പ്രതീകാത്മക ചിത്രം
ശ്രീകൃഷ്ണപുരം: മണ്ണമ്പറ്റയിൽ അമ്പതിലധികംപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ഞായറാഴ്ച മണ്ണമ്പറ്റയിലെ കൺവെൻഷൻ സെന്ററിൽ വൈകീട്ട് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത എൺപതോളംപേർക്കും വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള അസുഖങ്ങളും മറ്റു ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽഓഫീസിൽ നിന്നുള്ള എപ്പിഡെമിയോളജിസ്റ്റും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ശ്രീകൃഷ്ണപുരം, കടമ്പഴിപ്പുറം മേഖലകളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരും എച്ച്ഐ, ജെഎച്ച്ഐ തുടങ്ങിയ ആരോഗ്യവകുപ്പ് ജീവനക്കാരും പ്രദേശത്ത് നേരിട്ടെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.
വിവാഹസൽക്കാരത്തിന് ആവശ്യമായ മീനും ചിക്കനും പാലക്കാട്ടുനിന്നാണ് വാങ്ങിയതെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് ഫുഡ് സേഫ്റ്റി വിഭാഗത്തിന് ഔദ്യോഗികമായി റിപ്പോർട്ട് കൈമാറി.
കൺവെൻഷൻ സെന്ററിൽ ആരോഗ്യവകുപ്പ് സംഘം നേരിട്ടെത്തി പരിശോധന നടത്തുകയും ഇവിടെ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് കൂടുതൽ പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലെ ലാബിലേക്ക് അയയ്ക്കുകയും ചെയ്തിട്ടുണ്ട്.
വിവാഹസൽക്കാരത്തിൽ പങ്കെടുത്തശേഷം ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർ ഉടൻ തന്നെ ശ്രീകൃഷ്ണപുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണമെന്ന് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഷെരീഫ് അറിയിച്ചു.
കടമ്പഴിപ്പുറം ബ്ലോക്ക് സിഎച്ച്സി പരിധിയിൽവരുന്ന പ്രദേശങ്ങളിൽ ഈ വിവാഹത്തിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച ആർക്കെങ്കിലും ശാരീരിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ആരോഗ്യപ്രവർത്തകരെ വിവരമറിയിക്കണമെന്നും മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
Tags : NattuVishasham DistrictNews