സംരംഭക സംഗമം ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.
ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംരംഭകരുടെ സംഗമം കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ നടന്നു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഹരിത ഇൻഡസ്ട്രിയൽ പാർക്ക് കേന്ദ്രീകരിച്ച് ശീതീകരണ സംഭരണശാല ആരംഭിക്കാൻ ധാരണയായി. പദ്ധതിക്കായി സംഗമത്തിൽ പങ്കെടുത്ത ചില സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിക്കുകയും ചെയ്തു.
പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് സംരംഭക സമ്മേളനം ഉദ്ഘടനം ചെയ്ത് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുന്നിൽനിന്നു വളരുകയും പിന്നിലുള്ളവരെ വളർത്തുകയും ചെയ്യുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്. വിജയിച്ച സംരംഭകർ പുതുസംരംഭകരെ കൈപിടിച്ചുയർത്താൻ തയാറായാൽ സമൂഹത്തിൽ കൂടുതൽ സംരംഭങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി വിവിധ സംരംഭങ്ങൾ നടത്തുന്ന 80 ലേറെ വ്യവസായികൾ സംഗമത്തിൽ പങ്കെടുത്തു. വിജയാനുഭവങ്ങളും തുടക്ക കാലങ്ങളിലെ പ്രതിസന്ധികളും പങ്കുവച്ച സംരംഭകർ പുതിയ നിക്ഷേപ സാധ്യതകൾ ചൂണ്ടിക്കാട്ടി. കൃഷി, ഫ്രൂട്സ് അധിഷ്ഠിത മേഖലകളിലെ സംരംഭങ്ങൾ തുടങ്ങണമെന്നും നിർദേശിച്ചു.
കർഷകർ ഉത്പാദിപ്പിക്കുന്ന മരച്ചീനി, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടെ സൂക്ഷിച്ചുവയ്ക്കാനും വിപണിയിൽ വില കൂടുതൽ ഉള്ളപ്പോൾ വില്പന നടത്തുന്നതിനും സാഹചര്യം ഒരുക്കുന്നതിനാണ് ശീതികരണ സംഭരണശാല സ്ഥാപിക്കുന്നത്. അതിരൂപത വികാരി ജനറൽമാരായ മോൺ. ആന്റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, പ്രൊക്കുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ബയോ മൗണ്ടൻ മാർക്കറ്റിംഗ് മാനേജർ ഫാ. ജയ്സ് കുരിശുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. വിവിധ ഫലങ്ങളുടെ ശേഖരണവും സംസ്കരണവും - ക്ലസ്റ്റർ ഫാമിംഗ് പ്രോജക്ട് എന്ന വിഷയത്തിൽ വ്യവസായി സിബി പൈകട, കോർപറേറ്റ് ഫണ്ട് സ്വരൂപിക്കൽ, പുതിയ സംരംഭകരെ പ്രോത്സാഹിപ്പൽ, സംരംഭക കൂട്ടായ്മ എന്നീ വിഷയങ്ങളിൽ വ്യവസായി സണ്ണി മണിമലത്തറപ്പേൽ, കോൾഡ് സ്റ്റോറേജ് പ്രോജക്ട് എന്ന വിഷയത്തിൽ സംരംഭകൻ വ്യാവസായി ജേക്കബ് സ്കറിയ അമ്പലത്തൊട്ടിയിൽ, ബയോമൗണ്ടൻ പ്രോജക്ട് വിഷയത്തിൽ മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി നിരപ്പേൽ, ഹാപ്പി വില്ലേജ് പദ്ധതി സംബന്ധിച്ചു ജാക്സർ ജോർജ് തോലാനി എന്നിവർ ക്ലാസുകൾ നയിച്ചു.
പാർക്കിൽഅഞ്ച് സംരംഭങ്ങൾ
കപ്പ സംസ്കരണം, ചായപ്പൊടി, കറിപ്പൊടി, പുട്ടുപൊടി, പഴം സംസ്കരണം എന്നീ യൂണിറ്റുകളാണ് ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ പ്രവർത്തിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയായി രൂപീകരിച്ച ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പഴം സംസ്കരണം ഒഴികെയുള്ള നാല് സംരംഭങ്ങൾ. കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച കപ്പ സംസ്കരണ യൂണിറ്റിൽ വാട്ടുകപ്പ, കപ്പപ്പൊടി എന്നിവയ്ക്കൊപ്പം വാക്വം ഫ്രൈയിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കപ്പ ചിപ്സ്, മുറുക്ക്, ലെയ്സ്, സ്റ്റിക്സ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കും. ചായ, പുട്ടുപൊടി (അരി, കപ്പ), കറി മസാലകൾ, പഴം പൾപ്പ് എന്നിവയെല്ലാം വിപണിയിൽ ലഭ്യമാണ്.
പുതുസംരംഭകർക്ക് കൂടുതൽ അവസരങ്ങൾ
തലശേരി അതിരൂപത വിട്ടുനൽകിയ 10 ഏക്കർ സ്ഥലത്താണ് കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തിക്കുന്നത്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കാണെങ്കിലും സർക്കാർ വ്യവസായ പാർക്കിന്റെ നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ മൂന്നു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലൈസൻസ് ലഭ്യമാകും.
10 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്പ ലഭിക്കും. 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് മൂന്നു വർഷം കഴിഞ്ഞ് ലൈസൻസ് എടുത്താൽ മതിയെന്ന ആനുകൂല്യവും ലഭ്യമാണ്. പാർക്കിൽ ആറ് ഏക്കറോളം സ്ഥലം ഇനിയും ലഭ്യമായതിനാൽ പുതിയ സംരംഭകർക്ക് അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു.