തൃശൂർ: സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയർന്നതോടെ മനുഷ്യരെപ്പോലെതന്നെ കടുത്ത വേനൽച്ചൂടിന്റെ പ്രയാസങ്ങൾ അനുഭവിക്കുകയാണു വളർത്തുമൃഗങ്ങളും. സൂര്യാഘാതം, നിർജലീകരണം, ഉഷ്ണതരംഗം മൂലമുള്ള രോഗങ്ങൾ എന്നിവ ഒഴിവാക്കാൻ വളർത്തുമൃഗങ്ങൾക്കു പ്രത്യേക പരിപാലനം ഉറപ്പാക്കണമെന്ന് മൃഗസംരക്ഷണവകുപ്പും വിദഗ്ധരും നിർദേശിക്കുന്നു.
പകൽസമയങ്ങളിൽ വളർത്തുമൃഗങ്ങളെ നേരിട്ടു വെയിൽ അടിക്കുന്നയിടങ്ങളിൽ കെട്ടിയിടരുത്. നല്ല വായുസഞ്ചാരമുള്ളതും തണലുള്ളതുമായ സ്ഥലങ്ങളിൽ മാത്രം ഇവയെ നിർത്തുകയും എപ്പോഴും കുടിക്കാൻ ശുദ്ധമായ തണുത്ത വെള്ളം ലഭ്യമാക്കുകയും വേണം. മൃഗങ്ങളെയോ പക്ഷികളെയോ ഒരിക്കലും അടച്ചിട്ട വാഹനത്തിനുള്ളിൽ ഇടരുത്.
ഭക്ഷണത്തിലും വ്യായാമത്തിലും
ശ്രദ്ധവേണം
ഉച്ചസമയങ്ങളിൽ കട്ടികൂടിയ ആഹാരങ്ങൾ നൽകുന്നത് ഒഴിവാക്കി എളുപ്പത്തിൽ ദഹിക്കുന്ന ലഘുഭക്ഷണങ്ങൾ രാവിലെയും വൈകീട്ടും നൽകുന്നതാണ് ഉചിതം. നായ്ക്കളെയും മറ്റു വളർത്തുമൃഗങ്ങളെയും നടക്കാൻ കൊണ്ടുപോകുന്നത് അതിരാവിലെയോ വൈകീട്ട് വെയിലാറിയ ശേഷമോ മാത്രമാക്കണം.
ചൂടുള്ള തറയിലും ടാറിലും നടക്കുന്നത് ഇവയുടെ പാദങ്ങളിൽ പൊള്ളലേൽക്കാൻ കാരണമാകും. തണുപ്പുള്ള വെള്ളത്തിൽ കുളിപ്പിക്കുന്നതും നനഞ്ഞ തുണി ഉപയോഗിച്ച് ശരീരം തുടച്ചുകൊടുക്കുന്നതും ഉഷ്ണം കുറയ്ക്കാൻ സഹായിക്കും.
ചെള്ള്, പേൻ, ടിക്ക്
എന്നിവയുടെ
നിയന്ത്രണം
ചൂടും ഈർപ്പവും കൂടുന്ന കാലത്ത് ചെള്ള്, പേൻ, ടിക്ക് തുടങ്ങിയ പരാന്നജീവികളുടെ പ്രശ്നം വർധിക്കാം. നായകളിലും പൂച്ചകളിലും പതിവായി പരിശോധിക്കുകയും വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം സുരക്ഷിതമായ പരാന്നജീവിനിയന്ത്രണം നടത്തുകയും വേണം.
പക്ഷികളുടെ കൂട്ടിലും പേൻ, മൈറ്റുകൾ തുടങ്ങിയ പരാന്നജീവികളുടെ സാന്നിധ്യം ശ്രദ്ധിക്കണം. പക്ഷികൾ അമിതമായി തൂവൽ കൊത്തുക, അസ്വസ്ഥത കാണിക്കുക, തൂവൽ കൊഴിയുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധസഹായം തേടണം.
ലക്ഷണങ്ങൾ കണ്ടാൽ ജാഗ്രത
അമിതമായ കിതപ്പ്, വായ തുറന്നുള്ള ശ്വാസമെടുക്കൽ, തളർച്ച, വായിൽനിന്ന് വലിയ അളവിൽ ഉമിനീരൊഴുകുക എന്നിവ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മൃഗങ്ങളെ ഉടൻ തണലിലേക്കു മാറ്റുകയും തണുത്ത വെള്ളം ഉപയോഗിച്ച് ശരീരം നനയ്ക്കുകയും വേണം.
അവസ്ഥ ഗുരുതരമാണെങ്കിൽ വൈകാതെ തൊട്ടടുത്ത മൃഗാശുപത്രിയിൽ എത്തിച്ചു ചികിത്സ ഉറപ്പാക്കണമെന്നും മൃഗസംരക്ഷണവകുപ്പ് അറിയിച്ചു.
Tags : NattuVishesham DistrictNews