പത്തനംതിട്ട: മയക്കുമരുന്നു മാഫിയകളെ തളയ്ക്കാൻ ആഭ്യന്തരവകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വില്പനക്കാർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ എന്നിങ്ങനെ സംശയത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി പോലീസ്. ഇവരിലേറെയും യുവാക്കളാണ്. ജില്ലയിൽ നാനൂറിലേറെ യുവാക്കൾ ഇതുമായി ബന്ധപ്പെട്ട് പോലീസ് നിരീക്ഷണത്തിലാണ്.
മയക്കുമരുന്ന് വിതരണസംഘത്തിൽ യുവതികളുമുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണ വലയത്തിൽ ഇവരുമുണ്ട്. റാന്നിയിലും അടൂരിലും യുവതികളെ പിടികൂടിയിരുന്നു. ഇവരുടെ ശൃംഖലയിൽ കൂടുതൽ പെൺകുട്ടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനയുടെ അടിസ്ഥാനത്തിൽ വനിതാ പോലീസിനെ മഫ്തിയിൽ നിയോഗിച്ച് നിരീക്ഷണം കർശനമാക്കി.
മയക്കുമരുന്ന് കേസുകളിൽ അറസ്റ്റിലാകുന്നവരുടെ കൂട്ടാളികളും മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ പുറത്തിറങ്ങിയവരും നിരീക്ഷണ പട്ടികയിലുണ്ട്. ജില്ലയിലെമ്പാടും തൂഫാൻ ഓപ്പറേഷൻ വ്യാപിപ്പിച്ചു. ജില്ലയിലേക്ക് മയക്കുമരുന്നുകൾ എത്തിക്കുന്ന റൂട്ടുകളും പോലീസ് നിരീക്ഷണത്തിലാണ്.
വിനോദ സഞ്ചാരകേന്ദ്രങ്ങൾ, യുവാക്കൾ സമ്മേളിക്കുന്ന മൈതാനങ്ങൾ, കോളജ് പരിസരങ്ങൾ, ബസ് സ്റ്റാൻഡുകൾ, ഇടവഴികൾ, ആഘോഷ സ്ഥലങ്ങൾ തുടങ്ങിയവയെല്ലാം നിരീക്ഷണത്തിലാണ്. റാന്നിയിലും തിരുവല്ലയിലും അടൂരിലും കലഞ്ഞൂരിലും പോലീസിന്റെ പ്രത്യേക നിരീക്ഷകസംഘങ്ങളെ നിയോഗിച്ചു. ഓപ്പറേഷൻ തൂഫാൻ റെയ്ഡുകൾ ശക്തിപ്പെടുത്തുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു.
ബാങ്ക് ഇടപാടുകൾ പരിശോധിക്കും
അറസ്റ്റിലായ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും. മയക്കു മരുന്ന് വില്പന നടത്തിയതിന്റെ പണം ഗൂഗിൾ പേ മുഖേന കൈമാറിയിട്ടുണ്ടെന്നാണ് വിവരം. നിരീക്ഷണത്തിലുള്ളവരുടെയും ബാങ്ക് രേഖകൾ പരിശോധിക്കുന്നുണ്ട്. കഞ്ചാവിന് 10 ഗ്രാമിന് 600 - 700 രൂപ വരെ ഇടാക്കുന്നുണ്ട്. എംഡിഎംഎയ്ക്ക് ഗ്രാമിന് പല രീതിയിൽ വില ഈടാക്കുന്നുണ്ടെന്ന് പോലീസ് പറയുന്നു.
പോലീസ് നടപടികൾ ഊർജിതം
മയക്കുമരുന്ന് വിപണന കേന്ദ്രങ്ങളുടെ പട്ടിക തയാറാക്കി ജില്ലയിൽ ഡ്രഗ് ഹോട്ട് സ്പോട്ടുകൾ കണ്ടെത്തിക്കൊണ്ടാണ് നടപടികൾ. ലഹരി ഉപയോഗിക്കുന്നവർക്ക് കൗൺസലിംഗ് നൽകും. ഇവരിൽ നിന്ന് ഉറവിടം കണ്ടെത്തുകയാണ് മറ്റൊരു ലക്ഷ്യം. ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന അന്തർസംസ്ഥാന ലോബിയെ തളയ്ക്കാനുള്ള ശ്രമത്തിന് പിന്തുണ തേടി പോലീസ് നാട്ടിലെ യുവാക്കളുടെ സഘങ്ങളെ ആശ്രയിക്കുന്നുണ്ട്.
സ ്കൂളുകളിൽ കുട്ടികൾക്ക് പ്രത്യേക കൗൺസലിംഗ് സൗകര്യം ചെയ്യുന്നതിനൊപ്പം എസ്പിസി, എൻസിസി കേഡറ്റുകളെ സജ്ജരാക്കി മയക്കുമരുന്ന് വില്പനക്കാരെ കണ്ടെത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. ടൂറിസം കേന്ദ്രങ്ങളിൽ വനിതാ പോലീസിനെ അടക്കം നിയോഗിച്ച് പരിശോധനകൾ കർശനമാക്കി.