നേമം : കച്ചേരി നട എന്നറിയപ്പെടുന്ന പഴയ നേമം വില്ലേജാഫീസ് കെട്ടിടം സംരക്ഷണമില്ലാതെ നശിക്കുന്നു. കരമന-കളിയിക്കവിള പാതവികസനത്തിന്റെ ഭാഗമായി നേമം വില്ലേജ് ഓഫീസിനു പുതിയ കെട്ടിടം പണിതതോടെയാണു പഴയകെട്ടിടം സംരക്ഷണമില്ലാതെ നശിച്ചുതുടങ്ങിയത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂര പലഭാഗങ്ങളിലും പൊളിഞ്ഞു നിലം പൊത്താറായി.
കെട്ടിടത്തിനു പുറകുവശം കാട് കയറി ശോച്യാവസ്ഥയിലാണ്. ആചാരപ്പെരുമകള്‍ നിലനിന്നിരുന്ന വില്ലേജാഫീസ് കെട്ടിടം പൈതൃകമന്ദിരമായി പുരാവസ്തു ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ. ഇപ്പോഴും നവരാത്രി വിഗ്രഹങ്ങള്‍ ഇറക്കിപൂജ നടത്തുന്നതു വില്ലേജാഫീസിന്റെ ഈ പഴയ കെട്ടിടത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള വെള്ളായണി ക്ഷേത്രത്തിലെ തിരുവാഭരണങ്ങളേറ്റുവാങ്ങി പൂജ നടത്തുന്നതും വില്ലേജാഫീസിനു മുന്നിലാണ്.
വെള്ളായണി ക്ഷേത്രത്തിൽ മൂന്നുവര്‍ഷത്തിലൊരിക്കല്‍ നടന്നുവരുന്ന കാളിയൂട്ട് മഹോത്സവവുമായി ബന്ധപ്പെട്ടു വളരെ പണ്ടു മുതല്‍ നടക്കുന്ന കച്ചേരിനട എഴുന്നള്ളിപ്പ് പ്രസിദ്ധമാണ്.
കച്ചേരിനട എഴുന്നള്ളിപ്പിനോടനുബന്ധിച്ചു ദേവിയെ ഇരുത്തി പൂജിക്കുന്നതു വില്ലേജാഫീസിനു മുന്നിലാണ്. നേമത്തെ രാജവീഥിയിലാണ് ഈ എഴുന്നള്ളിപ്പ് ആരംഭിച്ചത്. കച്ചേരി എന്നാണറിയപ്പെട്ടിരുന്ന ഈ മന്ദിരത്തിലാണ് തിരുവിതാംകൂര്‍ രാജാക്കാന്മാര് എഴുന്നള്ളിപ്പു കാണാനെത്തിയിരുന്നത്. റവന്യൂവകുപ്പിനു കീഴിലുള്ള കെട്ടിടമായതിനാല്‍ പുരാവസ്തു വകുപ്പിനു കൈമാറിയാല്‍ മാത്രമേ സംരക്ഷിക്കാൻ സാധിക്കൂ. കെട്ടിടം നിലംപൊത്തുംമുമ്പ് സാംസ്കാരിക നിലയമാക്കി സംരക്ഷിക്കണമെന്നാവശ്യവും ശക്തമാണ്.
Tags : Local News Nattuvishesham Thiruvananthapuram