കാസര്‍ഗോഡ്: പുതിയ ബസ്സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ശ്രീലക്ഷ്മി ബേക്കറിയില്‍ തീപിടിത്തം. കഴിഞ്ഞദിവസം രാത്രി 12.20ഓടെയാണ് തീപിടിത്തമുണ്ടായത്. തീയും പുകയും വരുന്നത് ബസ് സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയില്‍പെടുകയും ഉടനെ തന്നെ തൊട്ടടുത്ത അഗ്നിരക്ഷാ നിലയത്തിലേക്ക് വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു.
കാസര്‍ഗോഡ് നിന്ന് സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ വി.എന്‍. വേണുഗോപാലിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റ് വാഹനം എത്തുകയും കടമുറി പൂട്ടി കിടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസം വന്നുവെങ്കിലും സേനാംഗങ്ങള്‍ പൂട്ട് ഷിയേഴ്സ് ഉപയോഗിച്ച് മുറിച്ചുനീക്കി ഷട്ടര്‍ തുറന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. തീപിടിത്തത്തില്‍ ഇന്‍സ്റ്റന്റ് കോഫി മേക്കര്‍, സോഫ്റ്റ് ഡ്രിങ്ക്സ്, ബേക്കറി ഐറ്റംസ്, മറ്റു വസ്തുക്കള്‍ എന്നിവ ഭാഗികമായി കത്തിനശിച്ചിരുന്നു.
കടമുറിയുടെ മുകളിലേക്ക് കയറുന്ന ഏണിപ്പടികളിലും സാധനങ്ങള്‍ കുത്തിനിറച്ചു വച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിന് മുകളിലേക്ക് കയറുന്നതിന് ബുദ്ധിമുട്ടായിരുന്നു. മരത്തിന്റെ ഏണിയുടെ കുറച്ചു ഭാഗങ്ങള്‍ കത്തി നശിച്ചിരുന്നു.
കടയുടമ രാത്രി 10ഓടെ കടയടച്ച് പോയ സമയത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായിരുന്നത്. ഫയര്‍ഫോഴ്സിന്റെ സമയോചിതമായ ഇടപെടല്‍ മൂലം വന്‍ തീപിടിത്തമാണ് ഒഴിവായത്.തീ പടര്‍ന്നിരുന്നുവെങ്കില്‍ തൊട്ടടുത്ത കടമുറികളിലേക്ക് തീപടര്‍ന്ന് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു.
കഴിഞ്ഞവര്‍ഷം പ്രസ്തുത കട ജീവനക്കാർ പരിശോധന നടത്തുകയും പ്രാഥമിക അഗ്നിശമനോപാധിയായ എക്സ്റ്റിംഗ്യൂഷര്‍ വയ്ക്കണമെന്ന് നിര്‍ദേശം കൊടുക്കുകയും ചെയ്തിരുന്നു. തീപിടിത്തത്തില്‍ ഉദ്ദേശം 75,000 രൂപ നഷ്ടം വന്നതായി കടയുടമ ബോവിക്കാനം സ്വദേശി കെ. സതീഷ്കുമാര്‍ പറഞ്ഞു.
Tags : nattu vishesham Kasaragod bakery destroyed