പ്രതീകാത്മക ചിത്രം
ആറ്റിങ്ങൽ: നാല് മാസമായി ശമ്പളമില്ലാതെ ലൈഫ് ഗാർഡുമാർ. മുതലപ്പൊഴിയിലെ ലൈഫ് ഗാർഡുകൾക്കാണ് കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നത്.
വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന് കീഴിൽ മുതലപ്പൊഴിയിൽ ഉൾപ്പെടെ 45 ഓളം ലൈഫ് ഗാർഡുകളാണുള്ളത്. അതീവ അപകടസാധ്യതയുള്ള മുതലപ്പൊഴിയിൽ വിഴിഞ്ഞം , പൂന്തുറ, അഞ്ചുതെങ്ങ് മേഖലകളിലെ മത്സ്യത്തൊഴിലാളികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരാണ് ഇവർ. മാസത്തിൽ 27 ഷിഫ്റ്റുകളിൽ ഇവർ ജോലി ചെയ്യുന്നു. മാസം 21,000 രൂപയാണ് ശമ്പളം. ഇത് കൃത്യസമയത്ത് ലഭിക്കാത്തത് തൊഴിലാളികളുടെ കുടുംബങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുന്നു.
അപകടകരമായ ജോലിയിൽ ഏർപ്പെട്ടിട്ടും ഇവർക്ക് മതിയായ സുരക്ഷാ സംവിധാനങ്ങളോ ഇൻഷുറൻസ് പരിരക്ഷയോ സർക്കാർ ഒരുക്കിയിട്ടില്ല. ഫിഷറീസ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട സാങ്കേതിക തടസങ്ങളാണ് ശമ്പളം വൈകാൻ കാരണമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നുമാണ് ഫിഷറീസ് സ്റ്റേഷൻ അധികൃതർ പറയുന്നത്
Tags : Nattuvishesham LocalNews