പൂജാ രാജകുമാരൻ.
പരവൂര്‍: വിമാന യാത്രയ്ക്കിടയില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട യാത്രികയുടെ ജീവന് രക്ഷിക്കാന്‍ സഹായിച്ച പൂതക്കുളം കലയ്ക്കോട് സ്വദേശിനിയായ നഴ്സിനെ ജന്മനാട് ആദരിച്ചു.
റാസല്‍ ഖൈമയില്‍ ആശുപത്രിയില്‍ നഴ്സായ പൂജാരാജകുമാരനെയാണ് സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചത്. ജൂലൈ ഒന്നിനായിരുന്നു സംഭവം. ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വരികയായിരുന്നു പൂജ. വിമാനം പറന്നുയര്‍ന്ന് അല്‍പസമയത്തിനകമാണ് അടിയന്തരസഹായം തേടിയുള്ള അറിയിപ്പ് എത്തിയത്. ചികിത്സയ്ക്കുശേഷം നാട്ടിലേക്കു മടങ്ങിവരികയായിരുന്ന ഒരു യാത്രക്കാരി ബോധരഹിതയായി.
അവര്‍ക്ക് പൂജ പ്രാഥമികശുശ്രൂഷ നല്‍കുകയും ആത്മവിശ്വാസം പകരുകയും ചെയ്തു. യാത്രക്കാരി സു രക്ഷിതയായെന്ന് ഉറപ്പുവരുത്താനും ശ്രദ്ധിച്ചു. തണുത്തു തുടങ്ങിയിരുന്ന അവരുടെ ശരീരം തിരുമ്മി ചൂടാക്കി കൊടുക്കുകയും ചെയ്തു. അടിയന്തര സാഹചര്യത്തിലെ ഇടപെടലിന് എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതരും പൂജയെ നന്ദിയറിയിച്ചു.
കലയ്ക്കാട് താമര ഇടവിള വീട്ടില്‍ രാജകുമാരന്-സുഷമ ദമ്പതിമാരുടെ മകളാണ്. 21ന് പൂജ ജോലിസ്ഥലത്തേക്കു മടങ്ങും. പൂതക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എസ്. അമ്മിണിയമ്മ, സിഎച്ച്സി ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് ഖാലിദ്, ഷെമീലാ ബീഗം, പ്രസാദ്, അന്‍സല്‍, സമീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam