പത്തനംതിട്ട: ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ സ്ത്രീകളാകും കൂടുതൽ. 50 ശതമാനമാണ് സ്ത്രീസംവരണം. എങ്കിലും അതിൽ കൂടുതൽ പേർ മത്സരിക്കുന്നുണ്ട്. മൊത്തം വാർഡുകളുടെ എണ്ണം ഒറ്റസംഖ്യയാണെങ്കിൽ അതിന്റെ പൂർണതയെന്നവണ്ണം ഒരു സീറ്റ് അധികമായി വനിതയ്ക്കു ലഭിക്കും. 15 വാർഡുകളുള്ള തദ്ദേശ സ്ഥാപനത്തിൽ എട്ടെണ്ണം വനിതാ സംവരണമാണ്.
ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ 833 വാർഡുകളിൽ 423 എണ്ണം വനിതാ സംവരണ വാർഡുകളാണ്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലെ 114 വാർഡുകളിൽ 57 എണ്ണം വനിതാ സംവരണമാണ്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ ഒന്പത് വനിതാ സംവരണമുണ്ട്. നാല് നഗരസഭകളിലെ 135 വാർഡുകളിൽ 69 വാർഡുകൾ വനിതാ സംവരണമാണ്. 2020ൽ ഗ്രാമപഞ്ചായത്തുകളിൽ 412, ബ്ലോക്ക് പഞ്ചായത്തുകളിൽ 57, ജില്ലാ പഞ്ചായത്തിൽ എട്ട്, നഗരസഭകളിൽ 76 എന്നിങ്ങനെയായിരുന്നു വനിതാ സംവരണ വാർഡുകൾ.
2020ൽ 2007 വനിതകൾ മത്സരരംഗത്ത്
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 2007 വനിതകളും 1692 പുരുഷൻമാരുമാണ് മത്സരിച്ചത്. 1042 മണ്ഡലങ്ങളിൽ 553 വനിതാ സംവരണ സീറ്റുകളാണുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് 26, ഗ്രാമപഞ്ചായത്തുകളിൽ 1533, ബ്ലോക്ക് പഞ്ചായത്തുകളിൽ 189, നഗരസഭകളിൽ 76 വനിതകളുമാണ് ജനവിധി തേടിയത്. മൊത്തം ജനപ്രതിനിധികളിൽ 57 ശതമാനത്തോളം വനിതകളുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ, ഉപാധ്യക്ഷ പദവികളിലും വനിതകളായിരുന്നു ഭൂരിപക്ഷം. നിരവധിയിടങ്ങളിൽ രണ്ട് സ്ഥാനങ്ങളും വനിതകൾതന്നെ വഹിച്ചു.
സിറ്റിംഗ് മെംബർമാർ മത്സരരംഗത്തേക്ക്
വനിതാ സംവരണ വാർഡുകളിലടക്കം സ്ഥാനാർഥികൾക്കു ക്ഷാമമില്ലെന്ന് രാഷ്ട്രീയ പാർട്ടികൾ. നിലവിലുള്ള വനിതാ ജനപ്രതിനിധികളിൽ നല്ലൊരു പങ്കും വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിലാണ്. സ്വന്തം വാർഡുകൾ ജനറൽ വിഭാഗത്തിലായപ്പോൾ പലരും തൊട്ടടുത്ത വാർഡുകളിലാണ് മത്സരിക്കുന്നത്. ജനറൽ വാർഡായിട്ടും സ്വന്തം തട്ടകം വിട്ടുനൽകാൻ താത്പര്യം കാട്ടാത്തവരുമുണ്ട്. ആദ്യ പട്ടികയിൽ തന്നെ ഇടംപിടിച്ചവരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി മത്സരിച്ചു വിജയിച്ചുവരുന്ന വനിതകളുണ്ട്.
അധ്യക്ഷസ്ഥാനംകൂടി സംവരണമായിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളിൽ വനിതാ നേതാക്കൾതന്നെ മത്സരരംത്ത് സജീവമാണ്. നിലവിലെ ഗ്രാമപഞ്ചായത്ത് വനിത അധ്യക്ഷരിൽ നല്ലൊരു പങ്കും വീണ്ടും അങ്കത്തട്ടിൽ ഇറങ്ങുമെന്നുറപ്പിച്ചിട്ടുണ്ട്.
നഗരസഭ വാർഡുകളിൽ പക്ഷേ സിറ്റിംഗ് കൗൺസിലർമാരായ വനിതകളിൽ ഭൂരിഭാഗത്തിനും സീറ്റ് ലഭിച്ചിട്ടില്ല. സ്വന്തം വാർഡുകൾ ജനറലാകുകയും സമീപ വാർഡുകളിൽ സാധ്യത അസ്തമിക്കുകയും ചെയ്തതോടെയാണിത്.
പത്തനംതിട്ട നഗരസഭയിൽ കോൺഗ്രസ് പുറത്തിറക്കിയ ആദ്യ പട്ടികയിൽ സിന്ധു അനിൽ, അംബിക വേണു, സജിനി മോഹൻ എന്നീ വനിതാ കൗൺസിലർമാരാണ് ഇടംനേടിയത്.
സിപിഎമ്മിന്റെ സാധ്യതാ പട്ടികയിലും മൂന്ന് സിറ്റിംഗ് കൗൺസിലർമാർ ഉൾപ്പെട്ടേക്കും. തിരുവല്ല നഗരസഭയിലെ സിറ്റിംഗ് വനിതാ കൗൺസിലർമാരിൽ പകുതിയോളം പേർ സീറ്റുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
ജില്ലാ പഞ്ചായത്തിൽ നിലവിലെ വനിതാ അംഗങ്ങളിൽ ആർക്കുംതന്നെ സീറ്റ് ലഭിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. ഇവരിൽ ചിലരെ ബ്ലോക്ക് പഞ്ചായത്തുകളിലേക്കും പരിഗണിക്കുന്നുണ്ട്.