നിലന്പൂർ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി എ.പി.അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, ജോഷ്വാ കോശി എന്നിവർ പ്രിയങ്ക ഗാന്ധി എംപിയുമായി ചർച്ച
നിലമ്പൂർ: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയുടെ വികസനവുമായി ബന്ധപ്പെട്ട് വയനാട് എംപി പ്രിയങ്ക ഗാന്ധി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ സന്ദർശിക്കും. കഴിഞ്ഞ തവണ പ്രിയങ്കാഗാന്ധി നിലന്പൂർ സന്ദർശിച്ചപ്പോൾ ആവശ്യപ്പെട്ട അഞ്ച് പുതിയ മെമു റാക്കുകൾ ഇതുവരെയും അനുവദിക്കാത്ത സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയെ കാണാനുള്ള തീരുമാനം.
ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന റവന്യു മന്ത്രി എപി അനിൽകുമാർ, ആര്യാടൻ ഷൗക്കത്ത് എംഎൽഎ, പ്രിയങ്ക ഗാന്ധിയുടെ പ്രതിനിധി ജോഷ്വാ കോശി തുടങ്ങിയവർ എംപിയെ സന്ദർശിച്ചു നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രിയെ കാണാനുള്ള തീരുമാനമെടുത്തത്.
മെമു റാക്കുകൾ അനുവദിച്ചുകിട്ടുന്നതിലൂടെ പാലക്കാട് പണി പൂർത്തിയായിക്കൊണ്ടിരിക്കുന്ന 16 കോച്ച് മെമുവിന്റെ മെയിന്റനൻസ് ഷെഡ് പ്രവർത്തനക്ഷമമാക്കി നിലന്പൂരിൽനിന്ന് ഷൊർണൂരിലേക്കും പാലക്കാട്ടേക്കും കൂടുതൽ മെമു സർവീസുകൾ തുടങ്ങാനാകും.
നിലന്പൂർ സ്റ്റേഷൻ റീമോഡലിംഗിനും വേണാട് എക്സ്പ്രസ് നിലന്പൂരിലേക്ക് നീട്ടാനുമുള്ള ശ്രമങ്ങൾക്ക് എംപി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. 30ന് രാവിലെ 11ന് റെയിൽവേ സ്റ്റേഷനിൽ നിലന്പൂരിൽനിന്ന് സാധനങ്ങൾ അയയ്ക്കാനും നിലന്പൂരിലേക്ക് സാധനങ്ങൾ കൊണ്ടുവരാനും ഉദേശിക്കുന്നവരുടെ യോഗം വിളിച്ചു ചേർക്കുന്നുണ്ട്. റെയിൽവേ ഉദ്യോഗസ്ഥരെയും യോഗത്തിൽ പങ്കെടുപ്പിക്കാൻ ശ്രമമുണ്ട്.
നല്ല നിലയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരികയായിരുന്ന നിലന്പൂരിലെ പാഴ്സൽ ഓഫീസ് ഏതാനും മാസങ്ങൾക്ക് മുന്പ് മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടുകയായിരുന്നു. ഇതിൽ വ്യാപക പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നീക്കം.
പാഴ്സൽ സർവീസ് പുനരാരംഭിക്കുന്നതിനുള്ള സഹായങ്ങൾ പാലക്കാട് റെയിൽവേ സർവീസിൽനിന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.
Tags : Local News Nattuvishesham Malappuram