പുത്തുമല ദുരന്തബാധിതർക്ക് മേപ്പാടി പൂത്തകൊല്ലിയിൽ നിർമിച്ചു നൽകിയ വീടുകൾ.
മേപ്പാടി: 17 പേരുടെ ജീവൻ അപഹരിച്ച പുത്തുമല ഉരുൾ ദുരന്തം നടന്നിട്ട് ഇന്ന് ഏഴ് വർഷം തികഞ്ഞു. പുത്തുമല പച്ചക്കാട് ആയിരുന്നു ഉരുൾ പൊട്ടലിന്റെ പ്രഭവകേന്ദ്രം. 12 പേരുടെ മൃതദേഹങ്ങൾ കണ്ടു കിട്ടിയെങ്കിലും അഞ്ചു പേർ ഇന്നും കാണാമറയത്താണ്. നിരവധി പേരുടെ വസ്തുവകകളും ദുരന്തത്തിൽ നഷ്ടമായി.
രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ച ദുരന്തത്തിന് ശേഷം സർക്കാരും പല സന്നദ്ധ സംഘടനകളും വ്യക്തികളും ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ രംഗത്തു വന്നു. മേപ്പാടി പൂത്തകൊല്ലി മുക്കിൽപ്പീടികയിൽ ദുരന്ത ബാധിതർക്കായി സന്നദ്ധ സംഘടനകളുടെ കൂടി സഹായത്തോടെ സർക്കാർ 58 വീടുകൾ നിർമിച്ചു നൽകി. മേപ്പാടി പരിസരങ്ങളിലായി വിവിധ സന്നദ്ധ സംഘടനകളും വീടുകൾ നിർമിച്ചു നൽകിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ഇപ്പോഴും പുനരധിവാസം സംബന്ധിച്ച പരാതികൾ നിലനിൽക്കുന്നുണ്ട്.
സർക്കാർ നിർമിച്ചു നൽകിയ വീടുകൾ ചോർന്നൊലിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നു. ടൗണ്ഷിപ്പ് നിർമിക്കുമെന്നാണ് സർക്കാർ പറഞ്ഞതെങ്കിലും അക്കാര്യങ്ങൾ നടന്നിട്ടില്ല.
പുത്തുമല ദുരന്തത്തിൽ മരിച്ചവരുടെ ഓർമയ്ക്കായി സ്മാരകം നിർമിക്കുമെന്ന അധികൃതരുടെ ഉറപ്പും പാലിക്കപ്പെട്ടിട്ടില്ല. പുത്തുമല ദുരന്തത്തിനു ശേഷം 2020 ഓഗസ്റ്റ് ഏഴിന് മുണ്ടക്കൈയിലും 2024 ജൂലൈ 30ന് പുഞ്ചിരിമട്ടത്തും വീണ്ടും ഉരുൾപൊട്ടലുണ്ടായി. 2024ലെ ഉരുൾപൊട്ടൽ രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായിരുന്നു. 298 മനുഷ്യ ജീവൻ ദുരന്തത്തിൽ നഷ്ടമായിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.
2026 ജൂലൈ ഏഴിന് മീനാക്ഷി തുരങ്കപാത നിർമാണ സ്ഥലത്ത് എട്ടു പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലാണ് ഒടുവിലത്തേത്.
Tags : Local News Nattuvishesham seventh anniversary Puthumala disaster