ഇരുട്ടിലായ പടഹാരം പാലം.
ചമ്പക്കുളം: ആകർഷകമായ ഡിസൈനിൽ പണിതീർത്ത് ആറു മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പൂക്കൈത ആറിന് കുറുകെ നിർമിച്ചിരിക്കുന്ന പടഹാരം പാലം ഇപ്പോഴും ഇരുട്ടിൽ. നെടുമുടി തകഴി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമിച്ചിരിക്കുന്ന പാലം രാത്രിയും പകലും സാമൂഹ്യവിരുദ്ധർ താവളമാക്കിയിരിക്കുന്നതായി പരാതി.
പാലത്തിലും പാലത്തിനു താഴെ നടപ്പാതയിലും വെളിച്ചമില്ലാത്തത് പാലത്തിന്റെ ഒരു വലിയ കുറവായി നിലനില്ക്കുന്നു. ഇവിടെ അടിയന്തരമായി വിളക്കുകൾ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വശങ്ങളിൽ ഗോപുരങ്ങളോടുകൂടി നിർമിച്ചിരിക്കുന്ന പാലം കാണാൻ ദിവസേന നിരവധി ആളുകളാണ് ഇപ്പോഴും എത്തുന്നത്.
കാണാൻ എത്തുന്നവർ പാലത്തിൽ കൂട്ടംകൂടി നിൽക്കുന്നത് അപകടഭീഷണി സൃഷ്ടിക്കുകയും പലപ്പോഴും വാഹനയാത്രക്കാരുമായി തർക്കം ഉണ്ടാകുന്നതും ഇവിടെ പതിവാണ്. വാഹനത്തിൽ കാൽനടയാത്ര അനുവദനീയമല്ല എന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാൽനടയാത്രക്കാർ ഇപ്പോഴും പ്രധാന പാലം തന്നെ ഉപയോഗിക്കാൻ നിർബന്ധിതരാക്കപ്പെടുന്നു.
പാലത്തിനു താഴെ കാൽനടയാത്രക്കാർക്കുവേണ്ടി പ്രത്യേകം പാത നിർമിച്ചിട്ടുണ്ടെങ്കിലും അത് പൂർണമായും ഉപയോഗയോഗ്യമല്ല എന്ന പരാതി നിലനിൽക്കുന്നു.
രാത്രിയും പകലും നടപ്പാതയിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായും പരാതിയുണ്ട്. പോലീസിനെ അറിയിച്ചാൽ വീടുകളിൽ കയറി ആക്രമിക്കാൻ പോലും സാമൂഹ്യവിരുദ്ധരും ലഹരിക്കച്ചവടക്കാരും തയാറാകുമെന്ന പേടിയിൽ സമീപവാസികൾ പോലീസിൽ പരാതിപ്പെടാൻ മടിക്കുകയാണ്.
പലപ്പോഴും നെടുമുടി പോലീസും എക്സൈസ് വകുപ്പും പരിശോധന നടത്തുന്നുണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ല എന്ന ആക്ഷേപമുണ്ട്. കാൽ നടയാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ നടപ്പാലത്തിൽ സൗകര്യം ഒരുക്കുകയും പാലത്തിലും നടപ്പാലത്തിലും വിളക്കുകൾ സ്ഥാപിക്കുകയും ഇവിടെ സ്ഥിരമായി പോലീസിനെയോ ഹോം ഗാർഡിനെയോ നിയോഗിച്ച് സാമൂഹ്യ വിരുദ്ധരുടെ പിടിയിൽനിന്നും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Nattuvishesham DistrictNews DeepikaNews Padaharam Bridge