സംയോജിത പച്ചക്കറി, പുഷ്പ കൃഷിയുടെ ഭാഗമായി കുളത്തൂരിലെ കൃഷിയിടത്തില്‍ പാറശാല ബ്ലോക്ക് പഞ്ചായത്ത് എസ്. ഉഷാകുമാരി തൈ നടീല്‍ കര്‍മം ഉദ്ഘാടനം ചെയ്യുന
നെയ്യാറ്റിന്‍കര : കുളത്തൂര്‍ ഗ്രാമത്തിനാകെയും ഇക്കുറി ഓണത്തിന് പച്ചക്കറിയുടെയും പൂക്കളുടെയും കാര്യത്തില്‍ സ്വയംപര്യാപ്തത സമ്മാനിക്കാനുള്ള ഒരുക്കത്തിലാണ് ഒരു കൂട്ടം യുവകര്‍ഷകര്‍. ഒരു തടം, മൂന്നു വിളവ് എന്ന വ്യത്യസ്ത ആശയം അടിസ്ഥാനമാക്കിയാണ് മണ്ണിനെയും കൃഷിയെയും നെഞ്ചോട് ചേര്‍ക്കുന്ന ഈ സുമനസുകളുടെ ദീര്‍ഘവീക്ഷണത്തോ ടെയുള്ള അധ്വാനം.
കുളത്തൂര്‍ കൃഷിഭവന്റെ സഹകരണത്തോടെയാണ് സിജുവിന്റെ നേതൃത്വത്തിലുള്ള കര്‍ഷക കൂട്ടായ്മ ഓണം ഹരിതാഭമാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുള്ളത്. ഒന്നര ഏക്കര്‍ സംയോജിത കൃഷിയിടത്തില്‍ സില്‍വര്‍- ബ്ലാക്ക് മള്‍ച്ചിംഗ് ഷീറ്റ് വിരിച്ച തടങ്ങളില്‍ ചീരയും വെള്ളരിയും ജമന്തിയും നട്ടാണ് പരീക്ഷണം. ഡ്രിപ്പ് ഇറിഗേഷന്‍, ഫെര്ട്ടിഗേഷന് എന്നിവ കൃഷിക്ക് ഉപയോഗപ്രദമാക്കും. വെള്ളരി വിളവെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ജമന്തി പുഷ്പിച്ചുതുടങ്ങും.
ഒരേ തടത്തില്‍നിന്ന് ചീരയും വെള്ളരിയും ജമന്തിയും വിജയകരമായി വിളവെടുക്കാനാകുമെന്നു സിജുവും കൂട്ടരും ചൂണ്ടിക്കാട്ടി. 30 ദിവസമാകുന്പോള്‍ ചീരയുടെയും 45 ദിവസമാകുന്പോള്‍ വെള്ളരിയുടെയും 60 ദിവസമാകുന്പോള്‍ ജമന്തിയുടെ വിളവെടുപ്പ് സാധ്യമാകും. സ്ഥലപരിമിതിയുള്ള കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഈ കൃഷിരീതി ആശ്രയിക്കാവുന്നതാണെന്നും ഈ യുവകര്‍ഷക സംഘം അഭിപ്രായപ്പെട്ടു.
കാര്‍ഷിക മേഖലയില്‍ നില കൊള്ളുന്നവരും താത്പര്യമുള്ളവരും ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ വരുതലമുറകള്ക്കായെങ്കിലും വിഷരഹിത ഭക്ഷണം എന്നത് യാഥാര്‍ഥ്യമാക്കാനാകുമെന്നും ഇവര്‍ വിശ്വസിക്കുന്നു. കുളത്തൂരിലെ കൃഷിയിടത്തില്‍ സംയോജിത പച്ചക്കറി- പുഷ്പകൃഷി തൈ നടീല്‍ ഉദ്ഘാടനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി നിര്‍വഹിച്ചു. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍ ജിനേഷ് അധ്യക്ഷനായി. ജനപ്രതിനിധികളും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷകരും നാട്ടുകാരും ഈ ഹരിതസംരംഭത്തില് പങ്കു ചേര്‍ന്നു.
Tags : Local News Nattuvishesham Thiruvananthapuram