തൃശൂർ: ശന്പളവർധനയ്ക്കായി നടത്തുന്ന സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ സമരം യഥാർഥ ലക്ഷ്യങ്ങളിൽനിന്നു വ്യതിചലിക്കപ്പെട്ടെന്നും ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ നഴ്സുമാർ മികച്ച പ്രതിഫലം കൈപ്പറ്റുന്നവരാണെന്നും ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ. സമരത്തിനു 14 ദിവസത്തെ മുൻകൂർ നോട്ടീസ് നൽകണമെന്ന ഹൈക്കോടതിവിധി പാലിച്ചിട്ടില്ല. എമർജൻസി വിഭാഗം, കാഷ്വാലിറ്റി, ഐസിയു, ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിൽനിന്ന് സമരത്തിന് ഇറങ്ങരുതെന്നും ഹൈക്കോടതി നിർദേശമുണ്ട്.
ജൂബിലിയിൽനിന്നു സമരത്തിൽ പങ്കെടുക്കുന്നവർ മുഴുവനും 32,718 മുതൽ 65,000 രൂപവരെ ശന്പളം കൈപ്പറ്റുന്നവരാണ്. 45,000- 65,000 രൂപവരെ 51 പേരും 40,000 മുതൽ 45,000 രൂപവരെ 316 പേരും 35,000 മുതൽ 40,000 രൂപവരെ 154 പേരും 32,718 രൂപമുതൽ 35,000 രൂപവരെ 533 പേരും ശന്പളം വാങ്ങുന്നുണ്ട്.
800 ബെഡിൽ കൂടുതലുള്ള ആശുപത്രികൾ മറ്റ് ആശുപത്രികളെക്കാൾ വലിയ സംഖ്യ ശന്പളം നൽകുന്നുണ്ട്. ഇപ്പോൾ ആവശ്യപ്പെടുന്ന ശന്പളവർധന കുറഞ്ഞ ചികിത്സാനിരക്കുള്ള ജൂബിലി ആശുപത്രിക്കു താങ്ങാൻ കഴിയില്ല.
ആശുപത്രികളിൽ ചികിത്സാനിരക്കു ഗണ്യമായി വർധിക്കുന്നതിനൊപ്പം നിലനിൽപ്പിനെത്തന്നെ ദോഷകരമായി ബാധിക്കും. ജൂബിലിയെക്കാൾ കുറവു ശന്പളം നൽകുന്ന ആശുപത്രികളിൽ സമരമില്ലെന്നതു വിരോധാഭാസമാണെന്നും ഫാ. റെന്നി മുണ്ടൻകുരിയൻ അഭിപ്രായപ്പെട്ടു.