കാര്‍ഷിക കര്‍മസേനയുടെ ഉദ്ഘാടനം ജോയ് സ്കറിയ നിര്‍വഹിക്കുന്നു.
കോട്ടയം: കാര്‍ഷിക കര്‍മസേനയുമായി കുടുംബശ്രീയുടെ ചുവടുവയ്പ്. സംസ്ഥാനത്ത് ആദ്യമായിട്ടാണ് കുടുംബശ്രീയുടെ കാര്‍ഷിക കര്‍മസേന രംഗത്തിറങ്ങുന്നത്. റബര്‍ കൃഷിയിലെ തൊഴിലാളി ക്ഷാമത്തിനു ശാശ്വത പരിഹാരം കണ്ടെത്താനും കര്‍ഷകര്‍ക്ക് സമഗ്ര സേവനം ഉറപ്പാക്കാനുമാണ് സംസ്ഥാനത്തെ ആദ്യ കുടുംബശ്രീ റബര്‍ കാര്‍ഷിക കര്‍മസേന മേലുകാവില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
റബര്‍ തോട്ടങ്ങളുടെ പരിപാലനം ഇവന്റ് മാനേജ്മെന്റ് മാതൃകയില്‍ ഏറ്റെടുത്ത് നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രത്യേകത. ടാപ്പിംഗ് ഉള്‍പ്പെടെയുള്ള എല്ലാ കൃഷിപരിപാലന പ്രവര്‍ത്തനങ്ങളും കര്‍മസേന ഏകോപിപ്പിച്ചു നിര്‍വഹിക്കും.
കർഷകർക്കും തൊഴിലാളികൾക്കും നേട്ടം
ഇതിലൂടെ തോട്ടം ഉടമകള്‍ക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാകുകയും കൃഷിപരിപാലനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും വിദഗ്ധ സംഘത്തിനു കൈമാറാനാവുകയും ചെയ്യും. തൊഴിലാളികള്‍ക്ക് സ്ഥിരതയുള്ള തൊഴിലും മാന്യമായ വേതനവും ഉറപ്പാക്കുന്നതോടൊപ്പം റബര്‍ ഉത്പാദനവും കര്‍ഷകരുടെ വരുമാനവും വര്‍ധിപ്പിക്കാനും പദ്ധതി സഹായകമാകും.
കാര്‍ഷിക മേഖലയിലേക്ക് ഇവന്റ് മാനേജ്മെന്റ് മാതൃക അവതരിപ്പിക്കുന്ന സംരംഭം കുടുംബശ്രീ മിഷന് കേരളമൊട്ടാകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിടുന്ന നവീന പദ്ധതിയുടെ ആദ്യഘട്ടമാണ്. പദ്ധതിക്ക് സര്‍ക്കാര്‍ സ്ഥാപനമായ കേരള റബര്‍ ലിമിറ്റഡിന്റെ സാങ്കേതികവും സാമ്പത്തികവുമായ പിന്തുണ ലഭ്യമാകുന്നുണ്ട്.
മേലുകാവ് പഞ്ചായത്തിന്റെയും മേലുകാവ് കുടുംബശ്രീ സിഡിഎസിന്റെയും നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം മേലുകാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്കറിയ നിര്‍വഹിച്ചു. കേരള റബര്‍ ലിമിറ്റഡിന്റെ ചെയര്‍പേഴ്സണ്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഷീല തോമസ് വിശിഷ്ടാതിഥിയായിരുന്നു.
കുടുംബശ്രീ ജില്ലാ മിഷന് പ്രോഗ്രാം മാനേജര്‍ അനൂപ് ചന്ദ്രന്, ക്രൈസ്റ്റ് കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് മാത്യു, റബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ്മെന്റ് ഓഫീസര്‍ ഡോ. പി.സി. സുരേഷ്, പഞ്ചായത്തംഗം സുനില്‍ ഐസക്, പഞ്ചായത്തംഗം പ്രസന്ന സോമന്, ഷീബമോള്‍ ജോസഫ്, സൗമ്യ രഞ്ജിത് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.