അധ്യാപകരുടെ കാലാവധി കഴിയുന്നതിനു രണ്ടു മാസങ്ങൾക്കു മുന്പായി നിലവിലെ സിൻഡിക്കേറ്റ് തയാറാക്കി വിസിക്കു സമർപ്പിച്ച പട്ടിക തിരുത്തിയാണ് ചാൻസലർക്ക് അയച്ചതെന്നാണ് ആരോപണം. യുജി, പിജി പ്രോഗ്രാമുകളിലായി 59 പഠന ബോർഡുകളാണ് കണ്ണൂർ യൂണിവേഴ്സിറ്റിയിലുള്ളത്.
ബോർഡ് ഓഫ് സ്റ്റഡീസ് സിൻഡിക്കേറ്റിനു മുന്നിൽ അവതരിപ്പിക്കാതെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പേരു വിവരങ്ങൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചത് സർവകലാശാല നിയമങ്ങൾക്കു വിരുദ്ധമാണെന്ന് സിൻഡിക്കേറ്റംഗം എൻ. സുകന്യ പറഞ്ഞു.
സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കാൻ പോലും വിസി തയാറാകുന്നില്ല. എല്ലാമാസങ്ങളിലും സിൻഡിക്കേറ്റ് യോഗങ്ങൾ നടന്നിരുന്ന കണ്ണൂർ സർവകലാശാലയിൽ മേയ് 22ന് ശേഷം ഒറ്റ യോഗം പോലും വിളിച്ചു ചേർക്കാൻ വിസി തയാറായിട്ടില്ലെന്നും സിൻഡിക്കേറ്റിനെ മറികടന്നും വെല്ലുവിളിച്ചുമുള്ള പ്രവർത്തനങ്ങളാണ് വിസി നടത്തി വരുന്നതെന്നും എൻ. സുകന്യ ആരോപിച്ചു.