Adoor General Hospital
അടൂർ: രോഗികളുടെ തിരക്കിന് അനുസൃതമായി അടൂർ ആശുപത്രിയിൽ ഡോക്ടർമാരും ജീവനക്കാരുമില്ല. ആശുപത്രിയിൽ നിലവിലുള്ള തസ്തികകളിൽ പലതും ഒഴിഞ്ഞുകിടക്കുകയാണ്.
പത്തനംതിട്ട ജില്ലയിൽ ഏറ്റവും കൂടുതൽ രോഗികൾ ആശ്രയിക്കുന്ന സ്ഥാപനമാണ് അടൂർ ജനറൽ ആശുപത്രി. പ്രതിദിനം ശരാശരി 1800 രോഗികളാണ് ജനറൽ ആശുപത്രിയിൽ നിന്ന് സേവനം നേടുന്നത്.
ഓർത്തോ, ജനറൽ സർജറി, ഗൈനെക്കോളജി, കണ്ണ്, ഇഎൻടി വിഭാഗങ്ങളിലായി ദിവസേന നിരവധി ശസ്ത്രക്രിയകളും നടക്കുന്നുണ്ട്. രോഗികളുടെ എണ്ണം കൂടുതലാണെങ്കിലും ഏറ്റവും കുറവ് മാനവവിഭവശേഷി അടൂർ ജനറൽ ആശുപത്രിയിലാണ്. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ ആണ് ഇപ്പോഴും നിലവിലുള്ളത്.
അടൂർ ജനറൽ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ എല്ലാ വിഭാഗങ്ങളിലും ഗുരുതരമായ മാനവ വിഭവശേഷിക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അധികൃതർ അടിയന്തരമായി വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ നേരത്തേ തന്നെ അറിയിച്ചതാണ്.
അസ്ഥിരോഗവിഭാഗം പ്രവർത്തനവും അവതാളത്തിൽ
എംസി റോഡരികിലെ പ്രധാന ആശുപത്രിയെന്ന നിലയിൽ അപകടങ്ങളിൽ പരിക്കേറ്റ് നിരവധിയാളുകളാണ് ദിവസവും ആശുപത്രിയിലെത്തുന്നത്. ട്രോമാ കെയർ പ്രവർത്തിപ്പിക്കണമെന്ന ആവശ്യം നിരന്തരമായി ഉയരുന്നതാണ്. എന്നാൽ പ്രതിദിന ഒപികളും ശസ്ത്രക്രിയകളും മുടങ്ങാതെ നടക്കുന്നതിനുള്ള ഡോക്ടർമാർ പോലും നിലവിലില്ല. ഓർത്തോ വിഭാഗത്തിൽ ആകെ ഒരു ഡോക്ടർ മാത്രമാണുള്ളത്.
പൊതുജനങ്ങൾ ഏറ്റവും കൂടുതൽ എത്തുന്ന അസ്ഥിരോഗ വിഭാഗത്തിലെ കൺസൾട്ടന്റ് ഓർത്തോ തസ്തികയിൽ മാസങ്ങളായി നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ദിവസേനയുള്ള ഒപികളും ഓപ്പറേഷനുകളും പോലും മുടങ്ങുന്ന സ്ഥിതിവിശേഷമാണ്.
ഫോറൻസിക് സർജനില്ല; പോസ്റ്റ്മോർട്ടവും മുടങ്ങി
പോസ്റ്റ്മോർട്ടം നടത്താൻ ഫോറൻസിക് സർജന്റെ തസ്തികയിൽ ആളില്ലാത്തതു മൂലം മൃതദേഹങ്ങളുമായി ബന്ധുക്കൾക്കു നാടുചുറ്റേണ്ട അവസ്ഥയാണ്. വർഷങ്ങളായുള്ള ആവശ്യമാണ് അടൂർ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജനെ നിയമിക്കുക എന്നത്.
ആശുപത്രിയുടെ സാഹചര്യം ഇതായിരിക്കെ അടിയന്തര ചികിത്സയ്ക്ക് എത്തുന്നവർ പരാധീനതകളുടെ പട്ടിക നിരത്തിയിട്ടു കാര്യമില്ലെന്ന് ഡോക്ടർമാർ പറയുന്നു. ചികിത്സ ലഭിക്കാതെ വരുന്പോൾ ആളുകൾ ഡോക്ടർമാർക്കും ജീവനക്കാർക്കും നേരേ തിരിയുന്നത് ഇവിടെ പതിവു സംഭവമായി.
കഴിഞ്ഞ 14നു രാത്രി പത്തിന് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഒരുകൂട്ടം ആളുകൾ ഭീകരന്തരീക്ഷം സൃഷ്ടിച്ചത് പരിഭ്രാന്തി ഉളവാക്കി.അടിയന്തരമായി ഓപ്പറേഷൻ വേണ്ട, കൈക്കു ഗുരുതര പരിക്കുമായി വന്ന രോഗിയെ മെഡിക്കൽ കോളജിൽ കൊണ്ടുപോകണമെന്നുപറഞ്ഞപ്പോൾ ഡോക്ടറോടും മറ്റു ജീവനക്കാരോടും ആക്രോശിക്കുകയും തട്ടിക്കയറുകയും ഭീഷണിപ്പടുത്തുകയുമായിരുന്നു. ആശുപത്രിയുടെ ചുമതല കൂടിയുള്ള നഗരസഭയില ഒരു കൗൺസിലറുടെ നേതൃത്വത്തിലാണ് അത്യാഹിത വിഭാഗത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
സംഭവം പോലീസിനെ അറിയിച്ചുവെങ്കിലും അവർ എത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.
ജനറൽ ആശുപത്രിക്കു പുതിയ തസ്തികകൾ വേണം
കേവലം ഒന്നോ രണ്ടോ ഡോക്ടർമാരെ നിയോഗിച്ച് ഇടതടവില്ലാതെ സേവനം നൽകുന്ന രീതിയാണ് നിലവിൽ സർക്കാർ ആശുപത്രികളിൽ സ്വീകരിച്ചുവരുന്നത്. ഇതനുസരിച്ച് അടൂർ ജനറൽ ആശുപത്രിയിൽ ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോ, പീഡിയാട്രിക്, അനസ്തേഷ്യ തുടങ്ങിയ ഏറ്റവും തിരക്കേറിയ വിഭാഗങ്ങളിൽ പോലും രണ്ടു വീതം ഡോക്ടർമാർ മാത്രമാണുള്ളത്.
കണ്ണ്, ത്വക് വിഭാഗങ്ങളിൽ ഓരോ ഡോക്ടർമാർ മാത്രമാണുള്ളത്. ശ്വാസകോശ വിഭാഗം, സൈക്യാട്രി, ഫിസിക്കൽ മെഡിസിൻ, ഫോറൻസിക് മെഡിസിൻ വിഭാഗങ്ങളിൽ ഒരു ഡോക്ടർ പോലുമില്ല.ദിവസേന 1600 മുതൽ 2000 വരെ രോഗികൾ ആശ്രയിക്കുന്ന ഒരു ആശുപത്രി യിൽ ന്യൂറോളജി, കാർഡിയോളജി നെഫ്രോളജി, ന്യൂറോ സർജറി, പ്ലാസ്റ്റിക് സർജറി തുടങ്ങിയ വിഭാഗങ്ങൾ ഒന്നുപോലുമില്ല.
ഓരോ വിഭാഗത്തിലും ഒന്നോ രണ്ടോ ഡോക്ടർമാർ മാത്രമുള്ള സാഹചര്യങ്ങളിൽ ദിവസേന ഉള്ള ഒപിയും ഓപ്പറേഷനുകളും പോലും മുടക്കമില്ലാതെ പോകുന്നത് ഡോക്ടർമാർ അവധിയും വീക്ക് ലിഓഫും കൃത്യമായി എടുക്കാതെ ജോലി ചെയ്യുന്നതുകൊണ്ടാണ്.
ജില്ല, ജനറൽ ആശുപത്രികൾ പോലുള്ള ദ്വിതീയ പരിചരണ ആശുപത്രികളിൽ കൂടുതൽ കൂടുതൽ സ്പെഷാലിറ്റി ഡോക്ടർ തസ്തികകളും സൂപ്പർ സ്പെഷാലിറ്റി ഡോക്ടർ തസ്തികകളും സൃഷ്ടിച്ചു കൂടുതൽ ഡോക്ടർമാരെ നിയമിക്കുകയാണെങ്കിൽ റഫറൽ നിരക്ക് കുറയ്ക്കാനും മെഡിക്കൽ കോളജുകളിലെ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാനുമാകുമെന്ന് കെജിഎംഒഎ ചൂണ്ടിക്കാട്ടി.
രോഗികളുടെ ബാഹുല്യം; സമ്മർദത്തിലാക്കുന്നു
പകർച്ചവ്യാധികൾ പടർന്നു പിടിച്ചതോടെ ആശുപത്രിയിലേക്ക് രോഗികൾ കൂടുതലായെത്തുന്നു. ഡോക്ടർമാരുടെ വലിയ കുറവ് അനുഭവപ്പെടുമ്പോഴും, അത്യാഹിത വിഭാഗത്തിലും ജനറൽ ഒപിയിലും സായാഹ്ന ഒപിയിലും സേവനം നൽകുന്നതിന് എച്ച്എംസി നിയമിച്ച ഒരു ഡോക്ടർക്ക് ശമ്പളം നൽകാതെ പിരിച്ചുവിടുകയായിരുന്നു. എച്ച്എംസി മുഖേന നിയമനം നടത്തേണ്ട പല തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്.
സർക്കാർ ആതുരാലയങ്ങളിലെ തിരക്കിന് ആനുപാതികമായി ഡോക്ടർമാരുടെയും മറ്റു അനുബന്ധ ജീവനക്കാരുടെയും എണ്ണം വർധിപ്പിച്ചില്ലെങ്കിൽ അത് രോഗീപരിചരണത്തെ ബാധിക്കുകയും പലപ്പോഴും രോഗികളുടെ അസംതൃപ്തിക്കു വഴിയൊരുക്കുകയും ചെയ്യുമെന്ന് കെജിഎംഒഎ ജില്ലാ ഭാരവാഹികൾ പറഞ്ഞു.
അന്പതോ അറുപതോ രോഗികളെ നോക്കേണ്ടിയിടത്തു 100ഉം 150ഉം 200 ഉം രോഗികളെ ഒരു ഡോക്ടർ ഒറ്റയ്ക്ക് നോക്കേണ്ടിവരുമ്പോൾ രോഗികളുടെ രോഗാവസ്ഥകൾ കൃത്യമായി കേൾക്കുന്നതിനോ രോഗനിർണയം നടത്തുന്നതിനോ ഡോക്ടർക്ക് കഴിഞ്ഞെന്നു വരില്ല. ഇതു ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിതെളിച്ചേക്കാം.
അടിയന്തരപ്രാധാന്യമുള്ള തസ്തികകളിലും ആളില്ല
അടൂർ ജനറൽ ആശുപത്രിയിലെ പ്രധാന തസ്തികകളായ കൺസൾട്ടന്റ് അനസ്തെറ്റിസ്റ്റ്, കൺസൽട്ടന്റ് ഓർത്തോ, നിരവധി കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികകൾ മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. അനസ്തേഷ്യ വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ 24 മണിക്കൂർ നൽകിയിരുന്ന പ്രസവ ശുശ്രൂഷ അവതാളത്തിലായിരിക്കുകയാണ്.
പൂർണ ഗർഭിണികളെ പോലും മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിടേണ്ട അവസ്ഥയാണ്. അതിനുള്ള പഴിയും ഡ്യൂട്ടി ഡോക്ടർമാർ തന്നെ കേൾക്കണം. അനസ്തേഷ്യ ഡോക്ടറുടെ അഭാവം മൂലം മറ്റ് ശസ്ത്രക്രിയകളും മുടങ്ങിയിരിക്കുകയാണ്.