പ്രതീകാത്മക ചിത്രം
നീലംപേരൂര്‍: നീലംപേരൂര്‍ പള്ളിഭഗവതി ക്ഷേത്രത്തിലെ പൂരം പടയണി ആരംഭിച്ചു. തിരുവോണപിറ്റേന്ന് അവിട്ടം നാളില്‍ ചൂട്ട്വച്ച് ആരംഭിച്ച പടയണി സെപ്റ്റംബര്‍ 11ന് പൂരം പടയണിയോടുകൂടി സമാപിക്കും.
ഒരു നാടിന്റെ ഐശ്വര്യത്തിനായി ഒരു ഗ്രാമം ഒന്നാകെ നടത്തുന്ന അനുഷ്ഠാനവും പ്രകൃതിയുടെ വരദാനവുമാണ് നീലംപേരൂര്‍ പള്ളി ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പടയണി. ഇന്നു മുതൽ 30 വരെ രാത്രി 10ന് ചൂട്ടു പടയണി. 31ന് രാത്രി 10ന് പടയണി കളത്തില്‍ കുടകളുടെ പടയണിയായ പൂമരം എത്തും.
ഒന്നിന് രാത്രി 10ന് തട്ടുകുട, രണ്ടിന് രാത്രി 10ന് പാറാവളയം, മൂന്നിന് രാത്രി 10ന് കുടനിര്‍ത്ത് എന്നിവ നടക്കും. പൂക്കളുടെ ഒന്നിച്ചുള്ള എഴുന്നള്ളത്തും കുടംപൂജ കളി, തോര്‍ത്ത് വീശിയുള്ള തോത്താ കളിയും വിവിധ ദിവസങ്ങളിലെ കാഴ്ചകളാണ്.
നാലിന് പ്ലാവിലക്കോലങ്ങള്‍
നാലിന് രാത്രി 10ന് പ്ലാവിലയില് തീര്‍ത്ത പ്ലാവിലക്കോലങ്ങള്‍ പടയണി കളത്തില്‍ എഴുന്നള്ളും. ഇതോടെ പടയണിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാവും. അഞ്ചിന് രാത്രി 10ന് ആന, ആറിന് രാത്രി 10ന് ഹനുമാന്, ഏഴിന് രാത്രി 10ന് പ്ലാവില നിര്‍ത്ത്, കുടംപൂജകളി, തോത്താകളി, പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്, പ്ലാവിലയില് തീര്‍ത്ത ഭീമസേനനന്‍ എന്നീ കോലങ്ങള്‍ കളംനിറയും. എട്ടിന് രാത്രി 10ന് പിണ്ടിയും കുരുത്തോലയും ആരംഭിക്കും. കൊടിക്കൂറ എഴുന്നള്ളിപ്പ്. ഒമ്പതിന് രാത്രി 10ന് പടയണിക്ക് കാവലായി കാവല്‍പിശാച് എത്തും.
10ന് മകം പടയണി; 11ന് പൂരം പടയണി
പത്തിന് രാവിലെ ഒമ്പതിന് ചിറമ്പ് കുത്ത് ആരംഭം. രാത്രി 11ന് തോത്താകളി, വേലകളി, വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. 11ന് പൂരം പടയണി. രാവിലെ ആറിന് പടയണിക്കളത്തില്‍ നിറപണികള്‍ ആരംഭിക്കും.
ഉച്ചയ്ക്ക് 12ന് ഉച്ചപൂജ, കൊട്ടിപ്പാടിസേവ, രാത്രി എട്ടിന് പുത്തന്‍ അന്നങ്ങളുടെ തേങ്ങമുറിക്കല്‍. രാത്രി 10ന് കുടംപൂജ കളി, സര്‍വ്വ പ്രായശ്ചിത്തം, അനുവാദം വാങ്ങല്‍, തോത്താകളി. രാത്രി 11ന് പുത്തന്‍ അന്നങ്ങളെ തിരുനടയില്‍ സമര്‍പ്പിക്കും. രാത്രി 12ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്. അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യാന, സിംഹം എന്നിവയും എഴുന്നെള്ളും.