മാനന്തവാടി: എൽഡിഎഫ് സ്ഥാനാർഥി ഒ.ആർ. കേളു ഇന്നലെ രാവിലെ പത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
സ്ഥാനാർഥി ആദ്യമെത്തിയത് തലപ്പുഴ പാരിസണ്‍സ് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളെ കാണാനാണ്. പിന്നീട് ഫാക്ടറിയിലെ തൊഴിലാളികളേയും മാനേജ്മെന്റ് പ്രതിനിധികളേയും കണ്ടു. തുടർന്ന് കാട്ടേരിക്കുന്ന് പ്രദേശം സന്ദർശിച്ചു. ശേഷം ചുങ്കം മഹല്ല് കമ്മിറ്റി ഭാരവാഹികളേയും പ്രദേശത്തെ പൗരപ്രമുഖരേയും കണ്ടു.
ചുവരെഴുത്തും ബാനർ ക്രമീകരണം തുടങ്ങിയ വിവിധ പ്രചാരണ പരിപാടികളിൽ സജീവമാണ് പ്രവർത്തകർ. കഴിഞ്ഞ ദിവസം വിപുലമായ രീതിയിൽ റോഡ് ഷോ നടത്തിയിരുന്നു.
ബാനറും ഫ്ളക്സുകളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച് പ്രചാരണം ചൂടുപിടിപ്പിക്കുകയാണ് പ്രവർത്തകർ. ഇത്തവണയും എൽഡിഎഫ് വലിയ മുന്നേറ്റം നടത്തുമെന്ന് പ്രതീക്ഷയിലാണ് പ്രവർത്തകർ. വിവിധയിടങ്ങളിൽ എൽഡിഎഫ് നേതാക്കളായ ടി.കെ. പുഷ്പൻ, കെ.എം. വർക്കി, കെ.പി. ഷിജു, സജേഷ് സെബാസ്റ്റ്യൻ, ഷിജു എം. ജോയ്, കെ.എം. സുധാകരൻ എന്നിവരും മന്ത്രിക്കൊപ്പം എത്തിയിരുന്നു.
ഒ.ആർ. കേളു ഇന്ന് പത്രിക സമർപ്പിക്കും
മാനന്തവാടി: നിയമസഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥിയായി ഒ.ആർ. കേളു ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.
എൽഡിഎഫ് നിയോജകമണ്ഡലം കണ്‍വീനർ പി.വി. സഹദേവൻ, സെക്രട്ടറി എ.എൻ. പ്രഭാകരൻ, സിപിഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.കെ. ശശിധരൻ, കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി ജോർജ്, എൻസിപി നിയോജകമണ്ഡലം പ്രസിഡന്റ് ടി.പി. നൂറുദ്ദീൻ, കേരള യൂത്ത് ഫ്രണ്ട്-ബി ജില്ലാ പ്രസിഡന്റ് അനിൽ വള്ളുവക്കണ്ടി, സിപിഐ ജില്ലാ കമ്മിറ്റിയംഗം നിഖിൽ പദ്മനാഭൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം. ഉച്ചയോടെ എരുമത്തെരുവിലെ സിഐടിയു ഓഫീസ് പരിസരത്തുനിന്ന് പ്രവർത്തകർക്കൊപ്പം പ്രകടനമായി സബ് കളക്ടറുടെ കാര്യാലയത്തിൽ എത്തിയാണ് പത്രിക സമർപ്പിക്കുക.
രാവിലെ 10ന് കണിയാരം സെന്റ് ജോസഫ്സ് കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് പ്രവർത്തക സമിതി രൂപീകരണ യോഗം ചേരും. സിപിഎം കേന്ദ്ര സമിതിയംഗം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യും. എൽഡിഎഫ് നേതാക്കളായ സി.കെ. ശശീന്ദ്രൻ, ഇ.ജെ. ബാബു തുടങ്ങിയവർ പങ്കെടുക്കും.
മണ്ഡലത്തിൽ തെരഞ്ഞെടുപ്പിന് ഇടതുമുന്നണി സജ്ജമാണ്. വോട്ടർമാർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത സ്ഥാനാർഥിയാണ് പിണറായി സർക്കാരിൽ മന്ത്രി എന്ന നിലയിൽ ശ്രദ്ധേയ പ്രവർത്തനമാണ് ഒ.ആർ. കേളു നടത്തിയത്. മെഡിക്കൽ കോളജ് എന്ന വയനാടൻ ജനതയുടെ സ്വപ്നം യാഥാർഥ്യമാക്കിയത് എൽഡിഎഫ് സർക്കാരാണ്. മാനന്തവാടി നഗരത്തിൽനിന്നു വിളിപ്പാടകലെ അന്പുകുത്തിയിൽ മെഡിക്കൽ കോളജിന് സ്ഥലം ഏറ്റെടുക്കുന്നതിനു പ്രവർത്തനം അന്തിമഘട്ടത്തിലാണ്.
മലയോര ഹൈവേ, ഉൾനാടൻ റോഡുകളുടെ നവീകരണം, വള്ളിയൂർക്കാവ് പാലം, ചൂട്ടക്കടവ്-വിമലനഗർ, വാളാട്-പേര്യ റോഡ്, പുലിക്കാട്ട് കടവ് പാലം തുടങ്ങി നിരവധി വികസന പദ്ധതികളാണ് ഒ.ആർ. കേളു മണ്ഡലത്തിൽ നടപ്പാക്കിയതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.