നെടുങ്കണ്ടം: ശ്വാസനാളം ചുരുങ്ങുന്ന അപൂർവ രോഗത്തോടു പൊരുതുന്ന ഒരു വയസും പത്ത് മാസവും പ്രായമുള്ള ആരാധ്യയുടെ ജീവൻ നിലനിർത്താൻ സുമനസുകളുടെ കാരുണ്യം തേടുന്നു. തൂക്കുപാലം കുന്നുവിളപുത്തൻവീട്ടിൽ ബിബിൻ വി. കുമാറിന്റെയും രാജലക്ഷ്മിയുടെയും മകളായ ആരാധ്യ നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ജനിച്ച് 18-ാം ദിവസം മുതലാണ് ഈ കുരുന്നിന്റെ ജീവനായുള്ള പോരാട്ടം ആരംഭിച്ചത്. ഹൃദയത്തിലേക്കുള്ള രക്തക്കുഴൽ സ്ഥാനംമാറി കിടന്നതിനെത്തുടർന്ന് 35 ദിവസം മാത്രം പ്രായമുള്ളപ്പോൾ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തേണ്ടിവന്നു. തുടർന്നു രണ്ടുമാസത്തോളം വെന്റിലേറ്ററിലായിരുന്നു. നിലവിൽ മൂക്കിലൂടെ സ്വാഭാവികമായി ശ്വാസമെടുക്കാൻ കുഞ്ഞിന് സാധിക്കുന്നില്ല, സംസാരിക്കാനും കഴിയില്ല. കഴുത്തിൽ ദ്വാരമിട്ട് യന്ത്രസഹായത്തോടെയാണ് കുട്ടി ശ്വാസമെടുക്കുന്നത്.
ഇനി ഒരു മേജർ ശസ്ത്രക്രിയ കൂടി നടത്തിയാൽ കുരുന്നിനെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. എന്നാൽ, ശസ്ത്രക്രിയയ്ക്കും തുടർചികിത്സയ്ക്കുമായി ഏകദേശം 15 ലക്ഷത്തോളം രൂപ ചെലവ് വരും.
ഇതുവരെയുള്ള ചികിത്സയ്ക്കായി കൈയിലുണ്ടായിരുന്ന 10 സെന്റ് വസ്തു വിറ്റും വലിയ തുക വായ്പയെടുത്തും സുമനസുകളുടെ സഹായത്തോടെയുമാണ് കുടുംബം മുന്നോട്ടുപോയത്. ഇനി തുടർന്നുള്ള ചികിത്സയ്ക്കായുള്ള വലിയ തുക കണ്ടെത്താൻ കുടുംബത്തിന് സാധിക്കില്ല.
കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ജനപ്രതിനിധികളും രാഷ്ട്രീയ-സാമുദായിക-സാമൂഹിക രംഗത്തെ പ്രമുഖരും ചേർന്ന് ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. കരുണാപുരം പഞ്ചായത്തംഗവും ചികിത്സാ സമിതി ചെയർമാനുമായ പ്രസന്നൻ പുളിക്കൽ, കുട്ടിയുടെ പിതാവ് ബിബിൻ എന്നിവരുടെ പേരിൽ തൂക്കുപാലം കാനറ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110319970356, ഐഎഫ്എസ്സി: CNRB0007799.