തിരുവനന്തപുരം: രാജൻ കേസിൽ കെ. കരുണാകരൻ രാജിവച്ചപ്പോൾ മുഖ്യമന്ത്രിയായ എ.കെ. ആന്റണി നിയമസഭാംഗമായിരുന്നില്ല. അന്ന് ആന്റണിക്കു മത്സരിക്കാനായി തലേക്കുന്നിൽ ബഷീർ എംഎൽഎ സ്ഥാനം രാജിവച്ചു. ഉപതെരഞ്ഞെടുപ്പിൽ ആന്റണി സിപിഎമ്മിലെ പിരപ്പൻകോട് ശ്രീധരൻ നായരെ പരാജയപ്പെടുത്തി. അന്നത്തെ ഉപതെരഞ്ഞെടുപ്പിലൂടെ കഴക്കൂട്ടം മണ്ഡലം കേരളമാകെ ശ്രദ്ധിക്കപ്പെട്ടു.
ഇന്നു കഴക്കൂട്ടം തിരുവനന്തപുരത്തെ വളരെ വേഗം നഗരമായി മാറിക്കൊണ്ടിരിക്കുന്ന പ്രദേശമാണ്. ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം ടെക്കികളുടെ നഗരം എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ നാനാഭാഗത്തുനിന്നു വന്നവർ ഈ മണ്ഡലത്തിൽ താമസക്കാരായുണ്ട്. തലപ്പൊക്കമുള്ള നേതാക്കൾ കഴക്കൂട്ടത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. എം.എം. ഹസനും എം.വി. രാഘവനും കടകംപള്ളി സുരേന്ദ്രനുമൊക്കെ ഇക്കൂട്ടത്തിൽ പ്പെടും. രണ്ടു മുന്നണികളെയും വെല്ലുവിളിച്ച് കോണ്‍ഗ്രസ് റിബലായി മത്സരിച്ച എം.എ. വാഹിദിനെ വിജയിപ്പിച്ച ചരിത്രവും കഴക്കൂട്ടത്തിനുണ്ട്.
തിരുവനന്തപുരത്തെ മറ്റു നഗര മണ്ഡലങ്ങൾ പോലെ സമീപകാലത്തായി ബിജെപി അഭൂതപൂർവമായ വളർച്ച കൈവരിച്ച മണ്ഡലം കൂടിയാണു കഴക്കൂട്ടം.1980-ലും 1982 ലും എം.എം. ഹസൻ ആയിരുന്നു കഴക്കൂട്ടത്തിന്റെ എംഎൽഎ. 1987-ൽ ഇടതുസ്വതന്ത്ര നബീസ ഉമ്മാൾ ഇവിടെ വിജയിച്ചു. 1991 ൽ നബീസ ഉമ്മാളിനെ പരാജയപ്പെടുത്തി എം.വി. രാഘവൻ വെന്നിക്കൊടി പാറിച്ചു.
1996 ൽ കടകംപള്ളി സുരേന്ദ്രനും 2001 ൽ സ്വതന്ത്രനായി എം.എ. വാഹിദും ഇവിടെ വിജയിച്ചു. 2006 ൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച വാഹിദ് കടകംപള്ളി സുരേന്ദ്രനെ 215 വോട്ടിനു പരാജയപ്പെടുത്തി. 2011 ലും വിജയിച്ച് വാഹിദ് ഹാട്രിക തികച്ചു. 2016 ആയപ്പോഴേക്കും മണ്ഡലത്തിന്റെ രാഷ്ട്രീയചിത്രം മാറി മറിഞ്ഞു.
കടകംപള്ളി സുരേന്ദ്രൻ വിജയിച്ചപ്പോൾ രണ്ടാമതെത്തിയതു ബിജെപിയുടെ വി. മുരളീധരൻ ആയിരുന്നു. സിറ്റിംഗ് എംഎൽഎ ആയിരുന്ന എം.എ. വാഹിദ് മൂന്നാമതായി. 2021 ൽ കടകംപള്ളി വീണ്ടും വിജയിച്ചു. ഇക്കുറിയും രണ്ടാമതു വന്നതു ബിജെപി. ശോഭ സുരേന്ദൻ രണ്ടാമതു വന്നപ്പോൾ കോണ്‍ഗ്രസിന്റെ ഡോ. എസ്.എസ്. ലാൽ മൂന്നാമതായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജീവ് ചന്ദ്രശേഖർ കഴക്കൂട്ടത്ത് ഒന്നാമതെത്തി.
കോണ്‍ഗ്രസിന്റെ ഡോ. ശശി തരൂർ രണ്ടാമതു വന്നപ്പോൾ എൽഡിഎഫിന്റെ പന്ന്യൻ രവീന്ദ്രൻ മൂന്നാമതായി. രാജീവിനു ശശി തരൂരിനേക്കാൾ പതിനായിരത്തിലധികം വോട്ടുകൾ അധികം ലഭിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിന്റെ പരിധിയിലുള്ള 28 കോർപറേഷൻ വാർഡുകളിൽ എൻഡിഎ 14 ഇടത്തും എൽഡിഎഫ് 10 വാർഡിലും യുഡിഎഫ് മൂന്നിടത്തും യുഡിഎഫ് വിമതൻ ഒരു സീറ്റിലും വിജയിച്ചു. എന്നാൽ വോട്ടിന്റെ കണക്കെടുത്താൽ എൽഡിഎഫ് ആണു മുന്നിൽ. അവർക്ക് 42,601 വോട്ടുകൾ ലഭിച്ചപ്പോൾ എൻഡിഎയ്ക്ക് 40, 582 വോട്ടും യുഡിഎഫിന് 29, 855 വോട്ടുമാണു ലഭിച്ചത്. കഴക്കൂട്ടം ഏതു പക്ഷത്തേക്കും തിരിയാമെന്നു വോട്ടു കണക്കുകൾ സൂചിപ്പിക്കുന്നു.
കടകംപള്ളിയും വി. മുരളീധരനും ഉറപ്പിച്ചു
നിലവിലെ എംഎൽഎയും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ തന്നെയാകും കഴക്കൂട്ടത്ത് ഇടതുമുന്നണി സ്ഥാനാർഥി. പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് സ്ഥാനാർഥിയായി സുരേന്ദ്രന്റെ പേരു മാത്രമാണു സിപിഎം സംസ്ഥാന നേതൃത്വത്തിനു നൽകിയിട്ടുള്ളത്.
ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം കടകംപള്ളിയെ ചോദ്യം ചെയ്തിരുന്നു. എന്നാൽ അദ്ദേഹം ഇതുവരെയും കേസിൽ പ്രതിയല്ല. തിരിച്ചെന്തെങ്കിലും അസ്വാഭാവികമായി ഉണ്ടായാൽ മാത്രമേ സിപിഎമ്മിനു കടകംപള്ളിക്കു പകരക്കാരനെ മണ്ഡലത്തിൽ തേടേണ്ടിവരൂ. മുൻ കേന്ദ്രമന്ത്രിയും ബിജെപി മുൻ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരൻ തന്നെയാകും ബിജെപി സ്ഥാനാർഥി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തായിരുന്നു മുരളീധരൻ. മണ്ഡലത്തിൽ അദ്ദേഹത്തിനുള്ള വ്യക്തിബന്ധവും പാർട്ടി അടിത്തറയും ഇക്കുറി താമര വിരിയിക്കാൻ ഗുണകരമാകുമെന്ന ഉറച്ച പ്രതീക്ഷയിലാണു ബിജെപി കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾ. ഒരുപക്ഷേ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ശബരിമല സ്വർണക്കൊള്ള കേസ് കൂടുതൽ ചർച്ചയാകാൻ പോകുന്ന മണ്ഡലവും കഴക്കൂട്ടമാകും.
യുഡിഎഫ് സ്ഥാനാർഥി ആരാകുമെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. കോണ്‍ഗ്രസിനു തന്നെയാണു സീറ്റ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡോ. എസ്.എസ്. ലാൽ ആയിരുന്നു മത്സരിച്ചത്. അദ്ദേഹം മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. നേരത്തേ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം.എ. വാഹിദ് മത്സരിക്കുമെന്നു പറഞ്ഞു കേട്ടിരുന്നെങ്കിലും അദ്ദേഹം താൽപര്യമില്ലെന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായാണു വിവരം.
Tags : nattu vishesham kazhakoottam