പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പരിശോധന ശക്തമാക്കിയിരിക്കെ, രേഖകളില്ലാതെ കടത്താൻ ശ്രമിച്ച 6,89,000 രൂപ സ്റ്റാറ്റിക് സർവൈലൻസ് ടീം പിടിച്ചെടുത്തു.
വിവിധ മണ്ഡലങ്ങളിൽ നടത്തിയ പരിശോധനയിലാണ് തുക കണ്ടെടുത്തത്. കോങ്ങാട് മണ്ഡലത്തിൽ നിന്ന് എസ്എസ്ടി (3) നടത്തിയ പരിശോധനയിൽ 4,19,000 രൂപയാണ് കണ്ടെടുത്തത്. മണ്ണാർക്കാട് മണ്ഡലത്തിലെ മട്ടത്തുകാട് ചെക്ക്പോസ്റ്റിൽ നിന്ന് ഒരു ലക്ഷം രൂപയും ചിറ്റൂരിൽ നിന്ന് 1,70,000 രൂപയും പിടിച്ചെടുത്തു.
ജില്ലയിൽ 12 മണ്ഡലങ്ങളിലായി 38 ടീമുകൾ 24 മണിക്കൂറും നിരീക്ഷണം കർശനമായി തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പണം, മദ്യം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി വോട്ടർമാരെ സ്വാധീനിക്കുന്നത് തടയുക, നിയമവിരുദ്ധമായ ആയുധങ്ങളുടെയും മയക്കുമരുന്നുകളുടെയും കടത്ത് തടയുക എന്നിവയാണ് ഈ സ്ക്വാഡുകളുടെ പ്രധാന ചുമതല.
തിരഞ്ഞെടുപ്പ് കാലയളവിൽ വോട്ടർമാരെയോ മറ്റ് വ്യക്തികളെയോ ഭീഷണിപ്പെടുത്തുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ നീക്കങ്ങളും തടയാൻ സ്ക്വാഡുകൾക്ക് കർശന നിർദേശം നൽകിയതായി സ്ക്വാഡുകളുടെ ജില്ലാതല ഏകോപന ചുമതലയുള്ള ചെലവ് നിരീക്ഷണ നോഡൽ ഓഫീസറായ ജില്ലാ ഫിനാൻസ് ഓഫീസർ അറിയിച്ചു.