കൊടിക്കുന്നില്‍ സുരേഷ് എംപി ടിപ്പര്‍ അപകടത്തില്‍ മരിച്ച ഹരിലാലിന്റെ വീട്ടിലെത്തി ധനസഹായം കൈമാറുന്നു.
കൊല്ലം: കൊട്ടാരക്കരയിലെ ടിപ്പര്‍ ലോറി അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍ക്കാർ ധനസഹായം കൈമാറി. കൊടിക്കുന്നില്‍ സുരേഷ് എംപി, ജില്ലാ കളക്ടർ ആനി ജൂലാ തോമസ് എന്നിവര്‍ മരിച്ചവരുടെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നല്‍കിയത്.
അപകടത്തില്‍ ജീവന് നഷ്ടമായ കെഎസ്ആര്‍ടിസി ജീവനക്കാരനും നെടുവത്തൂര്‍ സ്വദേശിയുമായ അജയകുമാര്‍ (45), കടലാവിള കാര്‍മല്‍ സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥിപ് (15), ഒടുവട്ടൂര്‍ സ്വദേശി ഹരിലാല്‍ (54) എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സമാശ്വാസ ധനസഹായം ലഭിച്ചത്.
വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച് കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ
കൊല്ലം: കൊട്ടാരക്കര നീലേശ്വരം ടിപ്പര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തുടര്‍ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സമാശ്വസിപ്പിച്ച് കെ.എന്‍. ബാലഗോപാല്‍ എംഎല്‍എ. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എംഐസിയുവില്‍ ചികിത്സ തുടരുന്ന അന്നൂര്‍ സന്തോഷ് ഭവനില്‍ സന്തോഷിന്റെ മകന് കൗശലിനെ നേരില്‍ കണ്ടു. ചികിത്സാ പുരോഗതിയുടെ വിവരങ്ങള്‍ അന്വേഷിച്ചു. കൗശലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാരോടും ചികിത്സാ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞു.
അന്നൂര്‍ ദീപാലയത്തില്‍ ബോബന്റെ മകന് ഋഷഭിനെ വീട്ടിലാണ് സന്ദര്‍ശിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് മികച്ച തുടര്‍ചികിത്സ എംഎല്‍എയുടെ ഇടപെടലിലൂടെ ഉറപ്പാക്കിയിരുന്നു. അപകടം സംബന്ധിച്ച് നിയമസഭയില്‍ ഉന്നയിച്ചു. ഇതിലൂടെ പരിക്കേറ്റ കുട്ടികളുടെ ചികിത്സ സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള ഉറപ്പ് ലഭ്യമാക്കി. ചികിത്സാ ചെലവുകള്‍ നല്‍കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങള്‍ പരിഹരിക്കുന്നതിന് കൊല്ലം ജില്ലാ കളക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് എന്നിവര്‍ക്ക് നിര്‍ദേശം നല്കി.
കുട്ടികളുടെ തുടര്‍ചികിത്സ സൗകര്യങ്ങള്‍ ഒരു കുറവും വരാതിരിക്കാന്‍ എല്ലാ ഇടപെടലുകളും നടത്തിയിട്ടുണ്ടെന്ന് കുടുബാംഗങ്ങളെ എംഎല്‍എ നേരിട്ട് അറിയിച്ചു. കുട്ടികള്‍ എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
Tags : Local News Nattuvishesham Kollam