ആർക്കിടെക്റ്റ്, എൻജിനീയർ സമിതിയെ നിയോഗിക്കണമെന്നു വ്യാപാരികൾ
പരിശോധിക്കാൻ വിസമ്മതിച്ച് തൃശൂർ എൻജിനീയറിംഗ് കോളജ്
തൃശൂർ: കോർപറേഷനിലെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധന വഴിമുട്ടി. തൃശൂർ എൻജിനീയറിംഗ് കോളജ് അടക്കം പിൻമാറിയതോടെ എൻജിനീയർമാരും ആർക്കിടെക്റ്റുകളും ഉൾപ്പെടുന്ന സമിതിയെ ബലപരിശോധനയ്ക്കു ചുമതലപ്പെടുത്തണമെന്നാണു വ്യാപാരികളുടെ നിർദേശം. കനത്തമഴയിൽ സംസ്ഥാനത്തു പലയിടത്തും കെട്ടിടങ്ങൾ വീണതോടെ തൃശൂരിലും ആശങ്ക ശക്തമാണ്. ബലപരിശോധനയ്ക്കുശേഷം കെട്ടിടം തകർന്നാൽ പഴി കേൾക്കേണ്ടിവരുന്നതാണ് എൻജിനീയറിംഗ് കോളജുകൾ പിൻവലിയാൻ കാരണം.
നിലവിൽ 271 കെട്ടിടങ്ങൾ വ്യത്യസ്ത കാരണങ്ങളാൽ അപകടാവസ്ഥയിലാണെന്നാണു കോർപറേഷൻ കണ്ടെത്തിയത്. അഞ്ചു സെക്ടറുകളായി തിരിച്ച് എൻജിനീയറിംഗ് വിഭാഗം പരിശോധനയും നടത്തി. സെക്ടർ ഒന്നിൽ പരിശോധന നടത്തിയ 78 കെട്ടിടങ്ങളിൽ 10 എണ്ണം ബലപ്പെടുത്തി ഉപയോഗിക്കാമെന്നും എട്ടെണ്ണം പൊളിക്കണമെന്നും നിർദേശിച്ചു.
സെക്ടർ രണ്ടിൽ പരിശോധിച്ച 14 കെട്ടിടങ്ങളിൽ ഒരെണ്ണവും മൂന്ന്, നാല്, അഞ്ച് സെക്ടറുകളിൽ 179 കെട്ടിടങ്ങൾ പരിശോധിച്ചതിൽ 33 എണ്ണം അറ്റകുറ്റപ്പണി നടത്തണമെന്നും റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒന്പതു കെട്ടിടങ്ങൾക്കു സ്ട്രക്ചറൽ സ്റ്റെബിലിറ്റി നൽകുകയോ പൊളിച്ചുമാറ്റുകയോ ചെയ്യണമെന്നു നിർദേശിച്ചിരുന്നു. നോട്ടീസിന്റെ അടിസ്ഥാനത്തിൽ നൂറ്റന്പതോളം വ്യാപാരികൾ യോഗംചേർന്ന് തൃശൂർ ആർക്കിടെക്റ്റ് ആൻഡ് എൻജിനീയേഴ്സ് അസോസിയേഷന്റെ പാനൽ രൂപീകരിക്കണമെന്നു നിർദേശിക്കുകയായിരുന്നു. 15 ദിവസത്തിനുള്ളിൽ ഒന്പതു കെട്ടിടങ്ങൾ പൊളിക്കണമെന്നായിരുന്നു കോർപറേഷൻ നോട്ടീസ്. ഉടമകൾ കെട്ടിടം പാളിക്കാൻ തയാറാണെങ്കിലും കൂടുതൽ സമയം ആവശ്യപ്പെട്ടു.
മുനിസിപ്പൽ ഓഫീസ് റോഡ്, ഹൈറോഡ്, മാരാർ റോഡ്, പഴയ നടക്കാവ്, എംജി റോഡ്, നടുവിലാൽ, ഷൊർണൂർ റോഡ് എന്നിവിടങ്ങളിലാണു ബലക്ഷയമുള്ള കെട്ടിടങ്ങൾ. മുനിസിപ്പൽ മാർക്കറ്റ് കെട്ടിടം, പഴയ ജില്ലാ ആശുപത്രി കെട്ടിടം എന്നിവയും പട്ടികയിലുണ്ട്. ഫയർഫോഴ്സിന്റെ എൻഒസി വാങ്ങാതെയും പുതുക്കാതെയും നിവധി കെട്ടിടങ്ങൾ പ്രവർത്തിക്കുന്നെന്നാണു ഫയർഫോഴ്സിന്റെ റിപ്പോർട്ട്.
Tags : Nattuvishesham District News