പരവൂർ: ജില്ലയിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്ത ഷിഗെല്ല കേസുകളിൽ നാലെണ്ണം പരവൂർ നഗരസഭ പരിധിയിൽ. തുടർച്ചയായ വർഷങ്ങളിൽ ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടും രോഗത്തിന്റെ കൃത്യമായ ഉറവിടവം കണ്ടത്താനായിട്ടില്ല.
പരവൂർ നഗരസഭ പരിധിയിൽ രോഗം റിപ്പോർട്ട് ചെയ്ത നാലു കേസുകളിലും രോഗികൾ 18 വയസിൽ താഴെ പ്രായമുള്ള കുട്ടികളാണ്. 2024 ഫെബ്രുവരി യിൽ പൊഴിക്കര കോങ്ങാലിൽ നാലു വയസുകാരനും 2024 ജൂണിൽ കിഴക്കിടംമുക്കിൽ എട്ടു വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇവരെല്ലാം രോഗമുക്തി നേടിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പരവൂർ നെടുങ്ങോലം ഭാഗത്തെ സഹോദരങ്ങൾക്കാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി രോഗ മുക്തരായി.
ഇവരുടെ മറ്റൊരു സഹോദരി ഷിഗെല്ല ലക്ഷണങ്ങളോടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇ-കോളിയുമായി സാമ്യമുള്ള ഷിഗെല്ല ബാക്ടീരിയ ബാധ മുതിർന്നവർക്കു ഉണ്ടായാലും കാര്യമായ പ്രശ്നങ്ങൾ സൃഷ്ടിക്കാറില്ല. കുട്ടികളിലാണ് രോഗം അപകടകരമായി മാറുന്നത്.
രോഗത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്തി ശാസ്ത്രീയമായ രീതിയിൽ രോഗനിയന്ത്രണം നടത്തിയില്ലെങ്കിൽ വരും വർഷങ്ങളിലും രോഗബാധയ്ക്കും രോഗ പകർച്ചയ്ക്കും സാഹചര്യമൊരുക്കിയേക്കും എന്ന ആശങ്കയിലാണ് ജന ങ്ങൾ.
ജല പരിശോധനയിൽ ബാക്ടീരിയ സാന്നിധ്യമില്ല
പരവൂർ: നെടുങ്ങോലത്ത് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ഭക്ഷ്യസുരക്ഷ വകുപ്പ് പ്രദേശത്ത് നിന്ന് ശേഖരിച്ച ജല സാംപിളുകളിൽ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ഇതിനാൽ രോഗ വാഹകരായ ബാക്ടീരിയ ശരീരത്തിലേക്കു പ്രവേശിക്കുന്നത് വ്യക്തി ശുചിത്വമില്ലായ്മ കാരണവും പഴകിയതും വൃത്തിഹീനമായ സ്ഥലത്ത് പാകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെയുമാകാനാണ് സാധ്യത.
നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പും നഗരസഭ പരിധിയിൽ കർശനമായ പരിശോധനകളാണ് നടത്തി വരുന്നത്.ഹോട്ടലുകളിൽ ഹെൽത്ത് കാർഡില്ലാത്ത തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്നതിനും നിയമവിരുദ്ധമായി ഭക്ഷണത്തിൽ കളറുകൾ ചേർക്കുന്നതിനും പരിശോധനകളിൽ ഫൈൻ നൽകുന്നുണ്ട്.
കൂടാതെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൺസൂൺ സ്ക്വാഡും ഷിഗെല്ലാ സ്ക്വാഡും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. പ്രതിരോധ വാക്സിൽ ലഭ്യമല്ലാത്തതിനാൽ വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ് ഷിഗെല്ല ബാക്ടീരിയ ബാധയ്ക്കെതിരെയുള്ള പ്രധാന പ്രതിരോധ മാർഗം.
Tags :